ശ്രീനഗര്‍ : രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി ജമ്മുകശ്മീരില്‍ ജമാഅത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടുന്നു. സംസ്ഥാനത്ത് ജമാഅത്ത് ഇസ്ലാമിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് സ്വത്തുക്കളും കണ്ടുകെട്ടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് സംഘടനയെ നിരോധിച്ചത്. അഞ്ചുവര്‍ഷത്തേയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഘടിത കുറ്റകൃത്യ നിരോധന നിയമമായ യുഎപിഎ അനുസരിച്ചാണ് ജമാ അത്ത് ഇസ്ലാമി പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കുന്നത്.
പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന വകുപ്പ് ചുമത്തിയും കേസെടുക്കുന്നുണ്ട്. ജമാ അത്ത് ഇസ്ലാമിയുടെ സജീവ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാനും സംഘടനയ്ക്കു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാനും സര്‍ക്കാര്‍ ജില്ലാ പോലീസ് മേധാവികള്‍ക്കും കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇതു പ്രകാരം സംസ്ഥാനത്തെ 400 സ്കൂളുകളും 350 പള്ളികളും 1000 മദ്രസ്സകളും ഇതനുസരിച്ച് പൂട്ടും.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിഘടനവാദികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. കൂടാത സംഘനാ നേതാക്കള്‍ക്ക് ഭീകര പ്രവര്‍ത്തനങ്ങളുമായി മറ്റും പങ്കാളിത്തം ഉണ്ടോയെന്നത് സംബന്ധിച്ചും ഇവരെ കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 350 പേര് അറസ്റ്റിലായി.
ജമാ അത്ത് ഇസ്ലാമിയുടെ പ്രമുഖ നേതാക്കളായ അബ്ദുള്‍ ഹമീദ് ഫയാസ്, സാഹിദ് അലി, മുദസിര്‍ അഹമ്മദ്, ഘുലാം ഖാദിര്‍ തുടങ്ങിയവര്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. സംസ്ഥാനത്തിനകത്തും പുറത്തുമായി വിദേശത്തുനിന്നുമുള്ള ഫണ്ടുപയോഗിച്ചാണ് ജമാ അത്ത് ഇസ്ലാമി പ്രവര്‍ത്തിച്ചു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: