കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒട്ടും സുതാര്യമല്ല. മുകളിലുള്ള ചിലര്‍ തീരുമാനമെടുക്കുന്നു. അണികളോടും ജനങ്ങളോടും പറയുന്നതായിരിക്കില്ല അവരുടെ യഥാര്‍ത്ഥ തീരുമാനം. പൊതുജനങ്ങളില്‍നിന്ന് യഥാര്‍ത്ഥ വസ്തുതകള്‍ അവര്‍ മറച്ചുവയ്ക്കുന്നു. രഹസ്യാത്മകതയും ഒളിപ്രവര്ത്തനവുമാണ് അവരുടെ പതിവ് രീതി.
ഒളിയിടങ്ങളിലെ പാര്‍ട്ടി
നമ്മുടെ ദേശീയ പ്രസ്ഥാനരംഗത്ത് ഒരു നേതാവും ഒളിപ്രവര്‍ത്തനം നടത്തിയിരുന്നില്ല. ആരും ഒളിവില്‍ പോയില്ല. ഏറ്റവും വലിയ ഉദാഹരണം ഗാന്ധിജി തന്നെയാണ്. നഗ്നത മറയ്ക്കാനുള്ള ഏറ്റവും കുറഞ്ഞ വസ്ത്രം ധരിച്ചുകൊണ്ട്, ഗാന്ധിയെന്ന വ്യക്തിയെ മറച്ചുവയ്ക്കാതെതന്നെ കോട്ടുംസ്യൂട്ടും മാറ്റിവെച്ച് അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങി. ഇങ്ങനെ മറയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ദേശീയപ്രസ്ഥാനത്തിന്റെ അകത്ത് രഹസ്യാത്മകത കൊണ്ടുവന്നത് ഇടതുപക്ഷത്തിന്റെ വരവാണ്. അവരാണ് ഒളിവില്‍ പാര്‍ത്തത്. ഒളിസങ്കേതങ്ങളിലേക്ക്, രഹസ്യാത്മകതയിലേക്ക് അത് മാറി. ജനങ്ങളോട് എല്ലാം തുറന്നുപറയരുതെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞത്.
സുതാര്യമായി പ്രവര്‍ത്തിച്ച ദേശീയപ്രസ്ഥാനത്തിനകത്ത് അതാര്യതയും രഹസ്യാത്മകതയും വരുന്നത് ഇടതുപക്ഷത്തിന്റെ വരവോടെയാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി അവര്‍ നടത്തിയെന്നു പറയുന്ന സമരങ്ങളെല്ലാം രക്തരൂഷിതമായിരുന്നു. ലക്ഷ്യമെന്തായാലും വയലാറും കയ്യൂരുമെല്ലാം സൃഷ്ടിച്ചത് രക്തമായിരുന്നു. കഴുത്തറുത്തും വെട്ടിക്കൊന്നുമുള്ള പ്രവര്‍ത്തനങ്ങള്‍. മനുഷ്യന്റെ ചോരയില്‍ മുക്കിയതാണ് ചെങ്കൊടി എന്നു പറയുന്നിടത്തു തന്നെ വെല്ലുവിളിയും പ്രതികാരവും അടങ്ങിയിരിക്കുന്നു. ഹിംസയുടെ ഭാഗമായുള്ള ബലിയിലും ഹിംസയിലുമാണ് കമ്മ്യൂണിസം അടിയുറച്ചിരിക്കുന്നത്. കിഴക്കന്‍ യൂറോപ്പ്, റഷ്യ, ചൈന, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, ക്യൂബയിലടക്കം ഇതു കാണാം.
ഹെര്‍ബര്‍ട്ടോ പാഡില എന്ന കവിയെ ക്യൂബയിലെ ഫിഡല്‍ കാസ്ട്രോ നേരിട്ടത് എങ്ങനെയെന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കാസ്ട്രോയുടെ കൂടെ വിമോചനസമരത്തില്‍ പങ്കെടുത്ത പാഡില ഹവാനയിലെ ഗ്രേറ്റ് മാര്‍ച്ചില്‍ കാസ്ട്രോയൊപ്പം പങ്കെടുത്ത കവിയാണ്. അധികാരത്തിലെത്തിയ കാസ്ട്രോ എഴുത്തുകാര്‍ ഇങ്ങനെയേ എഴുതാവൂ എന്ന രീതിയില്‍ നല്കിയ ഉത്തരവിനെ പാഡില ചോദ്യം ചെയ്തു. സ്റ്റാലിനും മാവോയും ഇപ്പോള്‍ കേരളത്തില്‍ പിണറായിയും എഴുത്തുകാരോട് നടപ്പാക്കുന്ന രീതി. ഗാബ്രിയല്‍ മാര്‍ക്വസ് ഇടപെട്ടാണ് പാഡിലയെ വിമോചിപ്പിച്ച് അമേരിക്കയിലേക്ക് അയയ്ക്കുന്നത്. പിന്നീട് ഒന്നും എഴുതാനാവാതെ അമേരിക്കയിലെ വാടക മുറിയില്‍ ആരുമറിയാതെ അവസാനിച്ചു പോവുകയായിരുന്നു ആ എഴുത്തുകാരന്. പ്രതികാരം ചെയ്യുകയും, വ്യത്യസ്ത അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുകയുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അനഭിമതരെ ഇല്ലാതാക്കുക എന്നത് അവര്‍ കേരളത്തില്‍ നടപ്പാക്കുന്നു. ജനങ്ങള്‍ക്ക് വിമോചനസ്വപ്നം നല്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം ഉപയോഗിച്ച് ജനങ്ങളെ നേരിടുന്നു.
ഹിംസയുടെ രാഷ്ട്രീയം
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വയലന്‍സ് ഒരു ദിവസം ആരംഭിച്ച് മറ്റൊരു ദിവസത്തില്‍ അവസാനിക്കുന്നതല്ല. പാര്‍ട്ടിയുടെ ജീനില്ത്തന്നെ അത് അന്തര്‍ലീനമാണ്. ഞങ്ങള്‍ ഇനി തിരിച്ചടിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞാല്‍ തീരുന്നതല്ല അത്. പ്രവര്‍ത്തനത്തില്‍ മാത്രമല്ല, വാക്കിലും നിറഞ്ഞ ഹിംസാത്മകതയാണവര്ക്ക്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന സിപിഎം നേതാക്കളുടെ ഭാഷയും ശരീരഭാഷയും വ്യക്തമാക്കുന്നതെന്താണ്? പുച്ഛവും വെല്ലുവിളിയും നിറഞ്ഞ സംസ്കാരമാണ് അവര്‍ക്ക്. തങ്ങള്‍ മാത്രം അറിവുള്ളവരും, മറ്റുള്ളവര്‍ക്കാര്‍ക്കും ഒരു വിവരവുമില്ലെന്ന അഹന്തയാണവര്ക്കുള്ളത്.
കൂലി എഴുത്തുകാര്‍
അറിവ് എന്നത് കമ്മ്യൂണിസ്റ്റ് സാഹിത്യം വായിക്കുക മാത്രമാണെന്ന് അവര്‍ കരുതുന്നു. ദൈവശാസ്ത്രം മുതല്‍ നാനോ ടെക്നോളജിവരെയുള്ള അറിവിന്റെ വിപുലമേഖലകളെ അവര്‍ പരിഗണിക്കുന്നതേയില്ല. ലെനിന്റെയും മാര്‍ക്സിന്റെയും ഉദ്ധരണി പറയാന്‍ കഴിവുള്ളവരാണ് അറിവുള്ളവര്‍ എന്ന ധാരണയാണവര് പരത്തുന്നത്. അറിവിനെ അവര്‍ ചെറുതാക്കുന്നു. എല്ലാം കൂടിച്ചേര്‍ന്ന അറിവിനെ അവര്‍ ഒന്നിലേക്ക് ചുരുക്കുന്നു.
ഭാഷ, സംസ്കാരം, സാഹിത്യം, കല എന്നീ മേഖലകളില്‍ പുതിയ അറിവിനെ അവതരിപ്പിച്ചത്, രണ്ടാം ലോകമഹായുദ്ധാനന്തരം, ചിന്തകരുടെ ഒരു കൂട്ടമായിരുന്നു. മാനവികതയിലൂന്നിയ ജ്ഞാനികളായിരുന്നു അവര്‍. ലോകഭാഷകളിലേക്ക് ആ അറിവ് വിവര്‍ത്തനം ചെയ്യപ്പെട്ടു- ഇന്ത്യയിലേക്കടക്കം. ഇതാണ് ബുദ്ധിജീവികളുടെ വായനയുടെ ആരംഭമായത്. എന്നാല്‍ അറിവിനെ, വായനയെ സമഗ്രമായി കാണാതെ പ്രായോഗികതലത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ അക്രമം നടപ്പാക്കി. എഴുതാനൊരു വിഭാഗം, പ്രവര്‍ത്തിക്കാന്‍ മറ്റൊരു വിഭാഗം എന്നതാണ് കമ്മ്യൂണിസ്റ്റ് രീതി. സിദ്ധാന്തങ്ങള്‍ ഉത്പാദിപ്പിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും എന്ന തൊഴില്‍ വിഭജനം ഇതില്‍ കാണാം. എകെജിയും ഇഎംഎസ്സും ഇതിന് ഉദാഹരണം. എന്നാല്‍ ദേശീയപ്രസ്ഥാനങ്ങളില്‍ ഗാന്ധിജിയും നെഹ്റുവും അരബിന്ദഘോഷുമെല്ലാം എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. സമരം ചെയ്യുമ്പോഴും അവര്‍ പ്രവര്‍ത്തനമണ്ഡലത്തെയും ജ്ഞാനമണ്ഡലത്തെയും സമന്വയിപ്പിച്ചു. എന്നാല്‍ കൂലിയെഴുത്തുകാര്‍ എന്ന രീതിയില്‍ എഴുത്തിനെ ഇടതുപക്ഷം ചെറുതാക്കി. കേരളത്തിലെ ഒരു കൂട്ടം എഴുത്തുകാര്‍ ഇടതുസര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്തുവരുന്നത് ഇതിന്റെ ഭാഗമാണ്. പാര്‍ട്ടി പ്രതിസന്ധിയിലാവുമ്പോള്‍ അവര്‍ ന്യായീകരണങ്ങളും വ്യാഖ്യാനങ്ങളുമായി രംഗത്തു വരും.
ധൈഷണിക ശൂന്യത
ബിജെപിയിലെ ചിന്തകരാകട്ടെ പുതിയ ജ്ഞാനമേഖലയെ പരിഗണിക്കുന്നതേയില്ല. ശാസ്ത്രപുരോഗതിയെല്ലാം മുമ്പേ ഇവിടെ ഉണ്ടായിരുന്നുവെന്ന വിവേകശൂന്യമായ വ്യാഖ്യാനങ്ങളാണവര്ക്കുള്ളത്. ആധുനീകരണത്തിന് അവര്‍ തയ്യാറാവുന്നില്ല. ഭാരതീയതയെ ആധുനീകരിച്ച് വ്യാഖ്യാനിക്കാന്‍ കഴിയണം. ആര്‍ഷജ്ഞാനം സുനിശ്ചിതമായ ജ്ഞാനമേഖലയാണ്. മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്രമായി അതിനെ വ്യഖ്യാനിക്കുന്നത് മണ്ടത്തരമാണ്. ശാസ്ത്രം മാറുമ്പോള്‍ വേദജ്ഞാനത്തെയും മാറ്റി വ്യാഖ്യാനിക്കേണ്ടിവരും. രണ്ടും രണ്ടായി കാണാന്‍ കഴിയണം.
പാണിനിയുടെ വ്യാകരണശാസ്ത്രത്തെ അടിസ്ഥാനമാക്കി സെഷൂറയെപ്പോലെയുള്ള ഭാഷാപണ്ഡിതര്‍ പുതിയ അറിവുകള്‍ കണ്ടെത്തിയതാണ് മാതൃകയാക്കേണ്ടത്. ആധുനികജ്ഞാന ഉപാധികളെ ആശ്രയിക്കുന്ന സമീപനം ഉണ്ടാവണം. തറവാടിത്തഘോഷണം ഗുണം ചെയ്യില്ല.
കോണ്‍ഗ്രസ്സില്‍ എഴുതുകയും വായിക്കുകയും ചെയ്യുന്നവര്‍ കുറഞ്ഞുവരുന്നു. ഇങ്ങനെ ചെയ്യുന്നത് തന്നെ അനാവശ്യമാണെന്ന ധാരണയാണ് കോണ്‍ഗ്രസ്സുകാര്‍ക്ക്. നേതാക്കന്മാരുടെ പക്ഷം ചേരലും പെട്ടി പിടിക്കലുമാണ് രാഷ്ട്രീയമെന്ന് അവര്‍ കരുതുന്നു. ഇത്തരത്തിലുള്ള ധൈഷണിക അപചയം ഇടതുപക്ഷങ്ങള്‍ക്ക് ഉണ്ടായില്ല. അവര്‍ അതിനെ ഉപയോഗിക്കുന്നത് തെറ്റായിട്ടാണെന്ന് മാത്രം.
ഇടതു പ്രസ്ഥാനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് രഹസ്യ അജണ്ടകള്‍ വഴിയാണ്. സിപിഎം മുതല്‍ മാവോയിസ്റ്റ് സംഘടനകള്‍വരെ ഇതാണ് പിന്തുടരുന്നത്. എന്നാല്‍ പുതിയൊരു തലമുറ പാര്‍ട്ടിക്കുള്ളില്‍ വളരുന്നുണ്ട്. അവര്‍ പലതിനെയും ചോദ്യം ചെയ്യുന്നു. ഈ ചോര്‍ച്ചയാണ് പാര്‍ട്ടിയെ ഭയപ്പെടുത്തുന്നത്. എന്റെ നോവലില്‍ അതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. രക്തസാക്ഷികളെ ഇന്ധനമാക്കുന്ന വിഷയമാണ് അതില്‍ ചര്‍ച്ച ചെയ്യുന്നത്.
മൂലധനശക്തികളുടെ തടവില്‍
ഭരണത്തിലേക്ക് വരുന്ന പാര്‍ട്ടികളെല്ലാം മൂലധന ശക്തികളുമായി ഒത്തുതീര്‍പ്പിലെത്തുന്നു. എന്റെ പഞ്ചായത്തിലെ ചെങ്ങോട്ടുമല ഖനനത്തിനെതിരെ നടന്ന ജനകീയസമരത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സും വിട്ടുനിന്നു. അവിടെ സിപിഎം-കോണ്‍ഗ്രസ്സ് നേതാക്കള്‍ ഖനന മാഫിയയില്‍ നിന്ന് പാരിതോഷികം കൈപ്പറ്റി. അനധികൃതഖനനവും കയ്യേറ്റവും സൃഷ്ടിക്കുന്ന പാരിസ്ഥിതകാഘാതം തിരിച്ചറിഞ്ഞ കോട്ടൂര്‍ നിവാസികള്‍ സമരത്തിലണിചേര്‍ന്നു.
എന്നാല്‍ കമ്മ്യൂണിസ്റ്റ് നേതൃത്വം വിട്ടുനിന്നു. ജനകീയ സമരത്തെക്കുറിച്ച് ഏറ്റവും കുറവ് വാര്‍ത്ത നല്‍കിയത് ‘ദേശാഭിമാനി’യാണ്. സമരത്തിന് അനൂകല വാര്‍ത്ത നല്കിയ പ്രാദേശിക ലേഖകനെ മുതിര്‍ന്ന പാര്‍ട്ടി നേതാവ് തിരുത്തി. ബിജെപി ചെറിയ പാര്‍ട്ടിയാണെങ്കിലും അവിടെ അവര്‍ ജനങ്ങള്‍ക്കൊപ്പം നിന്നു. എന്റെ ഏറ്റവും അടുത്ത കോണ്‍ഗ്രസ്സ് നേതാക്കളെ ബന്ധപ്പെട്ടിട്ടും അവര്‍ സമരത്തില്‍നിന്ന് വിട്ടുനിന്നു. അന്‍വറിന്റെ പാര്‍ക്കിന്റെ കാര്യത്തിലും ഇത് കാണാം. പാര്‍ട്ടികള്‍ സമരരംഗത്ത് വരുന്നുണ്ടെങ്കില്‍ ഡീലിംഗ്സില്‍ വരുന്ന തര്‍ക്കം മാത്രമാണ് കാരണം. അവര്‍ ജനപക്ഷത്തായതുകൊണ്ടല്ല. ആറന്മുള്ള സമരത്തില്‍ ബിജെപി നടത്തിയ സമരം മാത്രമാണ് അതില്‍നിന്ന് വ്യത്യസ്തമായി കാണാനാവുന്നത്. ചെങ്ങോട്ടുമലയിലും സമരത്തില്‍ അണിചേര്‍ന്നത് ബിജെപിയും എസ്യുസിഐയും മാത്രമാണ്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ബിജെപിയുടെ നിലാപാടും പാരിസ്ഥിതികതയുടെ പക്ഷത്തുനിന്നുള്ളതാണ്.
സെലക്ടീവ് പ്രതികരണം
എഴുത്തിലൂടെ മാത്രം പ്രതികരിക്കുന്ന എഴുത്തുകാരുണ്ട്. ചിലര്‍ സാമൂഹികപ്രശ്നങ്ങളിലും സജീവമായി ഇടപെടുന്നു. സക്കറിയയെപ്പോലുള്ളവര് ചെയ്യുന്നത് അതാണ്. വിശ്വപ്രസിദ്ധനാകേണ്ടിയിരുന്ന കവി പി. കുഞ്ഞിരാമന് നായര്‍ സാമൂഹ്യമായ ഉത്കണ്ഠകള്‍ ഏറെ ഉണ്ടായിട്ടും അതൊക്കെ ആവിഷ്കരിച്ചത് തന്റെ കവിതയിലൂടെ മാത്രമാണ്. അടിസ്ഥാന പ്രതികരണം വരേണ്ടത് എഴുത്തുകാരുടെ രചനയിലൂടെയാണ്. സ്വാതന്ത്ര്യസമര പ്രചോദിതമായ കവിതകള്‍ എഴുതിയ വള്ളത്തോള്‍ സമരത്തിനിറങ്ങിയതായി കേട്ടിട്ടില്ല. ചിലര്‍ സാമൂഹിക പ്രവര്‍ത്തകര്‍ കൂടിയാണ്. അവര്‍ നേരിട്ട് പ്രതികരിച്ചേക്കാം. എല്ലാ പ്രശ്നങ്ങളിലും എല്ലാ എഴുത്തുകാരും നേരിട്ട് പ്രതികരിക്കണമെന്ന് ശഠിക്കുന്നത് ശരിയല്ല.
ഒരിനം എഴുത്തുകാര്‍
പാര്‍ട്ടി തയ്യാറാക്കുന്ന ഒരിനം എഴുത്തുകാരുണ്ട്. അവര്‍ക്ക് പ്രതികരിച്ചേ മതിയാവൂ. അവരുടെ ജോലിയുടെ ഭാഗമാണത്. അവര്‍ ഒപ്പുമായി രംഗത്തുവരും. എഴുത്തുകാരന് പ്രൊഫഷണല്‍ ആയിരിക്കുന്നു. മറ്റേതൊരു മേഖലയിലെപ്പോലെയും ട്രേഡ് യൂണിയനിസം ഇവിടെയും സംഭവിച്ചിരിക്കുന്നു. എന്നാല്‍ ഇന്ന് സാമൂഹ്യമായ സ്വീകാര്യത എഴുത്തുകാര്‍ക്ക് കുറഞ്ഞുവരുന്നു. ബഷീര്‍, തകഴി, വൈലോപ്പള്ളി, ഉറൂബ്, ഇടശ്ശേരി തുടങ്ങിയഎഴുത്തുകാര്ക്കുണ്ടായിരുന്ന സ്വീകാര്യത ഇന്നില്ല. നൈതികമായ നിലപാട് എടുത്തവരായിരുന്നു അവര്‍. വിശാലമായ സ്വീകാര്യത ഇന്ന് എഴുത്തുകാര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
വിഭാഗീയമായ കള്ളികളിലുള്ള സ്വീകാര്യതയാണ് ഇന്നുള്ളവരുടേത്. നന്നായി പ്രസംഗിക്കുന്ന സുനില്‍ പി. ഇളയിടത്തിന്റെ സ്വീകാര്യത ഒരു പക്ഷത്തു മാത്രം ഒതുങ്ങിനില്ക്കുന്നു. മുണ്ടശ്ശേരി മാഷിന്റെയും ജി. ശങ്കരക്കുറുപ്പിന്റെയും സ്വീകാര്യത ഇത്തരക്കാര്ക്കില്ല. പ്രത്യേക നിയോജകമണ്ഡലം സൃഷ്ടിക്കുകയാണ് ഇപ്പോഴുള്ളവര്‍. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ഇടതുപക്ഷ നിയോജകമണ്ഡലങ്ങള്‍ തെരഞ്ഞെടുത്ത് അവര്‍ അവിടെ നിലയുറപ്പിക്കുന്നു. കാരണം പുസ്തകങ്ങള്‍ കൂടുതല്‍ വിറ്റുപോകും. ഉള്ളടക്കം ഇവിടെ വിഷയമല്ല. ആനന്ദിനെപ്പോലുള്ള വലിയ എഴുത്തുകാര്‍ക്ക് കേരളത്തില്‍ ഇന്ന് കേള്‍വിക്കാരില്ല. മുന്‍കൂട്ടി നിര്‍ണയിക്കപ്പെടുന്ന പ്രതികരണ തൊഴിലാളികളുടെ പ്രസംഗങ്ങള്‍ കലാപ്രകടനംപോലെ വിരസമായി ആവര്‍ത്തിക്കപ്പെടുന്നു.
സച്ചിദാനന്ദന് പറഞ്ഞത്
കാസര്‍കോട് ഇരട്ടക്കൊലയില്‍ സച്ചിദാനന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആ ക്രൂരതയെ നിസ്സാരമാക്കുന്നതായിരുന്നു. ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെട്ടപ്പോള്‍ എവിടെയും തൊടാതെ ചിലര്‍ പ്രതികരിച്ചു. ആത്മാര്‍ത്ഥതയും സത്യസന്ധതയുമില്ലാത്ത പ്രതികരണങ്ങളായിരുന്നു അത്. കൊന്നവരെ പാര്‍ട്ടി തന്നെ തള്ളി പറഞ്ഞിട്ടും ശക്തമായി പ്രതികരിക്കാന്‍ സാംസ്കാരിക രംഗത്തുളളവര്‍ക്ക് ധൈര്യമുണ്ടായില്ല.
തൃശൂര്‍ സാഹിത്യ അക്കാദമിക്കുമുമ്പില് കോണ്‍ഗ്രസുകാര്‍ വാഴപ്പിണ്ടിവെച്ചു. വാഴപ്പിണ്ടി നല്ല ഔഷധമാണ്. എന്നാല്‍ സാംസ്കാരിക രംഗത്തുള്ളവര്‍ പ്ലാസ്റ്റിക് വേസ്റ്റുകളാണ്. അത് കത്തിക്കാന്‍പോലും പറ്റില്ല. കാരണം കത്തിക്കുമ്പോള്‍ വിഷം വമിക്കും. നശിപ്പിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് വേസ്റ്റുകളാണ് ഇത്തരക്കാര്‍. കെ.ആര്. മീര എന്ന നല്ല എഴുത്തുകാരി ഉപയോഗിച്ച എഫ്.ബി. ഭാഷ എത്ര തരംതാണതാണെന്നും നാം കണ്ടു. ബലറാമും അതേരീതിയില്‍ പ്രതികരിച്ചു. മലിനമായ എഴുത്തും സംഭാഷണവുമായി അത് മാറി. നശിപ്പിക്കാന്‍ കഴിയാത്ത മാലിന്യമായി അത് സാംസ്കാരിക രംഗത്ത് നിലനില്ക്കുന്നു.
കേരളവും മാറും
കേരളവും മാറും. ഈ മാറ്റം മുന്‍കൂട്ടി കണ്ടത് സിപിഎമ്മാണ്. ജാതീയ ശക്തികളെ കൂട്ടുപിടിക്കാന്‍ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്. തങ്ങള്‍ക്കു നഷ്ടപ്പെടാവുന്ന അടിത്തറ വിപുലപ്പെടുത്താനാണ് എസ്എന്‍ഡിപിയെയും കെപിഎംഎസിനെയും അവര്‍ കൂട്ടുപിടിക്കുന്നത്. സ്ത്രീശാക്തീകരണവും ഭരണഘടനാ സംരക്ഷണവും നവോത്ഥാനവുമൊന്നുമായിരുന്നില്ല ശബരിമലയിലൂടെ സിപിഎം ലക്ഷ്യം വെച്ചത്. ജാതി സംഘടനകളുടെ പിന്‍ബലത്തോടെ പുതിയ രാഷ്ട്രീയ ശാക്തീകരണമാണ് സിപിഎം ലക്ഷ്യം വെച്ചത്. കേരളത്തില്‍ പുതുതായി ഉണ്ടായ ന്യൂനപക്ഷ നവമുതലാളിത്ത ശക്തിയുടെയും പിന്തുണ സിപിഎമ്മിനാണ്.
കള്ളനോട്ടും കള്ളക്കടത്തും തൊഴിലാക്കിയ നവസമ്പന്നവിഭാഗത്തിന്റെ ബിനാമിതാല്പ്പര്യങ്ങള് സംരക്ഷിക്കാന്‍ സിപിഎമ്മാണ് നല്ലതെന്ന് അവര്‍ക്കറിയാം. യുഡിഎഫാകുമ്പോള് പലരെയും കാണേണ്ടിവരും. ഇവിടെയാകുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി മാത്രം തീരുമാനിച്ചാല്‍ മതി. എന്നാല്‍ കേരളവും മാറും. ജനതയ്ക്ക് സ്വന്തമായി ചലനാത്മകതയില്ല. അതിന് നേതൃത്വമുണ്ടാകണം. ആ നേതൃത്വം നല്കാന് കഴിയുമോ എന്നുള്ളതാണ് കേരളം നേരിടുന്ന പ്രധാന ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: