തപസ്യ കലാസാഹിത്യവേദിയുടെ നാല്പത്തിമൂന്നാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 13,14,15,16,17 തീയ്യതികളിലായി എറണാകുളം ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ നടന്നു. 13, 14, 15 തീയ്യതികളിലായി ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കലാകാരന്മാര് അവതരിപ്പിച്ച ദേശീയ നാടന്‍ കലോത്സവം അരങ്ങറിയത് സാംസ്കാരിക സമന്വയത്തിന്റെ പ്രതീകമായി.
ആസാം, മേഘാലയ, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസ്സോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരാണ് ബിഹു നൃത്തമുള്‍പ്പെടെയുള്ള അവരുടെ തനത് ഗോത്രകലാരൂപങ്ങള്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് 16, 17 തീയതികളില്‍ നടന്ന പരിപാടികളില്‍ ദേശീയതലത്തിലും, സംസ്ഥാനതലത്തിലും പ്രമുഖരായ സാഹിത്യ സാംസ്കാരിക നായകന്മാര് പങ്കെടുത്തു. തപസ്യ കലാസാഹിത്യവേദിയുടെ രൂപീകരണത്തിന് നേതൃത്വം നല്കിയ എം.എ. സാറിന്റെ നവതി ആഘോഷങ്ങളും സമ്മേളനത്തിന്റെ പ്രധാന ഭാഗമായി.
പതാകയുയര്ത്തലോടെ സമ്മേളനത്തിന്റെ ഔപചാരിക നടപടിക്രമങ്ങളുടെ തുടക്കമായി. പ്രശസ്ത എഴുത്തുകാരനും സംസ്കൃത പണ്ഡിതനും പി. ഗുരൂസ് വെബ്സൈറ്റിന്റെ ചീഫ് എഡിറ്ററുമായ ശ്രീ അയ്യര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ നിലനില്‍പ്പിനും വികാസത്തിലും അതിന്റെ മൂലഭാഷയായ സംസ്കൃതത്തിന്റെ സംഭാവനയെക്കുറിച്ചും, സംസ്കൃതഭാഷയുടെ സ്വാധീനത്തെക്കുറിച്ചും, സാംസ്കാരികമേഖലയുടെ വികാസത്തിനായി അത് നല്കുന്ന പ്രേരണകളെക്കുറിച്ചും ശ്രീ അയ്യര്‍ എടുത്തുപറഞ്ഞു. മലയാളത്തിലെ പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ ആഷാ മേനോന് മുഖ്യ പ്രഭാഷണം നടത്തി. തപസ്യ സംസ്ഥാന കാര്യാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും, സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അമ്പലപ്പുഴ ഗോപകുമാര്‍, പി.പി. ശ്രീധരനുണ്ണി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
തുടര്‍ന്ന് നടന്ന കമ്മ്യൂണിസം പരാജയപ്പെട്ട പ്രത്യയശാസ്ത്രം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ചിന്തയുടെ പുതുവാതായനങ്ങള്‍ തുറന്നു.
കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിനെ ലോകനിലവാരത്തില്‍ ആരും പ്രസക്തമായെടുക്കുന്നില്ലെന്ന് ചിന്തകനായ കെ. വേണു അഭിപ്രായപ്പെട്ടു. ലോകരാജ്യങ്ങളില്‍നിന്നെല്ലാം അത് അപ്രത്യക്ഷമായിക്കഴിഞ്ഞു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം ചൈനയില്‍ അവശേഷിച്ചിരുന്നുവെന്നു പറഞ്ഞിരുന്ന കമ്മ്യൂണിസം അവിടെനിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞുവെന്നും, ചൈനയിപ്പോള്‍ നവ മുതലാളിത്തത്തിന്റെ പാതയിലാണെന്നും, ക്യൂബയുടെ സ്ഥിതിയും വ്യത്യസ്തമല്ലെന്നും ചൂണ്ടിക്കാട്ടിയ വേണു, ലോകനിലവാരത്തില്‍ അപ്രത്യക്ഷമായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് വിചിത്രമായ അവസ്ഥയാണെന്നും അഭിപ്രായപ്പെട്ടു.
സോവിയറ്റ് യൂണിയന്റെ അവസാന നാളുകളില്‍ റഷ്യന്‍ പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് റീഗനോട് പറഞ്ഞത് ലോകത്തിലെ ഏറ്റവുമധികം സമ്പത്തിന്റെ ഉടമയാണ് താന്‍ എന്നായിരുന്നു. തമാശരൂപത്തിലാണത് പറഞ്ഞതെങ്കിലും സോവിയറ്റ് യൂണിയനിലെ സ്വത്ത് മുഴുവന്‍ പൊതു ഉടമസ്ഥതയിലായിരുന്നതിനാല്‍ പൊതുമുതലിന്റെ നിയന്ത്രാവായിട്ടുള്ള പ്രസിഡണ്ടായിരുന്നു ഏറ്റവും വലിയ സ്വത്തുടമ. അതേസമയം ഏറ്റവും വലിയ മുതലാളിത്ത രാജ്യമായ അമേരിക്കയുടെ പ്രസിഡണ്ട് ഏതാനും കോര്‍പ്പറേറ്റ് കമ്പനികളുടെ മാനേജര്‍ മാത്രമായിരുന്നു.
വര്‍ഗ്ഗ സമരത്തില്‍ ഏകപക്ഷീയമായി ഊന്നുന്ന സൈദ്ധാന്തിക ഇടപെടലാണ് മാര്‍ക്സ് നടത്തിയിട്ടുള്ളത്. ഇത് സമൂഹത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെ മനസ്സിലാക്കാന്‍ തടസ്സമാകുകയാണുണ്ടായത്. അതുകൊണ്ടുതന്നെ മാര്‍ക്സിസത്തിന്റെ തുടര്‍ച്ചയല്ല പിന്നീട് മനുഷ്യചരിത്രത്തിലുണ്ടായിട്ടുള്ളത്. ചൈനയില്‍ കമ്മ്യൂണിസമെന്നു പറയുമ്പോഴും അവിടെ കമ്മ്യൂണിസമില്ല. മുതലാളിത്ത വ്യവസ്ഥയാണ് നിലവിലുള്ളത്. മാര്‍ക്കറ്റ് എക്കണോമി അഥവാ കമ്പോള സമ്പദ് വ്യവസ്ഥയാണ് നിലവിലുള്ളത്. ടെക്നോക്രാറ്റുകളാണ് ചൈനയിലെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നത്.
സോവിയറ്റ് യൂണിയനില്‍ കമ്മ്യൂണിസ്റ്റ് പ്രയോഗവത്കരണത്തില്‍ സംഭവിച്ച ജനങ്ങളുടെമേലുള്ള അമിത നിയന്ത്രണവും ഇരുമ്പുമറ നയങ്ങളും ഉണ്ടാക്കിയേക്കാവുന്ന പൊട്ടിത്തെറികളൊഴിവാക്കുന്നതിനായി ചില തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ ടെക്നോക്രാറ്റുകള്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടാണ് ചൈനയില്‍ പൊട്ടിത്തെറികളുണ്ടാകാത്തത്. സമ്പത്തിന്റെ കേന്ദ്രീകരണം സൃഷ്ടിച്ച അധികാരകേന്ദ്രീകരണവും, വര്‍ഗ്ഗസമരത്തില്‍ ഏകപക്ഷീയമായി ഊന്നുന്ന ഇടപെടലുമാണ് പ്രധാനമായും കമ്മ്യൂണിസത്തിന്റെ നാശത്തിലേക്ക് നയിച്ചതെന്നും കെ. വേണു അഭിപ്രായപ്പെട്ടു.
മാര്‍ക്സിസത്തിന്റെ ദാര്‍ശനികമായ അപര്യാപ്തതയാണ് അതിന്റെ പരാജയത്തിന് കാരണമെന്ന് അദ്ധ്യക്ഷത വഹിച്ച ഡോ. ജെ. പ്രമീളാ ദേവി പറഞ്ഞു.
മുതലാളിത്തത്തിനു പകരമായൊരു മാര്‍ഗ്ഗമെന്ന നിലയിലാണ് കമ്മ്യൂണിസം അവതരിപ്പിക്കപ്പെട്ടതെന്നും, പക്ഷേ അതിന്റെ പരാജയത്തിലും പകരം മറ്റെന്തു മാര്‍ഗ്ഗമാണ് ചൂണ്ടിക്കാണിക്കുവാനുള്ളതെന്ന ചോദ്യം നിലനില്‍ക്കുന്നുണ്ടെന്നും എന്‍.എം. പിയേഴ്സണ്‍ അഭിപ്രായപ്പെട്ടു. കേരളത്തിലിന്ന് മാര്‍ക്സിസ്റ്റ് വിശ്വാസികള്‍ മാത്രമാണുള്ളതെന്നും, കമ്മ്യൂണിസത്തേയും മാര്‍ക്സിസത്തെയും മനസ്സിലാക്കുന്നവര്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ക്സ് ഒരു നാസ്തിക മഹര്‍ഷിയായിരുന്നുവെന്ന് എം.വി. ബെന്നി അഭിപ്രായപ്പെട്ടു. ”ലോകത്തിന്റെ മുന്നോട്ടുള്ള പോക്ക് തിരുത്തലുകളിലൂടെയാണ്. മാര്‍ക്സ് സ്വയം ഒരു മാര്‍ക്സിസ്റ്റ് ആയിരുന്നില്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ലെനിന് മാര്‍ക്സിസത്തെ ഉപയോഗിക്കുകയായിരുന്നു. കമ്മ്യൂണിസത്തില്‍ പ്രതിപക്ഷത്തിന് ക്രിയാത്മകമായും, സ്വതന്ത്രമായും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നായിരുന്നു മാര്‍ക്സ് വിശ്വസിച്ചിരുന്നത്. പക്ഷെ അതുണ്ടായില്ലെന്നതാണ് യാഥാര്‍ത്ഥ്യം.”
പ്രതിഭാശാലിയായിരുന്നുവെങ്കിലും ദര്‍ശനം, പ്രത്യയശാസ്ത്രം, പ്രയോഗം എന്നീനിലകളിലുള്ള മാര്‍ക്സിസത്തിന്റെ പരാജയം മാര്‍ക്സിനെ കാലത്തിന്റെ ദാസനാക്കി മാറ്റുന്നുവെന്ന് മാധ്യമപ്രവര്‍ത്തകനായ മുരളി പാറപ്പുറം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മാര്‍ക്സിസ്റ്റു നേതാക്കളുടെ മാര്‍ക്സിസം വെറും വാചാലതയാണെന്ന് മാധ്യമപ്രവര്‍ത്തകനായ കുമാര്‍ ചെല്ലപ്പന് അഭിപ്രായപ്പെട്ടു.
തുടര്‍ന്നു നടന്ന ദുര്‍ഗ്ഗാദത്ത പുരസ്കാര സമര്‍പ്പണച്ചടങ്ങില്‍ യുവ സാഹിത്യകാരന് കാവാലം അനിലിന് എം.എ. സാര്‍ ദുര്‍ഗ്ഗാദത്ത പുരസ്കാരം സമര്‍പ്പിച്ചു. പി. ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. കവി കല്ലറ അജയന് ആശംസകള്‍ അര്‍പ്പിച്ചു. കാവാലം ശശികുമാര്‍, ജി.എം. മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
എം.എ. സാറിന് നവതി ആദരവ് അര്‍പ്പിച്ചുകൊണ്ടായിരുന്നു സമാപന സമ്മേളനം. പ്രശസ്ത കവിയും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടറും, ദീര്‍ഘകാലം ജെ.എന്‍.യു.വില്‍ അദ്ധ്യാപകനുമായിരുന്ന പ്രൊഫ. മകരന്ദ് ആര് പരാഞ്ജ്പെ നവതി ആദരണ സഭ ഉദ്ഘാടനം ചെയ്തു. സംസ്കാര്‍ ഭാരതി സ്ഥാപകനായ ബാബ യോഗേന്ദ്രജി എം.എ. സാറിന് തപസ്യയുടെ ഉപഹാരം സമര്‍പ്പിച്ചു. ആര്. സഞ്ജയന്, കെ.കെ. വാമനന്, പി.ഇ.ബി. മേനോന്, പൂജപ്പുര കൃഷ്ണന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നവതി സമ്മേളനത്തോടുകൂടി അഞ്ച് ദിവസങ്ങളിലായി നടന്ന തപസ്യയുടെ നാല്പത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല വീണു.
(തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: