ന്യൂദല്‍ഹി: പാക് സൈന്യത്തിന്റെ പിടിയില്‍ അകപ്പെട്ട മണിക്കൂറുകളില്‍ വലിയ മാനസിക പീഡനത്തിലൂടെയാണ് കടന്നു പോയതെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ത്തമാന് വ്യോമസേനാ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. പാക് സൈന്യം ശാരീരികമായി ആക്രമണം നടത്തിയില്ല. എന്നാല്‍ മാനസിക പീഡനം വലിയ അളവില്‍ നടന്നു. 58 മണിക്കൂറോളം അഭിനന്ദന് പാക് സൈന്യത്തിന്റെ പിടിയിലായിരുന്നു.
അഭിനന്ദനെ ദല്‍ഹിയിലെത്തിച്ച് സൈനിക ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കി. പാക് സൈന്യത്തിന്റെ പിടിയില്‍ വെച്ചോ വിമാനത്തില്‍ നിന്ന് പാരച്യൂട്ടില്‍ ഇറങ്ങിയപ്പോഴോ ഉണ്ടായ പരിക്കുകളും പാക് ഗ്രാമീണര്‍ അക്രമിച്ചപ്പോഴുള്ള മുറിവുകളും പരിശോധനിച്ചു. ദല്‍ഹിയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഇന്ത്യന്‍ ആര്‍മിയുടെ റഫറല്‍ ആശുപത്രിയിലാണ് അഭിനന്ദന് കഴിയുന്നത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ ഇന്ത്യയില്‍ സുരക്ഷിതനായി തിരികെ എത്തിയ അഭിനന്ദന് ആശംസകള്‍ നേര്‍ന്നിരുന്നു. കേന്ദ്രപ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് അഭിനന്ദനെ സന്ദര്‍ശിച്ചു. വ്യോമസേനാ ഉന്നതോദ്യോഗസ്ഥര്‍ക്കൊപ്പമാണ് പ്രതിരോധമന്ത്രി അഭിനന്ദനെ കണ്ടത്. അര മണിക്കൂറോളം സൈനികനൊപ്പം മന്ത്രി ചിലവഴിച്ചു. അഭിനന്ദന്റെ ഭാര്യയോടും കുട്ടിയോടും പ്രതിരോധമന്ത്രി വിവരങ്ങള്‍ തിരക്കി.
വ്യോമസേനാ മേധാവി ബി.എസ് ധനോവയും അഭിനന്ദനുമായി കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാന്റെ കസ്റ്റഡിയിലായ ശേഷമുണ്ടായ സംഭവങ്ങള്‍ അഭിനന്ദന് വിവരിച്ചു. ശത്രുസൈന്യത്തിന്റെ പിടിയിലകപ്പെട്ട സൈനികനെന്ന നിലയിലുള്ള പരിശോധനകള്‍ക്ക് ശേഷമേ അഭിനന്ദന് ആശുപത്രി വിടൂ എന്നാണ് ലഭിക്കുന്ന വിവരം. നടപടിക്രമങ്ങളുടെ ഭാഗമായി വിശദമായ ചോദ്യം ചെയ്യലും മനശാസ്ത്ര പരിശോധനയും അടക്കം അഭിനന്ദന് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. വെള്ളിയാഴ്ച രാത്രി 9.20തിനാണ് അഭിനന്ദനെ വാഗാ അതിര്‍ത്തി വഴി തിരികെ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: