ന്യൂദല്‍ഹി: ബലാകോട്ടിലെ ഇന്ത്യയുടെ വ്യോമാക്രമണം സമ്മതിച്ച് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ്. ഭീകരവാദ പരിശീലന കേന്ദ്രം ഇന്ത്യ ബോംബിട്ട് നശിപ്പിച്ചതായി ജെയ്ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന് മൗലാനാ അമര്‍ പറയുന്നതിന്റെ ശബ്ദരേഖ ദേശീയ മാധ്യമം പുറത്തുവിട്ടു.
വ്യാഴാഴ്ച പെഷവാറിലെ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ബലാകോട്ടിലെ പരിശീലന കേന്ദ്രം ഇന്ത്യ ബോംബിട്ട് തകര്‍ത്തതായി അമര്‍ പറയുന്നത്. ജമ്മു കശ്മീരിലെയും അഫ്ഗാനിസ്ഥാനിലെയും ജെയ്ഷെയുടെ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഇയാള്‍ക്കാണ്. നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്ന് പാക്കിസ്ഥാനും ഇന്ത്യയിലെ മുസ്ലിം മതമൗലികവാദികളും അവകാശപ്പെടുന്നതിനിടെയാണ് തുറന്നുപറച്ചില്‍.
പ്രദേശവാസികളുടെ വെളിപ്പെടുത്തലും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജെയ്ഷെ കേന്ദ്രം തകര്‍ന്നതായും സംഭവസ്ഥലത്തുനിന്നും മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത് കണ്ടതായും നാട്ടുകാരും പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരും പറയുന്നു. ആക്രമണം നടന്നയുടന്‍ പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.
അവിടേക്ക് പോലീസുകാരെപ്പോലും കടത്തി വിട്ടില്ല. മൃതദേഹങ്ങള്‍ വഹിച്ചുള്ള ആംബുലന്‍സിലുണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണുള്‍പ്പെടെ പിടിച്ചെടുത്തു. ഐഎസ്ഐയുടെ മുന്‍ ഉദ്യോഗസ്ഥന് കേണല്‍ സലീം, പെഷവാറില്നിന്നുള്ള ഭീകരന് മുഫ്തി മൊയ്തീന്, ബോംബ് നിര്‍മാണ വിദഗ്ധന്‍ ഉസ്മാന് ഖനി, പരിശീലകന് മൗലാനാ മോയിന്‍ എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: