ഇന്ത്യയുടെ ഭാഗത്തുനിന്ന് പാക്കിസ്ഥാനെതിരെ നല്ല നീക്കമാണുണ്ടായത്. ഇത് നേരത്തേ വേണ്ടിയിരുന്നു. കാരണം അവര്‍ നമ്മുടെ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിച്ചത് യുദ്ധംതന്നെയാണ്. നമ്മള് തിരിച്ചടിക്കുകയായിരുന്നു, നേവല്‍ സ്റ്റാഫ് വൈസ് ചീഫ് ആയിരുന്ന വൈസ് അഡ്മിറല്‍ രാമന് പ്രേം സുതന് ‘ജന്മഭൂമി’യോട് പറഞ്ഞു.
പാക്കിസ്ഥാന് സൈന്യം, ഭീകരരെ മുന്‍നിര്‍ത്തി, 1971ല്‍ അവര്‍ക്ക് ഇന്ത്യയോട് യുദ്ധത്തില്‍ സംഭവിച്ച കനത്ത പരാജയത്തിന് പകരംവീട്ടാന്‍ ശ്രമിക്കുകയാണ്. അവര്‍ അന്ന് തകര്‍ന്ന് പോയി. ആ മുറിവ് അവര്‍ക്ക് മറക്കാനാവില്ല. പക്ഷേ അവര്‍ക്കറിയാം അവരുടെ കരസേനയ്ക്കോ വ്യോമസേനയ്ക്കോ നാവികസേനയ്ക്കോ ഒരു യുദ്ധത്തിലൂടെ നമ്മെ തോല്‍പ്പിക്കാനാവില്ലെന്ന്. അതിനാല്‍ അവര്‍ ഈ ഭീരുത്വ നടപടി കൈക്കൊള്ളുന്നു.
നാലുവര്‍ഷമായി അവര്‍ സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തുന്നത്. പഠാന്‍കോട്, ഉറി, കശ്മീര്‍ കന്റോണ്‍മെന്റ് മേഖല എന്നിങ്ങനെ. സമയമായപ്പോള്‍ നമ്മള് പ്രതികരിച്ചു. സര്‍ജിക്കല്‍ സ്ട്രൈക്ക്, വ്യോമാക്രമണം ഇതെല്ലാം ശക്തമായ നടപടികളാണ്. ഇതിനെല്ലാം ലോകരാജ്യങ്ങളുടെ പിന്തുണയും കിട്ടി. ചൈനപോലും എതിര്‍ത്തില്ല. അവര്‍ ഇന്ത്യയെ അനുകൂലിച്ചില്ല, പക്ഷേ പാക്കിസ്ഥാനെയും അനുകൂലിച്ചില്ല. അത് പ്രധാന കാര്യമാണ്.
? ഇപ്പോള്‍ ഏറെക്കുറെ സമാധാനത്തിലേക്ക് പോകുന്നുവെന്ന് തോന്നുന്നു ഇനി.
– നമ്മള് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇനിയും വേണമെങ്കില്‍ തുടരണം. വേണ്ടിവന്നാല്‍ അമേരിക്ക ഒസാമ ബിന്‍ലാദനെ പിടികൂടിതുപോലെ ഭീകരന് മസൂദ് അസറിനെ പിടികൂടാന്‍ ഇന്ത്യന്‍ സേനയ്ക്ക് സാധിക്കും. കൃത്യമായ രഹസ്യാന്വേഷണ വിവരമുണ്ട്.
? പക്ഷേ, ഭീകരരെ അങ്ങനെ ഇല്ലാതാക്കല്‍ പ്രായോഗികമാണോ. സമാധാന വഴിയല്ലേ എളുപ്പം.
– അതൊരു വിഷയമാണ്. സമാധാനത്തിന് പാക്കിസ്ഥാനില്‍ ഭരണകൂടം മാത്രം വിചാരിച്ചാല്‍ ഒന്നും നടക്കില്ല. സൈന്യത്തിന്റെ പിന്തുണ വേണം. സൈന്യമാണ് ഭീകരരെ വിനിയോഗിക്കുന്നത്. പാക് സൈന്യത്തിന്റെ നിലനില്‍പ്പ് തന്നെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനമാണ്. അതുകൊണ്ട് സമാധാന ശ്രമങ്ങള്‍ക്ക് പാക്സൈന്യത്തിന്റെ പങ്കില്ലാതെ പറ്റില്ല.
? അപ്പോള്‍ അടുത്ത നടപടി.
– നമ്മള് അവരുടെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചു. പാക്കിസ്ഥാന് തിരിച്ചടിക്കാന്‍ ശ്രമിച്ചുവെന്ന് പറയാം, പക്ഷേ, അത് അവര്‍ അവിടുത്തെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നടത്തിയശ്രമം മാത്രമാണ്. അതിനപ്പുറം ഒന്നുമല്ല. അവരുടെ യുദ്ധവിമാനങ്ങള്‍ നിയന്ത്രണരേഖയില്‍ വന്നു. നമ്മുടെ സൈനിക കേന്ദ്രത്തിന് സമീപം ബോംബിട്ടു. പക്ഷേ, അതെല്ലാം പേരിന് മാത്രമായിരുന്നു.
? എന്നാല്‍, പ്രചാരണങ്ങള്‍ അങ്ങനെയല്ലല്ലോ?
– നോക്കൂ, പാക്കിസ്ഥാന് എന്നും പ്രചാരണത്തില്‍ മുന്നിലാണ്. അവര്‍ അര്‍ദ്ധസത്യങ്ങളും നുണയും പറയും, പ്രചരിപ്പിക്കും. മാധ്യമങ്ങളെ അതിന് വിനിയോഗിക്കും. ജയിച്ചത് അവരാണെന്ന് അവിടുത്തെ ജനങ്ങളെ ബോധിപ്പിക്കാനുള്ള ശ്രമങ്ങളാണ്. ഇന്ത്യയാകട്ടെ, വസ്തുതകള്‍ ലോകത്തോട് വ്യക്തമാക്കി. അവര്‍ നടത്തിയ കളികള്‍ നമ്മള് കാര്യമാക്കേണ്ട. ഇനിയെന്ത് എന്ന് ചിന്തിച്ചാല്‍, ഇത്തരം ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ആക്രമിക്കല്‍ തുടരണം എന്നാണ് എനിക്ക് പറയാനുള്ളത്.
ഇപ്പോള്‍ നമ്മുടെ പക്ഷത്താണ് ന്യായമെന്ന് ബോധ്യമാക്കാനായി. പാക്കിസ്ഥാന് സൈന്യമല്ല, ഭീകര പരിശീലന കേന്ദ്രങ്ങളാണ് നമ്മുടെ ലക്ഷ്യം. ഇന്ത്യയെ ആക്രമിച്ച ഭീകരര്‍ എവിടെയാണെങ്കിലും പിടികൂടും എന്ന സന്ദേശമായിരിക്കണം ഇന്ത്യയില്‍നിന്ന് പോകേണ്ടത്.
ഇതിന് മൂന്ന് തലങ്ങളും ഘട്ടങ്ങളുമുണ്ട്: ഒന്നാമത്തേത് ഭീകരരേയും ഭീകരകേന്ദ്രങ്ങളേയും തകര്‍ക്കലാണ്. നമ്മള് ചെയ്തുകൊണ്ടിരിക്കുന്നത് തുടരണം. ഭീകരരെ തേടിപ്പിടിച്ച് നശിപ്പിക്കണം. മേല്‍ക്കോയ്മ സ്ഥാപിക്കണം. രണ്ടാമത് യുദ്ധമാണ്: സൈനിക ശക്തിയില്‍ നാം അവര്‍ക്ക് മുന്നിലാണെന്ന് പലവട്ടം നമ്മള് തെളിയിച്ചതാണ്. 1971ന് ശേഷം വലിയ യുദ്ധമുണ്ടായിട്ടില്ല. കാര്ഗിലിലെപോലെ ചെറിയ ഏറ്റുമുട്ടലുകളേ ഉണ്ടായിട്ടുള്ളൂ. മൂന്നാമത്തെ ഘട്ടം ആണവ യുദ്ധമാണ്. ആണവ ശക്തി അവര്‍ക്കും നമുക്കുമുണ്ട്. പക്ഷേ രണ്ടുരാജ്യങ്ങളും അത്രപെട്ടെന്ന് ഉപയോഗിക്കാനിടയില്ല. രാജ്യങ്ങള്‍ പൊതുവേ അണുശക്തി നേടുന്നത് അവ എതിര്‍പക്ഷം ഉപയോഗിക്കാതിരിക്കാനാണ്. ഭീകരവേട്ട തുടരണം; അത് യുദ്ധത്തിലേക്ക് എത്താതെ നോക്കണം. നമുക്ക് മസൂദ് അസറിനെവരെ പിടിക്കാം. പക്ഷേ, യുദ്ധവും ആണവയുദ്ധവും ഇന്നത്തെ സാഹചര്യത്തില്‍ ഇരുരാജ്യത്തിനും താങ്ങാനാവില്ല.
? അപ്പോള്‍ നമ്മുടെ ആത്യന്തിക ലക്ഷ്യമെന്താണ്.
– ഓരോ നീക്കത്തിനും ലക്ഷ്യമുണ്ടാകണം. നമ്മുടെ ലക്ഷ്യം ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്തരുത് എന്നതാണ്. ഭീകരരെ നിങ്ങള്‍ക്കുവേണമെങ്കില്‍ അവിടെ പോറ്റാം, അതവരുടെ താല്പര്യം. ഇങ്ങോട്ടയക്കരുത് എന്ന് അവരെ ധരിപ്പിക്കണം.
1971ല്‍ അവരെ കീഴടക്കിയിട്ടും ചെയ്യാന്‍ മറന്നത് ഇനി സംഭവിക്കരുത്. ഏതെങ്കിലും ധാരണയുണ്ടാകുന്നുവെങ്കില് ഇന്ത്യയില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് അവര്‍ മസൂദ്, ജയ്ഷെ മൊഹമ്മദ് തുടങ്ങിയവയൊക്കെ ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദികളാണെന്ന് സമ്മതിപ്പിച്ച് നടപടി എടുപ്പിക്കണം. നമ്മുടെ പോരാട്ടം ഭീകരര്‍ക്കെതിരെയാണ്. അത് തുടരണം.
? ഇത് പറയാമെന്നല്ലാതെ എളുപ്പമാണോ.
– അവര്‍ അതിര്‍ത്തിയില്‍ വെടിവെയ്പ്പ് തുടരുകയാണ്. എന്നാല്‍, നമ്മുടെ യുദ്ധക്കപ്പലുകള്‍ കറാച്ചിയില്‍ അവരുടെ ആസ്ഥാനത്തിനെ ലക്ഷ്യംവച്ച് വലയം ചെയ്യാം. അവിടെ എത്തിയിട്ടുമുണ്ടാകാം. എങ്കില്‍ കാര്യം ഗൗരവതരമാണ്. നമുക്ക് അവരുടെ വ്യാപാരമെല്ലാം ഉപരോധിക്കാം. പക്ഷേ, ചൈന എങ്ങനെ പെരുമാറും എന്നത് അനുസരിച്ചിരിക്കും. ചൈന ഇന്ത്യയെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് ഞാന്‍ കരുതുന്നില്ല. നമ്മള് യുദ്ധം ചെയ്യുകയും പാകിസ്ഥാന് നാശമുണ്ടാക്കുകയും ചെയ്താല്‍ അവര്‍ ഇടപെട്ടേക്കാം. കാരണം, പാകിസ്ഥാനിലെ തുറമുഖങ്ങളില്‍ ചിലത് നിയന്ത്രിക്കുന്നത് വാസ്തവത്തില്‍ ചൈനയാണ്.
? ഇപ്പോഴത്തെ നടപടിയുടെ
രാഷ്ട്രീയ പ്രധാന്യം.
– സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് മുഖ്യം. ഇമ്രാന്ഖാന് നല്ല ക്രിക്കറ്റ് കളിക്കാരനാണ്. ഇപ്പോള്‍ ‘ബാക്ഫൂട്’’കളിക്കുയാണ്. നമ്മള് ‘ബൗണ്‍സേഴ്സ്’ എറിയുന്നു. എന്നാല്‍, ഇമ്രാന്റേത് നല്ല സൂചനകളാണ്. അയാള്‍ സമാധാനം ആഗ്രഹിക്കുന്നു; സമാധാനം പ്രവര്‍ത്തിക്കുന്നുവെന്ന് പറയാനാവില്ല. കാരണം, പാക്കിസ്ഥാന് ആകെ തകര്‍ന്നിരിക്കുകയാണ്. പക്ഷേ സൈന്യം സമാധാനത്തിന് സമ്മതിക്കില്ല. ഏത് രാജ്യത്തിനും സൈന്യം വേണം, പക്ഷേ, സൈന്യത്തിന് വേണ്ടി ഒരു രാജ്യമാണ് പാക്കിസ്ഥാന്, അതിനാല്‍ ഇമ്രാന്റെ ലക്ഷ്യം നടക്കുമോ എന്ന് കണ്ടറിയണം.
? ഇന്ത്യന്‍ യുദ്ധക്കപ്പല്‍ കറാച്ചിയില്‍ വിന്യാസം നടത്തിയോ.
– എനിക്കത് കൃത്യമായി പറയാനാവില്ല. എത്തിയിട്ടുണ്ടാകാം, എപ്പോഴും നാവികസേന യുദ്ധസന്നദ്ധമാണ്. 24 മണിക്കൂറില്‍ വിന്യാസം സാദ്ധ്യമാണ്. യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും എല്ലാം എത് സമയത്തും ഒരുങ്ങിനില്ക്കും. അത്തരം കേന്ദ്രങ്ങളിലാണവ. നിര്‍ദ്ദേശങ്ങളും ശത്രുപക്ഷത്തിന്റെ ചെറുനീക്കങ്ങളും അറിയാന്‍ കൃത്യമായ സംവിധാനമുണ്ട്. അതിനൊക്കെയുള്ള വലിയശേഷി നമുക്കുണ്ട്.
? നമ്മുടെ നാവിക സേനയുടെ കരുത്ത്
– തീര്‍ച്ചയായും, നാവികമേഖലയില്‍ നമുക്ക് വലിയ മേല്‍ക്കൈ ഉണ്ട്. ഏറ്റവും മികച്ച വിമാനവാഹിനിയുണ്ട്. പുതിയ പുതിയ യുദ്ധവിമാനം മിഗ് 29 ഉണ്ട്. ഇതെല്ലാം ചേര്‍ന്ന് ‘ചുരുട്ടിയ മുഷ്ടി’ പോലെയാണ് നമ്മുടെ കവചം. ചുരുട്ടിയ മുഷ്ടി എന്തിനാണ്. എന്തുവന്നാലും അപ്പോള്‍ നേരിടാനാണ്, ഇടിച്ചിടാനാണ്. ഇങ്ങോട്ടു വന്നാല്‍ ഒന്നും തിരിച്ചുപോകില്ല, അതാണ് ചുരുട്ടിയ കൈയുടെ അര്‍ത്ഥം. ആവശ്യം വന്നാല്‍ നാം തയ്യാര്‍. പക്ഷേ, എതിരാളികള്‍ ആരും അതിന് തയ്യാറാകില്ലെന്നാണ് എന്റെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: