തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ചുമതല അംബാനിക്ക് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ കൂട്ടിയോജിപ്പിച്ച് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി എന്ന പേരിലാണ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്കാണ് നടത്തിപ്പ് ചുമതല.
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതിനെതിരെ പ്രക്ഷോഭം നടത്തുന്നവരാണ് കോടിക്കണക്കിന് രൂപയുടെ ഇന്‍ഷ്വറന്‍സ് പദ്ധതി അംബാനിക്ക് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് അട്ടിമറിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കാരുണ്യ പദ്ധതി തുടങ്ങുന്നത്.
കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റിലയന്‍സ്, ന്യൂ ഇന്ത്യ, യുണൈറ്റഡ് ഇന്ത്യ, നാഷണല്‍ തുടങ്ങിയ അഞ്ച് ഇന്‍ഷുറന്‍സ് കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. എന്നാല്‍ അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കുന്നതിന് ഏറ്റവും കുറഞ്ഞ പ്രീമിയം തുക നല്‍കിയത് റിലയന്‍സായിരുന്നു.
ഒരു കുടുംബത്തിന് 1,671 രൂപ വാര്‍ഷിക പ്രീമിയമാണ് അവര്‍ നല്‍കിയിരുന്നത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായുള്ള ടെന്‍ഡര്‍ ഇവാല്വേഷന്‍ കമ്മിറ്റിയാണ് കമ്പനിയെ തെരഞ്ഞെടുത്തത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയായ ചിയാക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിന് അംഗീകാരം നല്‍കിയത്. ആര്‍എസ്ബിവൈ, ചിസ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടുബങ്ങളെയും ഈ പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: