കോട്ടയം: കോടികള്‍ ചെലവിട്ട് ആയിരം ദിനം ആഘോഷിക്കുന്ന പിണറായി വിജയന് സര്‍ക്കാരിനു മുന്നില്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്ത കര്‍ഷകര്‍ പതിനെട്ട്. ജീവനൊടുക്കുന്നകേരളത്തിലെ കര്‍ഷകരുടെ എണ്ണം വേദനിപ്പിക്കും വിധം കൂടുന്നു. കാര്‍ഷിക ജില്ലകളായ ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ മാത്രം കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ പതിനേഴാണ്. കഴിഞ്ഞ ദിവസം തൃശൂരിലും കര്ഷകന് ജീവനൊടുക്കി. ഇതോടെ കടം അടയ്ക്കാന്‍ വഴിയില്ലാതെ ജീവന് വെടിഞ്ഞവര്‍ പതിനെട്ട്.
തൃശൂര്‍ മാള കുഴൂര്‍ സ്വദേശി ആറാശ്ശേരി ജിമോന്‍(49)നാണ് ഏറ്റവും ഒടുവില്‍ ജീവനൊടുക്കിയത്. പ്രളയക്കെടുതിയെ തുടര്‍ന്നുണ്ടായ കടബാധ്യതയാണ് കാരണം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്തത് പത്തു പേരാണ്. ഇടുക്കിയില്‍ മാത്രം ഏഴു കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.
സഹകരണ ബാങ്കുകളില്‍ നിന്നടക്കം വായ്പ്പയെടുത്തവര്‍ ആത്മഹത്യ ചെയ്തവരില്‍ പെടുന്നു. കുടിശിക അടയ്ക്കാന്‍ നോട്ടീസു ലഭിച്ചവരും ജപ്തി നോട്ടീസു ലഭിച്ചവരും മുട്ടാത്ത വാതിലുകളില്ല. ബാങ്ക് അധികൃതരെ കണ്ട് കാലു പിടിച്ചിട്ടും വായ്പ്പ അടവ് ഏതാനും മാസങ്ങള്‍ നീട്ടിക്കിട്ടിയെന്നതല്ലാതെ മിക്കവര്‍ക്കും ഒരു പ്രയോജനവും ലഭിച്ചില്ല. കൃഷിവകുപ്പിന്റെ ഒരു സഹായവും കിട്ടിയില്ല. ഉത്തരേന്ത്യയില്‍ കര്‍ഷകര്‍ ജീവനൊടുക്കിയ സമയത്ത് അതിന്റെ പേരില്‍ കോലാഹലം ഉണ്ടാക്കിയ ഇടതു പക്ഷം, പ്രത്യേകിച്ച് സിപിഎമ്മാണ് കേരളം ഭരിക്കുന്നത്. എന്നിട്ടും കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനോ കടങ്ങള്‍ എഴുതിത്തള്ളാനോ വായ്പ്പാ അടവ് ഒരു വര്‍ഷമെങ്കിലും നീട്ടി നല്‍കാനോ തയാറായിട്ടില്ല.
വായ്പ്പയെടുത്ത് ചെയ്ത കൃഷി മഴമൂലവും വെള്ളമില്ലാതെയും നശിച്ചവരുണ്ട്. പ്രളയത്തില്‍ നശിച്ചവരുണ്ട്. ഇവര്‍ക്കാര്‍ക്കും സര്‍ക്കാരിന്റെ ഒരു കൈ സഹായം പോലും കിട്ടിയിട്ടില്ല. പ്രളയാനന്തരം നല്കുമെന്നു പറഞ്ഞ പതിനായിരം രൂപ പോലും ലഭിക്കാത്തവരുണ്ട്. ചെറുകിട കൃഷിക്കാര്‍ക്ക് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആറായിരം രൂപ സമ്മാന പദ്ധതിയെ കളിയാക്കിയവരും ആ പദ്ധതിയെ തള്ളിപ്പറഞ്ഞവരുമാണ് ഇടതു പക്ഷം.
പക്ഷെ പ്രധാനമന്ത്രി പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡുവായ രണ്ടായിരം രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ വന്നു കഴിഞ്ഞു. കേരളത്തില്‍ നിന്നു മാത്രം അഞ്ചു ലക്ഷത്തോളം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. വിത്തും വളവും വാങ്ങാന്‍ പോലും പണമില്ലാതെ വലഞ്ഞ കര്‍ഷകര്‍ക്ക് ഈ രണ്ടായിരം രൂപ വലിയ ആശ്വാസമാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: