ഹൈദരാബാദ്: തുടരെ രണ്ട് ട്വന്റി20 പരമ്പരകളിലെ തോല്‍വിയുടെ ക്ഷീണം ഇന്ത്യ കഴുക്കിക്കളഞ്ഞു. ഓസ്ട്രേലിയയ്ക്കതിരായ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ ജയത്തോടെ തുടങ്ങി. കേദാര്‍ ജാദവിന്റെയും (81 നോട്ടൗട്ട്) എം.എസ് ധോണിയുടെയും (59 നോട്ടൗട്ട്) ബാറ്റിങ് മികവില്‍ കംഗാരുക്കളെ ആറ് വിക്കറ്റിന് തകര്‍ത്തു. സ്കോര്‍: ഓസ്ട്രേലിയ – 236/7 (50), ഇന്ത്യ – 240/4 (48.2).
237 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്ന്ന് നാല് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ കേദാറും ധോണിയും ചേര്‍ന്ന് അനായാസം ജയത്തിലേക്ക് നയിച്ചു. ഓസീസ് ബൗളര്‍മാരുടെ പേസിനെയും ബൗണ്‍സിനെയും അര്‍ഹിച്ച ആദരവോടെ നേരിട്ട ഇവര്‍ മോശം പന്തുകള്‍ ശിക്ഷിക്കാനും മടിച്ചില്ല. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇവര്‍ 141 റണ്‍സ് ചേര്‍ത്തു. ഒടുവില്‍ പത്ത് പന്ത് ശേഷിക്കെ ഇവര്‍ ലക്ഷ്യം മറികടന്നു. കേദാര്‍ 87 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്സറും പറത്തിയപ്പോള്‍, ധോണി 72 പന്തില്‍ ആറു ഫോറും ഒരു സിക്സും നേടി.
തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഓപ്പണര്‍ ശിഖര്‍ ധവാന് അക്കൗണ്ട് തുറക്കാതെ മടങ്ങി. രണ്ടാം വിക്കറ്റില്‍ നായകന് വിരാട് കോഹ്ലിയും (44), രോഹിത് ശര്‍മയും (37) ചേര്‍ന്ന് ഇന്നിങ്സ് നേരെയാക്കി. ഇവര്‍ 76 റണ്‍സ് ചേര്‍ത്തു. ആദ്യം വിരാടും വൈകാതെ രോഹിതും മടങ്ങി ഇന്ത്യ പ്രതിസന്ധിയിലായി. പിന്നീടെത്തിയ അമ്പാട്ടി റായുഡുവിനും (13) അധികം ആയുസുണ്ടായില്ല. തുടര്‍ന്നാണ് കേദാറും ധോണിയും ഒത്തുചേര്‍ന്നത്. ഓസീസിനായി കൗള്‍ട്ടര്‍ നൈലും സാമ്പയും രണ്ട് വീതം വിക്കറ്റ് നേടി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെയും തുടക്കം മോശം. തന്റെ നൂറാം മത്സരത്തില്‍ നായകനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച് പൂജ്യത്തിന് മടങ്ങി. പിന്നീട് ഉസ്മാന് ഖവാജ (50), ഗ്ലെന്‍ മാക്സ്വെല് (40), മാര്‍ക്ക് സ്റ്റോയ്നിസ് (37), അലക്സ് കാരി (36 നോട്ടൗട്ട്), നഥാന്‍ കൗള്‍ട്ടര്‍ നൈല്‍ (28), ആഷ്ടണ്‍ ടേണര്‍ (21) എന്നിവരുടെ സംഭാവനകളാണ് ഓസീസിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
രണ്ടാം വിക്കറ്റില്‍ ഖവാജ-സ്റ്റോയ്നിസ് സഖ്യം നേടിയ 87 റണ്‍സാണ് അവര്‍ക്ക് അടിത്തറയൊരുക്കി. ഏഴാം വിക്കറ്റില്‍ കാരി-കൗള്‍ട്ടര്‍ നൈല്‍ സഖ്യം നേടിയ 62 റണ്‍സ് ടീമിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു. ഇന്ത്യക്കായി കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി എന്നിവര്‍ രണ്ടു വീതം വിക്കറ്റ് നേടി. രണ്ടാം മത്സരം അഞ്ചിന് നാഗ്പ്പൂരില്‍.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ
ഉസ്മാന് ഖവാജ സി ശങ്കര്‍ ബി കുല്‍ദീപ് 50, ആരോണ്‍ ഫിഞ്ച് സി ധോണി ബി ബുംറ 0, മാര്‍ക്ക് സ്റ്റോയ്നിസ് സി കോഹ്ലി ബി കേദാര്‍ 37, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് സ്റ്റംപ്ഡ് ധോണി ബി കുല്‍ദീപ് 19, ഗ്ലെന്‍ മാക്സ്വെല് ബി ഷാമി 40, ആഷ്ടണ്‍ ടേണര്‍ ബി ഷാമി 21, അലക്സ് കാരി നോട്ടൗട്ട് 36, നഥാന്‍ കോള്‍ട്ടര്‍ നൈല്‍ സി കോഹ്ലി, ബി ബുംറ 28, പാറ്റ് കമ്മിന്‍സ് നോട്ടൗട്ട് 0, എക്സ്ട്രാസ് 5, ആകെ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 236.
വിക്കറ്റ് വീഴ്ച: 1-0, 2-87, 3-97, 4-133, 5-169, 6-173, 7-235.
ബൗളിങ്: മുഹമ്മദ് ഷാമി 10-2-44-2, ജസ്പ്രീത് ബുംറ 10-0-60-2, വിജയ് ശങ്കര്‍ 3-0-22-0, കുല്‍ദീപ് യാദവ് 10-0-46-2, രവീന്ദ്ര ജഡേജ 10-0-33-0, കേദാര്‍ ജാദവ് 7-0-31-1.
ഇന്ത്യ
രോഹിത് ശര്‍മ സി ഫിഞ്ച് ബി കൗള്‍ട്ടര്‍ നൈല്‍ 37, ശിഖര്‍ ധവാന് സി മാക്സ്വെല് ബി കൗള്‍ട്ടര്‍ നൈല്‍ 0, വിരാട് കോഹ്ലി എല്‍ബിഡബ്ല്യു ബി സാമ്പ 44, അമ്പാട്ടി റായുഡു സി കാരി ബി സാമ്പ 13, എം.എസ്. ധോണി നോട്ടൗട്ട് 59, കേദാര്‍ ജാദവ് നോട്ടൗട്ട് 81, എക്സ്ട്രാസ് 6, ആകെ 48.2 ഓവറില്‍ നാല് വിക്കറ്റിന് 240.
വിക്കറ്റ് വീഴ്ച: 1-4, 2-80, 3-95, 4-99.
ബൗളിങ്: ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫ് 10-0-46-0, നഥാന്‍ കൗള്‍ട്ടര്‍ നൈല്‍ 9-2-46-2, പാറ്റ് കമ്മിന്‍സ് 10-0-46-0, ആദം സാമ്പ 10-0-49-2, മാര്‍ക്ക് സ്റ്റോയ്നിസ് 9.2-0-52-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: