ന്യൂദല്‍ഹി: ജെയ്ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചക്കില്ലെന്ന കര്‍ശന നിലപാടുമായി ഇന്ത്യ. ആദ്യം പാക്കിസ്ഥാന് ആദ്യം നടപടിയെടുക്കട്ടെ, ചര്‍ച്ചയുടെ കാര്യം പിന്നീട് ആലോചിക്കാമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിച്ചു. അന്താരാഷ്ട്രതലത്തില്‍ പാക്കിസ്ഥാന് ഒറ്റപ്പെട്ടിരിക്കെ ചര്‍ച്ചയ്ക്ക് പോകുന്നത് നിലപാട് ദുര്‍ബ്ബലപ്പെടുത്തുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ഭീകരര്‍ക്കെതിരെ നടപടിക്ക് മറ്റ് രാജ്യങ്ങള്‍ ശക്തമായ സമ്മര്‍ദമാണ് ചെലുത്തുന്നത്.
ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് കസ്റ്റഡിയിലിരിക്കെ ചര്‍ച്ചയ്ക്ക് തയാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് പറഞ്ഞിരുന്നു. മൂന്ന് തവണ ഫോണ്‍ വിളിച്ചിട്ടും നരേന്ദ്ര മോദി സംസാരിക്കാന്‍ തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാന്ധഹാര്‍ വിമാനറാഞ്ചല്‍ മാതൃകയില്‍ വിലപേശലിനാണ് പാക്കിസ്ഥാന്റെ നീക്കമെന്ന് മനസ്സിലാക്കിയാണ് മോദി മുഖം തിരിച്ചത്.
നിരുപാധികം അഭിനന്ദനെ തിരിച്ചെത്തിക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. പൈലറ്റിനെ ഉടന്‍ കൈമാറിയില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് അന്ത്യശാസനം നല്‍കിയതോടെയാണ് ഇമ്രാന് സമാധാനത്തിന്റെ വക്താവായത്. മോചനം സാധ്യമായെങ്കിലും ഭീകരതയ്ക്കെതിരായ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന വ്യക്തമായ സന്ദേശമാണ് പാക്കിസ്ഥാനും മറ്റ് രാജ്യങ്ങള്‍ക്കും ഇന്ത്യ നല്‍കുന്നത്.
പതിവ് പരിപാടി പറ്റില്ല
ഓരോ ഭീകരാക്രമണത്തിലും പ്രതിസന്ധിയിലാകുമ്പോള്‍ ചര്‍ച്ചയും സമാധാനവും പറഞ്ഞ് രക്ഷപ്പെടുന്ന പാക്കിസ്ഥാന്റെ പതിവ് നാടകം ഇത്തവണ വേണ്ടെന്ന മുന്നറിയിപ്പാണ് ഇന്ത്യ നല്‍കുന്നത്. മുംബൈ, ഉറി, പത്താന്‍കോട്ട് ഭീകരാക്രമണങ്ങളില്‍ വ്യക്തമായ തെളിവുകള്‍ ഇന്ത്യ കൈമാറിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. പുല്‍വാമ ആക്രമണത്തിലും കഴിഞ്ഞ ദിവസം തെളിവുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ജെയ്ഷെ മുഹമ്മദിന് പങ്കില്ലെന്ന് പാക്കിസ്ഥാന് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. പാക്കിസ്ഥാന് ഒറ്റപ്പെട്ടുനില്ക്കുന്ന അവസ്ഥയില്‍ സമ്മര്‍ദം ശക്തമാക്കി മുന്നോട്ടുപോവുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് പ്രതിരോധ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
തിരിച്ചടി തുടരും
ഭീകരര്‍ക്കും പരിശീലന ക്യാമ്പുകള്‍ക്കുമെതിരെ ലോകത്തിന് ബോധ്യപ്പെടുന്ന തരത്തിലുള്ള നടപടിയാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിച്ചാല്‍ ബാലാകോട്ട് മാതൃകയില്‍ തിരിച്ചടിക്കാന്‍ തന്നെയാണ് മോദിയുടെ തീരുമാനം. ഇത് സൈനിക നടപടിയല്ലെന്നും പ്രതിരോധമാണെന്നും ഇന്ത്യ വിശദീകരിച്ചിട്ടുണ്ട്.
ഇതിന് മറുപടിയായി പാക്കിസ്ഥാന് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടി നല്കാന് മടിക്കില്ല. അന്താരാഷ്ട്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയെന്ന നയവുമായി മുന്നോട്ടുപോകും. റഷ്യയും അമേരിക്കയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ വിഷയം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: