ന്യൂദല്‍ഹി: പാക്കിസ്ഥാന് സമീപം ഇന്ത്യന്‍ നേവിയുടെ അന്തര്‍വാഹിനി വിന്യസിച്ചിരുന്നതായി നാവികസേനയുടെ സ്ഥിരീകരണം. കറാച്ചി തുറമുഖത്തിന് സമീപം ഇന്ത്യയുടെ സ്കോര്‍പ്പിയന്‍ അന്തര്‍വാഹിനിയായ ഐഎന്‍എസ് കല്‍വരി നിലയുറപ്പിച്ചിരുന്നതായി നാവികസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
2017 ഡിസംബറില്‍ മുംബൈയില്‍ പ്രധാനമന്ത്രി കമ്മീഷന് ചെയ്ത അന്തര്‍വാഹിനിയാണ് ഐഎന്‍എസ് കല്‍വരി. ഇന്ത്യയുടെ ആണവ അന്തര്‍വാഹിനിയായ ഐഎന്‍എസ് ചക്ര നാവികാഭ്യാസ പ്രകടനത്തിന്റെ ഭാഗമായി അറബിക്കടലില്‍ ഉണ്ടെന്ന വാര്‍ത്തകളും പാക്കിസ്ഥാന്റെ ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചു.
കറാച്ചി തുറമുഖവും എയര്‍ബേസും ലക്ഷ്യമിട്ട് ഇന്ത്യന്‍ അന്തര്‍വാഹിനികള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന വാര്‍ത്ത വ്യാഴാഴ്ച ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ അന്തര്‍വാഹിനികള്‍ സമീപത്തുണ്ടെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് കറാച്ചിയില്‍ പാക്കിസ്ഥാന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അഭിനന്ദന് വര്‍ത്തമാന്റെ മോചനം വേഗത്തിലാക്കുന്നതിന് സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്അന്തര്വാഹിനി കറാച്ചിക്ക് സമീപം ഇട്ടത്.
അറബിക്കടലില്‍ ഇന്ത്യ നടത്തിക്കൊണ്ടിരുന്ന നാവികാഭ്യാസ പ്രകടനമായ ട്രോപെക്സ് 2019ന്റെ ഭാഗമായി ഇന്ത്യന്‍ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ അടക്കമുള്ള യുദ്ധക്കപ്പലുകളുടെ വലിയ വ്യൂഹം പാക്കിസ്ഥാന് സമീപത്തുണ്ടായിരുന്നു.
ആണവ അന്തര്‍വാഹിനിയായ ചക്രയും നാല്‍പ്പത്തഞ്ചിലേറെ ഇന്ത്യന്‍ യുദ്ധക്കപ്പലുകളും അറബിക്കടലില്‍ ഉണ്ടെന്ന് ഉറപ്പായതോടെ പാക്കിസ്ഥാന് വലിയ ഭീതിയിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്നാണ് പിടികൂടിയ ഇന്ത്യന്‍ സൈനികനെ 24 മണിക്കൂറുകള്‍ക്കകം തിരികെ നല്‍കുമെന്ന് മുമ്പുണ്ടായിട്ടില്ലാത്ത വിധം പാക്കിസ്ഥാന് പ്രഖ്യാപിക്കേണ്ടിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: