കൊച്ചി : നേതാക്കള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നേതാക്കള്‍ അച്ചടക്കം പാലിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. അച്ചടക്കമില്ലാതെ കോണ്‍ഗ്രസ്സിന് മുന്നോട്ടുപോകാനാകില്ലെന്നും മുല്ലപ്പള്ളി. അടുത്തിടെ വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് എറെ വിവാദമായ സാഹചര്യത്തിലാണ് ഈ പ്രതികരണം.
ബല്‍റാം ആരാധകവൃന്ദത്തെ ഉണ്ടാക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ സഭ്യേതരമായ പ്രയോഗങ്ങള്‍ പാടില്ല. സ്ത്രീത്വത്തെ അപമാനിക്കരുത്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണം. അച്ചടക്കം പാലിച്ചേ മതിയാകൂ. അയഞ്ഞ പ്രസ്ഥാനമായി കോണ്‍ഗ്രസ്സിന് മുന്നോട്ടുപോകാനാകില്ല. എകെജിയെ ആക്ഷേപിച്ചുള്ള പഴയ പോസ്റ്റിനെയും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. എകെജി എന്ന സ്വാതന്ത്രസമര സേനാനിയുടെ സംഭാവന മറക്കാന്‍ പാടില്ല. എന്നാല്‍ വിഷയത്തില്‍ ബല്‍റാമിന് പരസ്യമായ താക്കീത് നല്കാന് മുതിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍ നിന്നിറങ്ങി ബല്‍റാം ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കണം. പൊതുപ്രവര്ത്തകന് എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുക എന്നതിനാണ് പ്രഥമ പരിഗണനെയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തന്റെ ഉത്തവാദിത്തങ്ങള്ക്കിടയില് സൗകര്യമുള്ള സമയത്താണ് താന്‍ ഫേസ്ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നതെന്ന് എഫ്ബിയിലൂടെ തന്നെ ബല്‍റാം മറുപടി നല്കി. അതോടൊപ്പം തന്റെ ഒരു ദിവസത്തെ ദിനചര്യയും ബല്‍റാം ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: