ന്യൂദല്‍ഹി: ഇന്ത്യയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തി നിരപരാധികളെ കൊന്നൊടുക്കിയ പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ (50) മരിച്ചതായി റിപ്പോര്‍ട്ട്. വൃക്കരോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായ അസ്ഹര്‍ ശനിയാഴ്ച ഉച്ചയോടെ മരിച്ചതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുല്‍വാമ ആക്രമണത്തിന് മറുപടിയായി ഇന്ത്യ ബലാകോട്ടില്‍ ജെയ്ഷെയുടെ പരിശീലന കേന്ദ്രത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അസ്ഹര്‍ കൊല്ലപ്പെട്ടതായും പറയുന്നുണ്ട്. എന്നാല്‍ ഇതുവരെ പാക്കിസ്ഥാന് പ്രതികരിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ട് നിഷേധിച്ച്, ജെയ്ഷെ മുഹമ്മദിന്റേതെന്ന പേരില്‍ രാത്രി പ്രസ്താവനയും പ്രചരിച്ചു.
അസര്‍ ചികിത്സയിലാണെന്ന് അടുത്തിടെ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. വീടിന് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത തരത്തില്‍ ഗുരുതര രോഗബാധിതനാണ് അസറെന്നാണ് ഖുറേഷി വിശദീകരിച്ചത്. പുല്‍വാമ ആക്രമണത്തില്‍ ജെയ്ഷെക്കും അസറിനും പങ്കില്ലെന്ന് വരുത്താനായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ അസര്‍ കൊല്ലപ്പെട്ടെന്നും ഇത് മറച്ചുവെയ്ക്കാനാണ് രോഗബാധിതനാണെന്ന് പ്രചരിപ്പിക്കുന്നതെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഏതാനും ദിവസത്തിനുള്ളില്‍ മരണ വാര്‍ത്ത പുറത്തുവരുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
പാര്‍ലമെന്റ്, പത്താന്‍കോട്ട്, ഉറി, പുല്‍വാമ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ജെയ്ഷെയാണ്. കശ്മീരിനെ ഇന്ത്യയില്‍നിന്നും അടര്‍ത്തി മാറ്റുകയെന്നതാണ് അസറിന്റെ ലക്ഷ്യം. അല്‍ഖ്വയ്ദ ബന്ധമുള്ള ഹര്‍ക്കത്തുല്‍ മുജാഹിദ്ദീന്റെ നേതാവായാണ് അസ്ഹര്‍ ഭീകരവാദ പ്രവര്‍ത്തനം ആരംഭിച്ചത്. 1994ല്‍ കശ്മീരില്‍നിന്നും ഇന്ത്യ ഇയാളെ പിടികൂടിയെങ്കിലും കാന്ധഹാര്‍ വിമാന റാഞ്ചലില്‍ ബന്ദികളാക്കപ്പെട്ട യാത്രക്കാരെ മോചിപ്പിക്കുന്നതിനായി വിട്ടുകൊടുക്കേണ്ടി വന്നു. പിന്നീട് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയ അസര്‍ ജെയ്ഷെ മുഹമ്മദ് രൂപീകരിച്ചു. 2001ല്‍ ഐക്യരാഷ്ട്രസഭ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ അസ്ഹറിനെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കെയാണ് മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: