ആലുവ: പിതൃക്കളുടെ മോക്ഷപ്രാപ്തിക്ക് ബലികര്‍മ്മങ്ങള്‍ക്കായി ആലുവ ശിവരാത്രി മണപ്പുറത്തേക്ക് ഇന്ന് ആയിരങ്ങള്‍ ഒഴുകിയെത്തും. അലങ്കാര ദീപങ്ങള്‍ ചൊരിഞ്ഞ പ്രകാശദീപ്തിയാല് മുങ്ങിക്കളിച്ചു നില്ക്കുന്ന പെരിയാറിന്റെ തീരം ഭക്തരെ വരവേല്‍ക്കാന്‍ ഒരുങ്ങി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ആലുവ നഗരസഭയും മണപ്പുറത്തും ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അദ്വൈതാശ്രമത്തിലും ബലിതര്‍പ്പണത്തിനായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ദേവസ്വം ബോര്‍ഡ് പെരിയാറിന്റെ തീരത്ത് 300 ഓളം ബലിത്തറകള്‍ക്ക് അനുമതി നല്കി. 75 രൂപയാണ് ബലിതര്‍പ്പണത്തിന് നിരക്ക്. കൂടുതല്‍ തുക വാങ്ങുന്നവരെ കണ്ടെത്താന്‍ വിജലന്‍സിനും പോലീസിനും നിര്‍ദേശം നല്കി. ശിവരാത്രിയോടനുബന്ധിച്ച് ഒരു മാസം നീണ്ടു നില്ക്കുന്ന വ്യാപാര മേളയ്ക്കും ദൃശ്യോത്സവത്തിനും നഗരസഭ ആതിഥേയത്വം വഹിക്കും. വ്യാപാര മേളയില്‍ 40 സ്റ്റാളുകളും നൂറുകണക്കിന് ചെറുകിട കച്ചവടക്കാരുമുണ്ടാകും.
മണപ്പുറത്ത് എത്തുന്നവര്‍ക്കും സാധന സാമഗ്രികള്‍ക്കുമായി 1.5 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷയുടെ ഭാഗമായി 1500 പോലീസുകാരെ ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ വിന്യസിക്കും. സിസിടിവി ടവറുകള്‍ സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: