പെരിയ(കാസര്‍കോട്): പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ സംഘത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ കൂടി സര്‍ക്കാര്‍ സ്ഥലം മാറ്റിയതോടെ വിവാദം പുകയുന്നു. കേസ് അട്ടിമറിക്കാന്‍ സിപിഎം ഗൂഢാലോചന നടത്തുവെന്ന ആരോപണം ശരിവെയ്ക്കുന്നതാണ് അന്വേഷണ സംഘത്തിലെ ഈ കൂട്ട സ്ഥലംമാറ്റം. ഇതോടെ പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം അനിശ്ചിതത്വത്തിലായെന്നാണ് ആരോപണം.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും പ്രതികളെ അറസ്റ്റു ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത ടി.പി. രഞ്ജിത്തിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തലവന് എസ് പി വി.എം.മുഹമ്മദ് റഫീഖിനെയും അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റി.
ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി നാല് ദിവസം പിന്നിടുമ്പോഴാണ് രണ്ട് പ്രധാന ഉദ്യോഗസ്ഥരെ മാറ്റിയത്. ഇതിനു പിന്നാലെയാണ് ഇന്നലെ മൂന്ന് ഉദ്യോഗസ്ഥരെ കൂടി സ്ഥലം മാറ്റിയിരിക്കുന്നത്. അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി ഷാജു ജോസ്, സിഐമാരായ സുനില്‍കുമാര്‍, രമേശന് എന്നിവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
എസ് പി മുഹമ്മദ് റഫീഖിന് പകരമായി കോട്ടയം ക്രൈംബ്രാഞ്ചിലെ കെ.എം. സാബു മാത്യുവിന് പകരം അന്വേഷണച്ചുമതല നല്‍കിയിട്ടുണ്ട്. അഞ്ചു ദിവസം മുമ്പ് ചുമതലയേറ്റെടുത്ത മുഹമ്മദ് റഫീഖിനെ അന്വേഷണം തുടങ്ങി അല്പദൂരം പോകുമ്പോള്‍ തന്നെ സ്ഥലം മാറ്റിയത് സിപിഎം ഉന്നത നേതൃത്വത്തിന്റെ ഗൂഡാലോചനയുടെ ഭാഗമാണെന്ന് ആരോപണമുണ്ട്. പ്രധാന സിപിഎം പ്രാദേശിക നേതാക്കളിലേക്ക് അന്വേഷണം നീണ്ടതോടെയാണ് സംഘത്തിലെ അഞ്ച് ഉദ്യോഗസ്ഥരെ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലം മാറ്റിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: