കോട്ടയം: കത്തോലിക്കാ സഭയിലെ ജനാധിപത്യത്തിനായി പള്ളിസ്വത്ത് നിയമം നടപ്പാക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിര്‍ദിഷ്ട ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ബില്ലിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് സഭാ നേതൃത്വം ഉന്നയിക്കുന്നത്. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണിത്.
സഭയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് കണക്ക് സൂക്ഷിക്കണമെന്നും കണക്കുകള്‍ അംഗീകൃത ഓഡിറ്റര്‍മാരെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും തര്‍ക്കമുണ്ടായാല്‍ ട്രൈബ്യൂണലിനെ സമീപിക്കണമെന്നും മാത്രമാണ് ബില്ലിലെ നിര്‍ദ്ദേശം. ഇതെങ്ങനെ സര്‍ക്കാര്‍ കൈകടത്തലാകും. യൂറോപ്പിലെ കത്തോലിക്കാ മെത്രാന്മാര് നടപ്പാക്കിയ കാനോന്‍ നിയമങ്ങള്‍ വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. സഭാജനസംഖ്യയുടെ ആയിരത്തിലൊന്ന് മാത്രമുള്ള പുരോഹിതന്മാര് സ്വേച്ഛാധിപത്യത്തോടെ സഭാസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നു.
മെത്രാന്മാരോട് ഒട്ടിനില്‍ക്കുന്നവര്‍ക്ക് സഭയില്‍ പ്രയോജനമുണ്ട്. അതുകൊണ്ട് പുരോഹിതന്മാര്ക്ക് മെത്രാനോട് മാത്രമേ പ്രതിബദ്ധതയുള്ളു. രൂപതയുമായി ബന്ധപ്പെട്ട കണക്കുകള്‍ വിശ്വാസികള്‍ക്ക് നിലവിലെ നിയമ പ്രകാരം ലഭ്യമല്ല. 2009 ല്‍ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ കൊണ്ടുവന്ന ചര്‍ച്ച് ബില്ലാണ് നടപ്പാക്കേണ്ടത്.
രണ്ടാം വിമോചന സമരം നടത്താന്‍ കത്തോലിക്ക നേതൃത്വത്തിന് ധൈര്യമുണ്ടോയെന്ന് ഭാരവാഹികള്‍ ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ജോര്‍ജ് കട്ടിക്കാരന്, വൈസ് പ്രസിഡന്റ് ഇ.ആര്. ജോസഫ്, ജനറല്‍ സെക്രട്ടറി ജോര്‍ജ് ജോസഫ്, ബോബന് വര്‍ഗീസ്, ജോര്‍ജ് മൂലേച്ചാലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: