കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റിനെച്ചൊല്ലി യുഡിഎഫിലുള്ള തര്‍ക്കം തുടരുന്നു. ആരും വിട്ടുവീഴ്ചയ്ക്കൊരുങ്ങാതായതോടെ കൂടുതല്‍ സീറ്റെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യത്തിന്മേല് കോണ്‍ഗ്രസുമായുള്ള ഇന്നലത്തെ ചര്‍ച്ചയും പരാജയം. നാളെ ആലുവയില്‍ വീണ്ടും യോഗം ചേരാനാണ് ധാരണ.
ഒരു സീറ്റ് കൂടി അനുവദിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളാ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.
എന്നാല്‍, ഒരു സീറ്റു കൂടി വേണമെന്ന ആവശ്യത്തില്‍ കേരളാ കോണ്‍ഗ്രസ് ഉറച്ച് നിന്നതോടെ ചര്‍ച്ച അലസിപ്പിരിഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു ചര്‍ച്ച. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് എന്നിവര്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചെത്തിയപ്പോള്, കെ.എം. മാണി, പി.ജെ. ജോസഫ്, ജോസ് കെ. മാണി എന്നിവര്‍ കേരള കോണ്‍ഗ്രസിനായി പങ്കെടുത്തു. നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് ചര്‍ച്ചയ്ക്കു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവകാശപ്പെട്ടു.
രണ്ടു സീറ്റെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും രമ്യമായ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കെ.എം. മാണിയും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നതില്‍ പിന്നോട്ടില്ലെന്ന നിലപാടാണ് പി.ജെ. ജോസഫ് ആവര്‍ത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: