ജീവിത ശൈലീവൈവിധ്യം കൊണ്ടും നിഷ്കളങ്കത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുന്ന ആദിവാസികള്‍ക്ക് അവരുടേതായ സംസ്ക്കാരവും ആചാരാനുഷ്ഠാനങ്ങളുമുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള വയനാട്ടില്‍ ഏറ്റവും പ്രബലമായ വിഭാഗമാണ് പണിയസമുദായം. മണ്ണിനോടും ജൈവ സമ്പത്തിനോടും ഇഴചേര്‍ന്ന് ജീവിക്കുന്നവരാണവര്‍. എന്നാല്‍ ആദിവാസികള്‍ക്ക് തനതായ ജീവിതശൈലി നഷ്ടമായിക്കൊണ്ടിരിക്കുന്നു. ജീവിതംതന്നെ ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. പുല്‍പ്പള്ളിയും തൃശിലേരിയും തിരുനെല്ലിയും സംഭവിക്കുന്നതിന് മുമ്പുണ്ടായിരുന്ന ഒരവസ്ഥ വയനാട്ടില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് പത്ത് വര്‍ഷം മുന്‍പ് സാമൂഹ്യ നിരീക്ഷകന് സിവിക്ചന്ദ്രന് അഭിപ്രായപ്പെട്ടത് ഇപ്പോഴും പ്രസക്തമാണ്. കാടിന്റെ മക്കള്‍ ഇന്ന് ഒരുപാട് പ്രശ്നങ്ങളെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നു. ഇത് ഇവിടുത്തെ പൊതുസമൂഹത്തില്‍ വേണ്ട വിധത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല. ആദിവാസികളുടെ ദൈന്യത സമര്‍ത്ഥമായി മാര്‍ക്കറ്റ് ചെയ്യൂക എന്നതിലുപരി പരിഹാരം കണ്ടെത്തുന്നതില്‍ മാധ്യമങ്ങള്‍ക്കോ സാമൂഹ്യ രാഷ്ട്രീയ സംഘടനകള്‍ക്കോ താല്പര്യമില്ല.
ആദിവാസികളുടെ അവസ്ഥയ്ക്ക് സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളുമുണ്ട്. സാമൂഹികമായ അകല്‍ച്ച, കോളനികേന്ദ്രീകൃത ജീവിതരീതി, നിരക്ഷരത, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളുടെ അഭാവം, മദ്യാസക്തി തുടങ്ങിയവമൂലം ആദിവാസികള്‍ ഭുമുഖത്ത് നിന്നുതന്നെ തുടച്ച് നീക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള ജനത ആദിവാസികളായിരുന്നു. ഇന്ന് അവരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം അന്‍പതും അറുപതും വയസ്സിനിടയിലാണ്. ഇതിന് പ്രധാനകാരണം ജീവിതരീതികളിലും ഭക്ഷണക്രമങ്ങളിലും വന്ന മാറ്റങ്ങളാണ്. മുന്‍കാലങ്ങളില്‍ പ്രകൃതിയെ ആശ്രയിച്ചാണ് അവര്‍ ജീവിച്ചിരുന്നത്. കാര്‍ഷിക വൃത്തിയായിരുന്നു പ്രധാന തൊഴില്‍. എല്ലാവരും അധ്വാന ശീലരും ആരോഗ്യ സമ്പന്നരുമായിരുന്നു. രോഗങ്ങള്‍ കുറവായിരുന്നു. ഭക്ഷണരീതി പ്രകൃതിയോട് ഇണങ്ങിയതായിരുന്നു. ചേമ്പ്, ചേന, കപ്പ, ഇലക്കറികള്‍ മുതലായവയായിരുന്നു പ്രധാന ഭക്ഷ്യവിഭവങ്ങള്‍. ചേനേം ചേരും മുമ്മാസം, താളും തവരേം മുമ്മാസം എന്നൊരു ചൊല്ല് തന്നെയുണ്ട്.
ഇന്ന് അതുമാറി. അവരും ഉപഭോഗ സംസ്ക്കാരത്തിന് അടിമപ്പെടുന്നു. ഒപ്പം മദ്യത്തിന്റെയും പുകയില ഉല്പന്നങ്ങളുടേയും ഉപയോഗം കൂടുന്നു. ഒന്നര വര്‍ഷത്തിലേറെയായി മാനന്തവാടിയില്‍ ആദിവാസി അമ്മമാര്‍ സമരത്തിലാണ്. തങ്ങളുടെ ഭര്ത്താക്കന്മാരെയും മക്കളെയും അടിമകളാക്കി കുടുംബത്തിലെ സൈ്വര്യജീവിതം തകര്‍ക്കുന്ന ബീവറേജിന്റെ ഔട്ട്ലെറ്റ് മാറ്റണമെന്നാണ് ആവശ്യം. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും ഈ സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. മദ്യം ആദിവാസി കോളനികളില്‍ വിതച്ച വിപത്ത് ചെറുതല്ല. മാനന്തവാടിയിലെ കോളനിയില്‍ മാധ്യമ സംഘത്തിനൊപ്പം സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച വിവരം ഞെട്ടിക്കുന്നതാണ്. വൈകുന്നേരങ്ങളില്‍ മദ്യക്കുപ്പികളുമായി കോളനികളിലെത്തുന്ന പുരുഷന്മാര് മദ്യം അകത്താക്കിയശേഷം കുപ്പികള്‍ അലക്ഷ്യമായി വലിച്ചെറിയുന്നു. രാവിലെ കുട്ടികള്‍ ഈ കുപ്പികളില്‍ അവശേഷിക്കുന്ന മദ്യം ഊറ്റിക്കുടിച്ചശേഷമാണ് സ്കൂളില്‍ പോവുന്നതത്രെ. മദ്യം ഒരു ജനതയെ എങ്ങനെ ഇല്ലായ്മചെയ്യന്നു എന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് വയനാട്ടിലെ പല കോളനികളും.
വയനാട്ടില്‍ കൃഷിപ്പണി കുറഞ്ഞതോടെ ആദിവാസികള്‍ കൂട്ടമായി കര്‍ണാടകത്തിലെ കുടകില്‍ ഇഞ്ചിപ്പാടങ്ങളില്‍ പണിക്ക് പോവുകയാണ്. സ്ത്രീ തൊഴിലാളികള്‍ ലൈംഗിക ചൂഷണത്തിനന് ഇരയാവുന്നു. ഇഞ്ചിപ്പാടങ്ങളിലെ ദുരൂഹമരണങ്ങള്‍ വാര്ത്തയല്ലാതായിക്കൊണ്ടിരിക്കുന്നു. ആദിവാസികളെ തൊഴില്‍പരമായി ഇവിടെത്തന്നെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളെല്ലാം തകര്‍ച്ചയുടെ വക്കിലാണ്. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ പ്രിയദര്‍ശിനി ട്രാന്‍സ്പോര്‍ട്ട്, പഞ്ചാരക്കൊല്ലി ചായത്തോട്ടം തുടങ്ങിയ പ്രൊജക്റ്റുകളെല്ലാം തളര്‍ച്ചയുടെ വക്കിലാണ്.
അസീസ് തേറ്റമല, വയനാട്
വ്യോമസേനക്ക് ബിഗ് സല്യൂട്ട് !
പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ ഉചിതമായ തിരിച്ചടി നല്കി. നല്ലത്. പാകിസ്ഥാനിലെ ബാലാകോട്ട്, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകരതാവളങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി. ഇന്ത്യയുടെ 12 മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ 21 മിനിട്ടുകൊണ്ട് ലക്ഷ്യം നിറവേറ്റിത്തിരിച്ചുവന്നു. മുന്നൂറില്പരം ഭീകരര്‍ കൊല്ലപ്പെട്ടതായി കരുതുന്നു. ചിലതു കുറിക്കട്ടെ, പാക് സഹായത്തോടെ ഭീകരര്‍ വിവിധ സംഘടനകളിലായി പ്രവര്‍ത്തിക്കുന്നു! ഭീകരപ്രവര്ത്തകര് നുഴഞ്ഞുകയറിയും അല്ലാതേയും ഇന്ത്യയിലെ അതിര്‍ത്തികളില്‍ അസമാധാനം സൃഷ്ടിക്കുകയാണ്! തിരിച്ചടി പാക്കിസ്ഥാന് അനിവാര്യമാക്കി. ഭാരതത്തെ ഒരിക്കലും തലകുനിക്കാന്‍ ഇടയാക്കരുത്. ലോകത്തിനുമുമ്പില്‍ ഇന്ത്യയിപ്പോള്‍ തലയുയര്‍ത്തി നില്ക്കുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാം. ഇന്ത്യന്‍ വ്യോമസേനക്ക് ഒരു ബിഗ്സല്യൂട്ട് ചെയ്യേണ്ടതുണ്ട്.
ശ്രീജിത്ത്, മട്ടന്നൂര്‍
കേരളീയര്‍ക്ക് തിരിച്ചറിവുണ്ടാകട്ടെ
രാജ്യം ഒന്നടങ്കം അഭിമാനത്തോടെ ഭാരതീയ സേനകളെ അഭിനന്ദിക്കുമ്പോള്‍ നമ്മുടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടറി പറയുന്നു, ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ ആക്രമണമാണെന്ന്. ഇത് നമ്മുടെ വ്യോമസേനയെ അപമാനിക്കുന്നതിന് തുല്യമാണ്. 12 പൈലറ്റുമാര്‍ സ്വന്തം ജീവന് പണയപ്പെടുത്തി ഭാരതത്തിനുവേണ്ടി പൊരുതി ജയിച്ചു. വീരമൃത്യുവരിച്ച 44 സിആര്‍പിഎഫ് ജവാന്മാര്ക്ക് വേണ്ടി, അവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ആ 12 പേര് അതിര്‍വരമ്പുകള്‍ ലംഘിച്ച് പറന്നു. നിരപരാധികളുടെ രക്തം വീഴ്ത്താതെ ഭാരതീയ സംസ്കാരത്തില്‍ ഉറച്ചുനിന്ന് അടിക്ക് തിരിച്ചടി കൊടുത്തപ്പോള്‍ അത് വെറും തിരഞ്ഞെടുപ്പ് തന്ത്രമായി കണ്ട കോടിയേരിയും അദ്ദേഹത്തിന്റെ പ്രസ്ഥാനവും പറയാതെ പറയുകയാണ് ഞങ്ങള്‍ രാഷ്ട്രനന്മ ആഗ്രഹിക്കുന്നില്ല, ഞങ്ങള്‍ക്ക് വലുത് തിരിച്ചടിയല്ല, വോട്ടാണെന്ന്.
കോടിയേരി സഖാവ് ഒന്ന് മനസിലാക്കണം ‘പാക്കിസ്ഥാനു വേണ്ടത് തിരിച്ചടിയാണെങ്കില്‍ കേരളത്തിനു വേണ്ടതു തിരിച്ചറിവാണ്.’ ഇനി ഇത്തരം ദേശവിരുദ്ധ ചിന്താഗതിക്കാര്‍ അധികാരത്തില്‍ വരാതിരിക്കാനുള്ള തിരിച്ചറിവ്. ഈ തിരഞ്ഞെടുപ്പ് അതിനു തുടക്കംകുറിക്കും എന്ന് ആഗ്രഹിക്കുന്നു. ജയ്ഹിന്ദ്…!
ശരത് വി. പുത്തൂര്‍, പാലക്കാട്
വഴിതെറ്റിക്കുന്ന ബോര്‍ഡുകള്‍
ദക്ഷിണ റെയില്‍വേ മനുഷ്യനെ വട്ടംകറക്കുന്ന ബോര്‍ഡുകളാണ് ട്രെയിനുകള്‍ സ്ഥാപിച്ചിരിക്കുന്നത് ട്രെയിന്‍ പോകുന്ന വഴി പുലബന്ധമില്ലാത്ത പ്രദേശങ്ങളിലെ സ്ഥലമാണ് പ്രത്യേകിച്ച് പാസഞ്ചര്‍ ട്രെയിനുക ളില്‍ തമിഴ്നാട്ടിലെ സ്റ്റേഷന് ഉള്‍പ്പെടെയുള്ള പേര് പ്രദര്‍ശിപ്പിക്കുന്ന ഇത്തരം ബോര്‍ഡുകള്‍ മനുഷ്യന് വഴി തെറ്റാന്‍ മാത്രമേ ഉപകരിക്കൂ.പെരുമാറ്റമാണ് വ്യവസ്ഥക്കെതിരെ ഈ ദുസ്ഥിതിക്ക് കാരണക്കാരനായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കേണ്ടത് അത്യാവശ്യമാണ് .ഇത്തരം ബോര്‍ഡുകള്‍ ഇനിയും ഉണ്ടായാല്‍ ജനങ്ങള്‍ അവര്ക്കെ തിരെ നിയമ നടപടികള്‍ സ്വീകരിക്കാനും മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
ഡോ. കല്ലട വേണു, കൊല്ലം
എങ്ങും കര്‍ഷക വിലാപം; സര്‍ക്കാര്‍ ആഘോഷത്തില്‍
മനുഷ്യ ജീവനു വില കല്പിക്കാത്തവര് നയിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് എല്ലാവര്ക്കും അറിയാം. കൊല്ലാനും കൊല്ലിക്കാനും മാത്രമല്ല മനുഷ്യനെ മരണത്തിലേയ്ക്കു പറഞ്ഞയയ്ക്കാനും മടിയില്ലാത്ത പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. അവര്‍ നയിക്കുന്ന സര്‍ക്കാരാണല്ലോ സംസ്ഥാന ഭരണം കയ്യാളുന്നത്. ആദ്യ രണ്ടിലും പാര്‍ട്ടിയുടെ പ്രതിയോഗികളാണ് ഇരയാകുന്നതെങ്കില് മൂന്നാമത്തേതില്‍ നിസ്സഹായരായ കര്‍ഷകരാണ്, ഈയിടെയായി ചെന്നുപെടുന്നത്. ഭരണാധികാരികളുടെ സുഖലോലുപ ജീവിതവും ധൂര്‍ത്തും തുടരുമ്പോഴും കടക്കെണിയും പ്രകൃതിദുരന്തവും വിലത്തകര്‍ച്ചയും മൂലം, രണ്ടു മാസത്തിനിടെ മാത്രം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം നാല്പതിന് മുകളിലാണ്. വയനാട് ജില്ലയില്‍ മാത്രം പത്തുപേര്‍ മരിച്ചു. ഇടുക്കിയില്‍ എട്ട്. മറ്റു ജില്ലകളിലെല്ലാം കൂടി ഇരുപതോളം. പലതും സ്വാഭാവിക മരണമായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കര്‍ഷകരുടേയും പാവങ്ങളുടേയും അധ്വാനിക്കുന്നവരുടേയും സംരക്ഷകരായി ചമയുന്ന പാര്‍ട്ടിയുടെ സര്‍ക്കാരിന് എന്നിട്ടും ഒരു കുലുക്കവുമില്ല. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും യുപിയിലുമൊക്കെ, കര്‍ഷക ആത്മഹത്യയുടെ പേര് പറഞ്ഞു റാലി നടത്തുകയും അതിന് ആളെക്കൂട്ടാന്‍ ഇവിടെനിന്ന് അണികളെ കയറ്റി അയയ്ക്കുകയും ചെയ്യുന്ന പാര്‍ട്ടിക്ക് സ്വന്തം നാട്ടിലെ കര്‍ഷകന്റെ ജീവന് വിലയില്ല.
പ്രളയ ദുരന്ത സഹായനിധിയടക്കം ഖജനാവിലെ പണമെടുത്തു പല പേരുകളില്‍ ധൂര്‍ത്തടിക്കുമ്പോഴും കര്‍ഷകരുടെ ആശ്വാസത്തിനു സര്‍ക്കാരിന്റെ കണക്കില്‍ പണമില്ല. ഭക്തജനദ്രോഹവും നവോത്ഥാന നാടകവും കഴിഞ്ഞ്, ഖജനാവ് ധൂര്‍ത്തടിച്ചു സര്‍ക്കാരിന്റെ ആയിരം ദിനം ആഘോഷിക്കുന്ന തിരക്കിലാണു ഭരണവര്‍ഗം. പണമില്ലാത്തതിനാല്‍ ട്രഷറി പൂട്ടേണ്ടിവരുമെന്നു പറയുന്ന സര്‍ക്കാരാണിതൊക്കെ കാട്ടിക്കൂട്ടുന്നത്. പ്രളയവും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും മൂലമുണ്ടായ നാശനഷ്ടം കനത്തതായിരുന്നു. കാര്‍ഷിക വിളകള്‍ അപ്പാടെ നശിച്ചു. ഉള്ളതിനു വിലയുമില്ലാതായി. പലര്‍ക്കും വീടും സ്ഥലവും നഷ്ടമായി. മാറിമാറി വിളകള്‍ പരീക്ഷിച്ചിട്ടും വിലത്തകര്‍ച്ചയും വിളത്തകര്‍ച്ചയും മൂലം എല്ലാം നഷ്ടപ്പെട്ടവരുമുണ്ട്. കാലാവസ്ഥാവ്യതിയാനവും കൃഷിയെ ബാധിച്ചു. വായ്പയെടുത്തു കൃഷിയിറക്കിയവര്‍ക്കു ബാങ്കുകളില്‍ നിന്നു തുടരെ തിരിച്ചടവ് നോട്ടീസുകളും പിന്നാലെ ജപ്തി നോട്ടീസും വന്നു. ജീവിതം വഴിമുട്ടിയതിനു പുറമെ മാനക്കേടും കൂടി താങ്ങാനാവാത്ത അവസ്ഥയിലാണ് മിക്കവരും മരണം വരിച്ചത്.
കാര്‍ഷിക വായ്പകള്‍ക്കു മോറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും പല കര്‍ഷകരും എടുത്തത് ഇതര വായ്പകളായിരുന്നു. കാര്‍ഷിക വായ്പാത്തുക കുറവായതും കൈവശ ഭൂമിക്കു പട്ടയമില്ലാത്തതുമാണ് ഇതിനു പ്രേരിപ്പിച്ചത്. വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായും വായ്പയെടുത്തവരുണ്ട്. ഏഴ് ലക്ഷം മുതല്‍ 30 ലക്ഷം വരെ കടബാധ്യതയുള്ളവരുണ്ട്. ഉത്പന്നങ്ങള്‍ക്ക് വിലയില്ലാത്തതും ചെറിയ വിലക്കാണെങ്കിലും വാങ്ങിക്കാന്‍ ആളെത്താത്തതും തിരിച്ചടിയായി.
പ്രളയത്തിന്റെ പേരിലുള്ള തുച്ഛമായ സഹായ ധനം പോലും അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിയിട്ടില്ല. കിടപ്പാടം പോലുമില്ലാത്തവരുടെ വിലാപം കേള്‍ക്കാനാളില്ലാതെ വായുവില്‍ അലിയുന്നു. എന്നാല്‍, താത്പര്യമുള്ളത് കേള്‍ക്കാന്‍ ചെവിയും അറിയാനുള്ള മനസ്സും തങ്ങള്‍ക്കുണ്ടെന്ന് ഇവരൊക്കെത്തന്നെ തെളിയിക്കുന്നുമുണ്ട്. വിലാപം വടക്കേ ഇന്ത്യയില്‍ നിന്നാകണമെന്നു മാത്രം. കര്‍ഷകരുടെ ജീവിതംകൊണ്ട് രാഷ്ട്രീയം കളിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇവിടെ മൂടിവയ്ക്കും. വടക്ക് ആഘോഷിക്കും. കര്‍ഷകരുടെ ചുടലയില്‍ ചവിട്ടിനിന്നാണ് ഇടതു പക്ഷ സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം. അതിനൊക്കെ, സാംസ്കാരിക നായകരെന്നു സ്വയം പേരിട്ടു വിളിക്കുന്ന ചിലരുടെ സഹായവുമുണ്ട്. ഈ നാടിനു പരിചയമില്ലാത്ത, എവിടെനിന്നു വന്നെന്നും ആര്‍ക്കുവേണ്ടിയെന്നും അവര്‍ക്കേ അറിയൂ. ഏതായാലും ജനത്തിനു വേണ്ടിയല്ല. അത് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: