കാസര്‍കോട്: ഓഫീസുകളില്‍ വന്ന് ഒപ്പിട്ട് മുങ്ങുന്നവരെ കുടുക്കാന്‍ ആപ്പ് റെഡി. ഇന്ത്യയില്‍ ആദ്യമായി കാസര്‍കോട് ജില്ല ഭരണകൂടമാണ് ഐടി മിഷന് കാസര്‍കോടിന്റെ കീഴിലുള്ള ഡിസ്ട്രിക്റ്റ് ഇ ഗവേണന്‍സിന്റെ സഹകരണത്തോടെ ആപ്പ് തയാറാക്കിയത്.
സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ഫൈനക്സ് ഇന്നവേഷന്‍ എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകരാണ് ആപ്പ് രൂപകല്‍പ്പന ചെയ്തത്. ഫൈനക്സിന്റെ പ്രവര്‍ത്തകരായ ചെട്ടുങ്കുഴിയിലെ അഭിലാഷ്, സത്യന്, പൊയിനാച്ചിയിലെ ആര്.കെ. ഷിദിന്‍, ചെര്‍ക്കളയിലെ ജിത്തു ജോയി എന്നിവരാണ് ജില്ലാ ഭരണകൂടത്തിന് വേണ്ടി ആപ്പ് രൂപകല്‍പ്പന ചെയ്തത്.
കൃഷി ഭവനുകള്‍, വില്ലേജ് ഓഫീസുകള്‍, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസുകള്‍, കളക്ടറേറ്റ്, താലുക്ക് ഓഫീസ്, എഡിഎം, സബ് കളക്ടര്‍ ഓഫീസുകള്‍, അക്ഷയ സെന്റര്‍, കളക്ടര്‍, പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍, പിഡബ്ല്യുഡി എന്‍ജിനീയര്‍മാര്‍, മുനിസിപ്പാലിറ്റികള്‍ എന്നിവയാണ് ഇപ്പോള്‍ ആപ്പിന് കീഴില്‍ കൊണ്ടുവന്നിട്ടുള്ളത്. ഒരു ഉദ്യോഗസ്ഥനോ ജീവനക്കാരനോ ഓഫീസില്‍ ജോലിക്കെത്തിയാല്‍ ഉടന്‍ തന്നെ കാസര്‍കോട് കണക്ട് എന്ന ആപ്പില്‍ ലോഗിന്‍ ചെയ്യണം. അധികാരികളുടെ യോഗങ്ങളോ മറ്റ് സര്‍ക്കാര്‍ പരിപാടികളോ ഉണ്ടെങ്കില്‍ അത് സന്ദേശമായി നല്‍കാം. ഇതുവഴി പൊതുജനങ്ങള്‍ക്ക് ഉദ്യോഗസ്ഥന് സീറ്റില്‍ ഉണ്ടോയെന്നും മറ്റുമുള്ള കാര്യങ്ങളറിയാം. ഉദ്യോഗസ്ഥന് അവധിയിലാണെങ്കില്‍ അടുത്ത് ജോലിക്ക് വരുന്ന ദിവസവും സമയവും കൃത്യമായി പൊതുജനങ്ങള്‍ക്ക് അറിയാം.
ഡ്യൂട്ടിയിലാണെങ്കില്‍ അത് സ്റ്റാറ്റസ് ആയും നല്‍കാം. ആപ്പിന്റെ യൂസറായ ഒരാള്‍ക്ക് തങ്ങളുടെ അപേക്ഷയില്‍ ഒരു നടപടിയും ഉണ്ടായില്ലെങ്കില്‍ അക്കാര്യം കളക്ടര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന രീതിയില്‍ സന്ദേശം അയയ്ക്കാവുന്ന സംവിധാനവും ആപ്പിലുണ്ട്. ഓഫീസുകളുടെ പ്രവര്‍ത്തനം വിലയിരുത്താനുള്ള റേറ്റിങ് സംവിധാനവുമുണ്ട്. ആപ്പില്‍ കയറുന്നവരുടെ ഫോണ്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഇതിനു ശേഷം ഒടിപി നമ്പര്‍ കൊടുത്ത് ലോഗിന്‍ ചെയ്താല്‍ ജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അറിയാനുമാകും. ഇതിലൂടെ ഓരോ ഓഫീസുകളുടെയും പ്രവര്‍ത്തനം കൃത്യമായി മനസ്സിലാക്കാന്‍ കളക്ടര്‍ക്ക് നേരിട്ട് സാധിക്കും. പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുമാകും.
ഒപ്പിട്ട് നേരത്തെ മുങ്ങുന്നതായുള്ള പരാതികള്‍ വ്യാപകമായതോടെയാണ് ജില്ലാ ഭരണകൂടം തന്നെ നേരിട്ട് രംഗത്തിറങ്ങി ഇത്തരത്തില്‍ ആപ്പ് രൂപകല്‍പ്പന ചെയ്തത്. വ്യാഴാഴ്ച മുതല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: