ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാന് ബലാകോട്ടില്‍ ഇന്ത്യ തിരിച്ചടിച്ചതില്‍ 250ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യാക്രമണത്തിനുശേഷം ഔദ്യോഗികമായി കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം പുറത്തുവിട്ടിരുന്നില്ല. ആദ്യമായാണ് ഈ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. അഹമ്മദാബാദില്‍ നടന്ന ‘ലക്ഷ്യ ജീതോ’ എന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഈ വെളിപ്പെടുത്തല്‍.
പുല്‍വാമയില്‍ സൈനിക വാഹന വ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ സര്‍ക്കാരിന്റെ നടപടി സംബന്ധിച്ച് ജനങ്ങളില്‍ ആശങ്ക നിലനിന്നിരുന്നു. ഭീകരാക്രമണത്തിന് ശേഷം വീണ്ടുമൊരു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുമോ എന്നായിരുന്നു ജനങ്ങളുടെ ആശങ്ക.
എന്നാല്‍ ഭീകരാക്രമണം നടന്നതിന്റെ 13-ാം ദിവസം വ്യോമാക്രമണം നടത്തി ഇന്ത്യ തിരിച്ചടിച്ചു. കേന്ദ്ര സര്‍ക്കാര്‍ എടുത്ത ഈ നടപടിയില്‍ 250ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് അമിത് ഷാ അറിയിച്ചു. പാക് സേന ഇന്ത്യയുടെ ഒരു സൈനികനെ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും 48 മണിക്കൂറിനകം വിട്ടയച്ചതായും അമിത് ഷാ പറഞ്ഞു.
ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാക്കിസ്ഥാനില്‍ കയറി മിന്നലാക്രമണം നടത്തി. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മിന്നലാക്രമണം ഉണ്ടാകില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ പാക്കിസ്ഥാനില്‍ കയറി ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ 250ല്‍ അധികം ഭീകരരെ വധിച്ചു. ഒരു പോറല്‍ പോലുമേല്‍ക്കാതെ തിരിച്ചു വരികയും ചെയ്തെന്നും അമിത് ഷാ പറഞ്ഞു. അമേരിക്കയ്ക്കും ഇസ്രായേലിനും ശേഷം സായുധ സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ മറുപടി നല്കിയ ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും അമിത് ഷാ പറയുന്നു.
നേരത്തേ, ബാലാകോട്ട് ആക്രമണത്തെയും പുല്‍വാമ ഭീകരാക്രമണത്തെയും രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതിനുമുമ്പ് ആവശ്യപ്പെട്ടിരുന്നു. ബാലാകോട്ട് പ്രത്യാക്രമണത്തിന് തെളിവ് ചോദിക്കുന്നതിലൂടെ പ്രതിപക്ഷം സായുധസേനയുടെ ആത്മവീര്യം തകര്‍ക്കുകയാണ്. ഇത്തരം ചോദ്യങ്ങള്‍ പാക്കിസ്ഥാന്റെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുമെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: