ന്യൂദല്‍ഹി: ഇന്ത്യക്കു പിന്നാലെ ഇറാനും പാക് ഭീകരസംഘടനകള്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുന്നു. ഇറാന്റെ പല ഭാഗത്തും സൈനികരെ ലക്ഷ്യമിട്ടു നടത്തിയ ചാവേര്‍ ആക്രമണങ്ങളില്‍ പാക് ചാരസംഘടനയായ ഐഎസ്ഐക്കുള്ള പങ്കിനെക്കുറിച്ച് ഇറാന് വ്യക്തമായ തെളിവുകള്‍ കിട്ടിയ പശ്ചാത്തലത്തിലാണിത്.
ഫെബ്രുവരി 13ന് 27 ഇറാന് സൈനികരാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുല്‍വാമ ഭീകരാക്രമണത്തിനു മുമ്പ് അതേ രീതിയിലാണ് ഇറാനിലെ ആക്രമണവും ആസൂത്രണം ചെയ്തത്. പുല്‍വാമയ്ക്കു പിന്നാലെ ഇന്ത്യക്ക് ഇറാന് ശക്തമായ പിന്തുണയും നല്‍കിയിരുന്നു.
ഇറാന് സൈന്യത്തിലെ ഏറ്റവും കരുത്തുറ്റ ക്വദ്സ് വിഭാഗത്തിന്റെ കമാന്‍ഡന്‍ ജനറല്‍ ക്വാസെം സുലൈമാനി പാക് സര്‍ക്കാരിനും സൈന്യത്തിനും ശക്തമായ മുന്നറിയിപ്പ് നല്കി. എല്ലാ അയല്‍രാജ്യങ്ങളുടേയും സമാധാനം തകര്‍ത്ത് എങ്ങോട്ടാണ് പാക് സര്‍ക്കാരിന്റെ പോക്കെന്ന് ജനറല്‍ ക്വാസെം ചോദിച്ചു.
ഏതെങ്കിലും അയല്‍രാജ്യവുമായി നിങ്ങള്‍ സംഘര്ഷത്തിലല്ലാത്തതുണ്ടോ? ആറ്റംബോംബ് കൈയിലുള്ള രാജ്യമല്ലേ? നൂറോ അഞ്ഞൂറോ പ്രവര്‍ത്തകരുള്ള ഒരു ഭീകരസംഘടനയെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ലേ? ജനറല്‍ ക്വാസെം ചോദിച്ചു. ഇറാന്റെ ക്ഷമ പരീക്ഷിക്കരുതെന്നും ജനറല്‍ മുന്നറിയിപ്പു നല്കി.
ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനിയുടെ വിശ്വസ്തനായ മേജര്‍ ജനറല്‍ യഹ്യ റഹിം പാക്കിസ്ഥാനു നല്കുന്ന മുന്നറിയിപ്പിന് പ്രാധാന്യം ഏറെയാണ്. ഇറാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ക്ക് പാക്കിസ്ഥാന് മറുപടി നല്‍കേണ്ടി വരുമെന്ന് മേജര്‍ ജനറല്‍ യഹ്യ പറഞ്ഞു.
ഭീകരര്‍ക്ക് പറുദീസയൊരുക്കി ഇറാനിലേക്ക് കടത്തിവിടുന്ന പദ്ധതി അവസാനിപ്പില്ലെങ്കില്‍ പാക്കിസ്ഥാന് കടുത്ത ശിക്ഷ അനുഭവിക്കും, യഹ്യ പറഞ്ഞു. അയത്തുള്ള ഖൊമേനിയുടെ മുന്നറിയിപ്പായിത്തന്നെ യഹ്യയുടെ വാക്കുകളെ കാണാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: