കേരളം പരിവര്‍ത്തനത്തിന്റെ പാതയിലാണ്. അതിന്റെ സന്ദേശവാഹകരായി കേരളം മോദിക്കൊപ്പം, വീണ്ടും വേണം മോദി ഭരണം എന്നീ മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള നാല് മേഖലാജാഥകള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.
മലയാളിക്ക് ആയിരം ഇരുണ്ട ദിനങ്ങള്‍ സമ്മാനിച്ച എല്‍ഡിഎഫ് ഗവണ്മെന്റ് മതനിരപേക്ഷ, അഴിമതിരഹിത, വികസിതകേരളം ഉറപ്പ് നല്‍കിയാണ് അധികാരത്തിലേറിയത്. എല്ലാം കലുഷമാക്കിയാണ് ആയിരംദിനം പിന്നിടുന്നത്. ക്രമസമാധാനനില ഇത്രയും താറുമാറാക്കിയ മറ്റൊരു ഭരണം കേരളം കണ്ടിട്ടില്ല. പോലീസിനെ രാഷ്ട്രീയ വല്ക്കരിച്ചു. പോലീസ് സ്റ്റേഷനില്‍ സെല്‍ ഭരണമാണ്. ഈ ഗവണ്മെന്റ് അധികാരത്തില്‍ വന്നതിന്ശേഷം നടന്ന ഇരുപത് രാഷ്ട്രീയ കൊലപാതകങ്ങളില്‍ പതിനേഴിലും പ്രതിസ്ഥാനത്തുള്ളത് സിപിഎംതന്നെ. ഇരകളാക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും ബിജെ.പി, ആര്‍എസ്എസ് പ്രവര്‍ത്തകരും.
വിമോചന സമരാനന്തര കേരളം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റമായിരുന്നു ശബരിമലപ്രക്ഷോഭം. പതിനായിരക്കണക്കിന് അമ്മമാരും സഹോദരിമാരുമാണ് വിശ്വാസ സംരക്ഷണത്തിന് നാമജപവുമായ് തെരുവിലിറങ്ങിയത്. ഭക്തജനങ്ങള്‍ ക്രൂരപീഡനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും വിധേയരാക്കപ്പെട്ടു. സുപ്രീംകോടതി വിധി വന്ന ഉടന്‍ ശബരിമലയില്‍ എന്തുവിലകൊടുത്തും യുവതീപ്രവേശം സാദ്ധ്യമാക്കുമെന്ന ഭക്തജനങ്ങളോടുള്ള മുഖ്യമന്തിയുടെ വെല്ലുവിളിയാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കിയത്.
കേരളീയ നവോത്ഥാനത്തില്‍ ഒരുപങ്കും വഹിക്കാത്ത കമ്മ്യൂണിസ്റ്റ്പാര്‍ട്ടി ആചാരാനുഷ്ഠാന പരിഷ്കരണത്തിന് പുറപ്പെട്ടതാണ് ഹൈന്ദവ സമൂഹത്തിന് വിനയായത്. എന്നാല്‍ മുത്തലാഖ് നിറുത്തല്‍ ചെയ്ത കേന്ദ്രഗവണ്മെന്റ് ഓര്‍ഡിനന്‍സിനെതിരെയും നിയമപരിഷ്കാര കമ്മീഷന് ശുപാര്‍ശചെയ്ത ചര്‍ച്ച് ബില്ലിനെതിരെയും ഇവര്‍ സ്വീകരിച്ച നിലപാടുകള്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവന്നു. വിശ്വാസികള്‍ക്കൊപ്പം എന്ന് പറഞ്ഞ കോണ്‍ഗ്രസ് വിശ്വാസികളെ വഞ്ചിക്കുകയായിരുന്നുവെന്ന് കാലം തെളിയിച്ചു.
ഈ നൂറ്റാണ്ടില്‍ കേരളം നേരിട്ട രണ്ട് വന്‍ ദുരന്തങ്ങളാണ് ഓഖിയും പ്രളയവും. മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് ഓഖി ദുരന്തത്തിന്റെ തീഷ്ണത വര്‍ദ്ധിപ്പിച്ചതെങ്കില്‍ മുന്നറിയിപ്പില്ലാതെ 39 ഡാമുകള്‍ തുറന്ന് വിട്ടതാണ് 493 പേരുടെ ജീവനപഹരിച്ച പ്രളയത്തിന് കാരണമായത്. രണ്ട് ദുരന്തങ്ങളിലും കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് അനുഭാവപൂര്‍വ്വമായ നിലപാടാണ് കൈക്കൊണ്ടത്. എന്നാല്‍, ദുരന്തങ്ങള്‍ വന്‍ ധനസമാഹരണത്തിനുള്ള ഉപാധിയാക്കി മാറ്റുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍.
നോട്ട് പിന്‍വലിക്കലും ജിഎസ്ടിയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചെന്ന് പ്രതിപക്ഷ കക്ഷികള്‍ പ്രചരിപ്പിക്കുമ്പോഴും രാജ്യാന്തര ഏജന്‍സിയായ മൂഡീസിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.3% മാണ്. യുപിഎ ഭരണകാലത്ത് ഇത് കേവലം 4% മാത്രമായിരുന്നുവെന്നും ഓര്‍ക്കുക. വ്യവസായിക വളര്‍ച്ചയും മികച്ച നിലയിലാണ് 54.3ല്‍. പ്രതിമാസ ചരക്ക്സേവന നികുതി ഒരു ലക്ഷം കോടി. എന്നാല്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കേവലം 4.7% മാത്രം. കേരള സംസ്ഥാനം മാത്രമാണ് വളര്‍ച്ചാനിരക്കില്‍ ദേശീയ ശരാശരിയേക്കാള്‍ പിന്നില്‍. സംസ്ഥാനത്തെ കാര്‍ഷിക വളര്‍ച്ചാനിരക്ക് -0.24 ശതമാനം. നാല്പതോളം കര്‍ഷകര്‍ കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്തിട്ടുണ്ട്.
ഭാരത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഉതകുന്ന പദ്ധതികളാണ് മോദി ആവിഷ്കരിച്ച് നടപ്പാക്കുന്നത്. എന്നാല്‍ പല കേന്ദ്ര ആവിഷ്കൃത പദ്ധതികളും പേര് മാറ്റി സംസ്ഥാനത്തിന്റേതായി നടപ്പാക്കുന്നു. സംസ്ഥാനത്തിന്റേതായി നടപ്പാക്കാന്‍ കഴിയാത്ത ആയുഷ്മാന്‍ ഭാരത്, കിസാന്‍ സമ്മാന്‍ നിധി പോലുള്ള പദ്ധതികള്‍ പിണറായി ഗവണ്മെന്റ് നിരുത്സാഹപ്പെടുത്തുകയോ അട്ടിമറിക്കുകയോ ചെയ്യുന്നു.
-കെ.ഗുപ്തന്, കപിക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: