കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി ലയനത്തിനുള്ള ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ട് ഏകപക്ഷീയമായി അംഗീകരിച്ച സര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമെന്ന് എന്‍ടിയു. യാതൊരു ചര്‍ച്ചയുമില്ലാതെ മന്ത്രിസഭാ ഉപസമിതിയെ പോലും നിയമിക്കാതെയാണ് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ ഇടതു സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന ഏകാധിപത്യ സമീപനത്തിന് ഉത്തമ ഉദാഹരണമാണിത്. സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കം ദുരൂഹതയുണര്‍ത്തുന്നതാണെന്നും എന്‍ടിയു കുറ്റപ്പെടുത്തി.
ലയനത്തെക്കുറിച്ച് കെഎസ്ടിഎ ഒഴികെയുള്ള അധ്യാപക സംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്ക് യാതൊരു മറുപടിയും പരിഹാരവും ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ടിലില്ല. ഹയര്‍ സെക്കന്‍ഡറി അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പ്രതികൂലമായി ബാധിക്കുന്ന പല നിര്‍ദേശങ്ങളുമുണ്ട്. 10+2+3 എന്ന കേന്ദ്ര തത്വത്തിന് വിരുദ്ധമാണ് നിര്‍ദേശങ്ങള്‍.
അധ്യാപകരുടെ യോഗ്യതാ മാനദണ്ഡങ്ങളിലുമുണ്ട് അശാസ്ത്രീയത. പ്രൈമറി തലത്തില്‍ അധ്യാപകരുടെ അടിസ്ഥാനയോഗ്യത ബിരുദമാകണമെന്ന് കേന്ദ്രം നിര്‍ദേശിക്കുമ്പോള്‍ ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റ് യോഗ്യതയുമുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ തരംതാഴ്ത്തുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. അധ്യാപക-അനധ്യാപക ജീവനക്കാരുടെ സേവന വേതന വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യവും സര്‍ക്കാരിനുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം കേരള വിദ്യാഭ്യാസ മേഖലയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കേന്ദ്ര ഫണ്ട് തരപ്പെടുത്താനുള്ള കുതന്ത്രമാണിത്. ഇത് തിരുത്തുകയും ജനാധിപത്യ മര്യാദ പാലിക്കുകയും ചെയ്യണമെന്ന് ദേശീയ അധ്യാപക പരിഷത്ത്(എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് സി. സദാനന്ദന്, ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: