നാഗ്പ്പൂര്‍: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ വിജയം തുടരാന്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. നാഗ്പ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ ജയത്തില്‍ കുറഞ്ഞൊന്നും ടീം ഇന്ത്യയുടെ മുന്നിലും മനസിലുമില്ല.
ആദ്യ കളിയില്‍ ജയിച്ച് മുന്നിലെത്തിയതിന്റെ ആത്മവിശ്വാസം വിരാടിനും സംഘത്തിനും മുതല്ക്കൂട്ടെങ്കിലും ചില പഴുതുകള്‍ ആശങ്കപ്പെടുത്തുന്നു. മുന്‍നിരയില്ലെങ്കില്‍ ഇന്ത്യയില്ലെന്ന പഴയ വാചകം തിരുത്തിയെന്ന് ആശ്വസിക്കാം. ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള നായകന് വിരാട് കോഹ്ലിയും ഉപനായകന്‍ രോഹിത് ശര്‍മയും ഒരിടവേളയ്ക്കു ശേഷം ഒന്നിച്ച് പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ തോല്‍വി മുന്നില്‍ക്കണ്ടു. എന്നാല്‍, മുന്‍ ഇന്ത്യന്‍ നായകന് എം.എസ്. ധോണിയും പരിചയസമ്പത്തും, ഒരു ഫിനിഷറെന്ന പകിട്ടിലേക്ക് പതുക്കെ ഉയരുന്ന കേദാര്‍ ജാദവിന്റെ പ്രകടനവും ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു.
ബൗളിങില്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയിലാകും ഇന്ത്യന്‍ പ്രതീക്ഷ. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷാമിയും സ്പിന്നര്‍ കുല്‍ദീപ് യാദവും ആദ്യ മത്സരത്തില്‍ ബുംറക്ക് മികച്ച പിന്തുണ നല്കി. ആദ്യ മത്സരത്തില്‍ ബൗളിങ്ങില്‍ തീര്‍ത്തും മങ്ങിയ വിജയ് ശങ്കറിനെ പുറത്തിരുത്തുമെന്ന് സൂചനയുണ്ട്. എന്നാല്‍, ഓള്‍റൗണ്ടറെന്ന നിലയില്‍ വിജയ്യുടെ ബാറ്റിങ് മികവ് മാറ്റുരച്ച് നോക്കാത്തതിനാല്‍ വീണ്ടും അവസരം നല്‍കിയേക്കാം. വിജയ് ഇല്ലെങ്കില്‍ ഋഷഭ് പന്ത് ടീമിലെത്തുമെന്നാണ് സൂചന. അമ്പാട്ടി റായിഡുവുന് പകരം ട്വന്റി20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ കെ. എല്‍. രാഹുലും ടീമിലെത്തിയേക്കും.
മറുഭാഗത്ത് നായകന് ആരോണ്‍ ഫിഞ്ചിന്റെ മോശം ഫോമാണ് ഓസീസിനെ വലയ്ക്കുന്നത്. മികച്ച തുടക്കം ലഭിച്ച ഓപ്പണര്‍ ഉസ്മാന് ഖവാജ വലിയ സ്കോര്‍ കണ്ടെത്താത്തതും ഓസീസിനെ കുഴപ്പിക്കുന്നു. ഓള് റൗണ്ടര്‍മാരായ ഗ്ലെന്‍ മാക്സ്വെലിന്റെയും മാര്‍കസ് സ്റ്റോയ്നിസിന്റെയും ബാറ്റിങ്ങാണ് രണ്ടാമങ്കത്തിലും അവരുടെ പ്രതീക്ഷ. ബൗളിങില്‍ സ്പിന്നര്‍ ആദം സാംപ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ പ്രതിസന്ധിയിലാക്കി. ഇന്ന് പേസര്‍ ജെയ്സണ്‍ ബെഹ്റെന്ഡോര്ഫിന് പകരം ആന്‍ഡ്രൂ ടൈക്ക് അവസരം നല്‍കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: