കോട്ടയം: ഐസ്ക്രീം പാര്‍ലര്‍കേസില്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് ക്ലീന്‍ചീറ്റ് നല്കി സര്‍ക്കാര്‍. അന്വേഷണം വര്‍ഷങ്ങള്‍ക്കു മുമ്പ് അവസാനിപ്പിച്ചതാണെന്നും മറ്റൊരു അന്വേഷണത്തിന്റെ ആവശ്യം ഇല്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി.
കേസുമായി ബന്ധപ്പെട്ട് വിഎസിന്റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും വീണ്ടും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വിഎസ്സിന്റെ ഹര്‍ജിയെ എതിര്‍ത്ത് പിണറായി സര്‍ക്കാര്‍ എതിര്‍ത്തുകൊണ്ടാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. വിഎസിന്റെ ഹര്‍ജി തള്ളണം എന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ വിഎസിന്റെ വാദങ്ങള്‍ തെറ്റാണെന്നാണ് സര്‍ക്കാര്‍ വാദിച്ചത്.
കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ചിറ്റ് നല്കിയ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഭരണമാറ്റം കേസിനെ ബാധിച്ചില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നും സത്യവാങ്മൂലം സമര്‍പ്പിച്ചു. റൗഫ് പെണ്‍കുട്ടിക്ക് പണം നല്‍കിയത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണെന്നതിന് തെളിവില്ലെന്നും കോടതിയെ അറിയിച്ചു.
അതേസമയം ഹൈക്കോടതി നിരീക്ഷണത്തില്‍ നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട നടപടികള്‍ ജെഎഫ്സിഎം അവസാനിപ്പിച്ചത് ശരിയായില്ലെന്ന് ഹര്‍ജിയില്‍ വിഎസ് വാദിച്ചിരുന്നു. പൊലീസ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം എന്താണെന്ന കാര്യം ഹര്ജിക്കാരന് അറിയില്ല. രാഷ്ട്രീയമായി സ്വാധീനമുള്ളവര്‍ നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചത് എങ്ങനെയെന്ന കാര്യം പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചില്ല. ഇരകള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് കുഞ്ഞാലിക്കുട്ടിയും കെ.എ. റൗഫും നല്‍കിയത്.കേസിലെ വിചാരണ കഴിഞ്ഞയുടന്‍ ഇരകളെ ലണ്ടനിലേക്ക് കടത്തുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ച് ജെഎഫ്സിഎമ്മിന്റെ വിധി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ വിഎസ് ആവശ്യപ്പെടുന്നു.
എന്നാല്‍ നേരത്തെ കാലപ്പഴക്കം ചെന്ന കേസ് ഇപ്പോള്‍ ഉടന്‍ പരിഗണിക്കേണ്ട അടിയന്തര പ്രാധാന്യം എന്താണെന്നും ഹര്‍ജി നിലനില്‍ക്കുമോ എന്നു നോക്കണമെന്നും കേസ് പരിഗണിക്കവേ കോടതി അറിയിച്ചു. രണ്ടു ദശാബ്ദത്തിലേറെയായ കേസാണെന്നും അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും വിഎസിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. എന്നാല്‍ ഈ കേസിനു മാത്രമായി പ്രത്യേക പ്രാധാന്യമെന്താണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: