തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെഡിഎസിന് സീറ്റ് നല്‍കുന്നില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ്. സീറ്റ് നിലയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും സംബന്ധിച്ച് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായിരിക്കുന്നത്.
2014 ല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ജെഡിഎസിന് സീറ്റ് നല്‍കിയത്. ഇത്തവണ ജെഡിഎസിന് സീറ്റ് നല്‍കേണ്ട സാഹചര്യമല്ല ഉള്ളത്. അതേസമയം കോട്ടയം സീറ്റില്‍ സിപിഎം തന്നെ മത്സരിക്കാനാണ് ധാരണയായത്. 16 സീറ്റുകളിലും സിപിഎം തന്നെ മത്സരിക്കും. പാലക്കാട് എംബി രാജേഷ് മൂന്നാം തവണയും മത്സരിക്കും. ആറ്റിങ്ങലില്‍ സമ്പത്തും, കണ്ണൂരില്‍ പികെ ശ്രീമതിയും മത്സരിക്കും. ഇടുക്കിയില്‍ വീണ്ടും ജോയ്സ് ജോര്‍ജ് തന്നെ മത്സരിക്കും.
എന്നാല്‍ കാസര്‍ഗോഡ് സിറ്റിങ് എംപി പി. കരുണാകരന് മത്സരിക്കില്ല. ഇന്നസെന്റ് മത്സരിക്കുന്ന കാര്യം പാര്‍ലമെന്ററി ഉന്നതതല സമിതി തീരുമാനമെടുക്കും.
കഴിഞ്ഞ ദിവസം സിപിഐ തങ്ങളുടെ നാല് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് സി. ദിവാകരനും മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും മത്സരിക്കാനാണ് ധാരണയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: