വസ്ത്രാള്: ഭീകരരെ അവരുടെ വീടുകളില്‍ കടന്നുകയറി വധിക്കുന്നതിലാണ് തനിക്ക് വിശ്വാസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നവര്‍ ഭൂമിയിലെ ഏതു മാളങ്ങളില്‍ ഒളിച്ചാലും കണ്ടെത്തി, അവരെ നശിപ്പിക്കുക തന്നെ ചെയ്യും. ഗുജറാത്തിലെ വസ്ത്രാളില് കൂറ്റന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
നാം നമ്മുടെ സായുധ സേനകളെ വിശ്വസിക്കും. അത് തികച്ചും സ്വാഭാവികമാണ്. നമ്മുടെ സൈന്യത്തില്‍ നമുക്ക് അഭിമാനമുണ്ട്. എങ്കിലും ചിലര്‍ നമ്മുടെ സൈന്യത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും. വ്യോമസേനയുടെ തിരിച്ചടിയില്‍ സംശയം പ്രകടിപ്പിക്കുന്ന ചില പ്രതിപക്ഷ പാര്‍ട്ടികളെ പരാമര്‍ശിച്ച് മോദി പറഞ്ഞു. വരൂ, നമുക്കൊന്നിച്ച് നിന്ന് മോദിയെ തകര്‍ക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ മന്ത്രം. നമുക്കൊന്നിച്ചു നിന്ന് ഭീകരതയെ തകര്‍ക്കാം എന്നാണ് നമ്മുടെ രാജ്യത്തിന്റെ മന്ത്രം. ഭീകരതയെ അവയുടെ പ്രഭവകേന്ദ്രത്തില്‍ തന്നെ തകര്‍ക്കണം, മോദി പറഞ്ഞു.
ഇന്ത്യക്ക് റഫാല്‍ വിമാനം ഉണ്ടായിരുന്നുവെങ്കില്‍ സ്ഥിതി വ്യത്യസ്തമാകുമായിരുന്നു. പക്ഷെ ചിലര്‍ക്ക് ഇത് മനസ്സിലാവില്ല. ഞാനിത് പറയുമ്പോള്‍ അവര്‍ വ്യോമസേനയുടെ തിരിച്ചടിയെത്തന്നെ ചോദ്യം ചെയ്യുകയാണ്. അവര്‍ എന്നെ ലക്ഷ്യമിടുന്ന തിരക്കിലാണ്, ഞാന്‍ ഭീകരരെ ലക്ഷ്യമിടുന്ന തിരക്കിലും. അവര്‍ വസ്തുതകളെ വളച്ചൊടിക്കുന്നു. അതേസമയം, മോദി കൃഷിക്കാരുടെയും തൊഴിലാളികളുടെയും ക്ഷേമത്തിനു വേണ്ടിയുള്ള ശ്രമത്തിലാണ്, മോദി തുടര്‍ന്നു.
ഭീകരരുടെ താവളങ്ങള്‍ തകര്‍ത്ത വ്യോമസേനയുടെ വീര്യം തകര്‍ക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. വ്യോമസേനയുടെ തിരിച്ചടിയില്‍ സംശയം പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 40 സിആര്‍പിഎഫ് ജവാന്മാരുടെ അരുംകൊലയെ അപകടമെന്നാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പറയുന്നത്. കോണ്‍ഗ്രസ് നേതാവ് അത്രയ്ക്ക് തരം താണിരിക്കുന്നു, കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
പാക് നുണ പൊളിച്ചടുക്കി തായ്വാനും
ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യം പ്രദര്‍ശിപ്പിച്ച മിസൈല്‍ തായ്വാന്റേതാണെന്ന പാക് വാദം പൊളിച്ച് തായ്വാന്. ആ മിസൈല്‍ ഞങ്ങളുടേതല്ല. ഇത്തരം മിസൈല്‍ ഞങ്ങള്‍ ഉപയോഗിക്കുന്നുമില്ല, തായ്വാന് സൈന്യം പത്രക്കുറിപ്പില്‍ അറിയിച്ചു.
പാക്കിസ്ഥാന്റെ എഫ് 16 വിമാനം വെടിവച്ചുവീഴ്ത്തിയതിന്റെ തെളിവുകള്‍ പുറത്തുവിട്ട് പാക് വിമാനത്തില്‍ നിന്നുള്ള ആംറാം മിസൈലിന്റെ അവശിഷ്ടം സൈന്യം വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇത് തങ്ങളുടെയല്ലെന്നും തായ്വാന്റെയാണെന്നും പാക്കിസ്ഥാന് പ്രതികരിച്ചിരുന്നു. ഈ നുണയാണ് തായ്വാന് സൈന്യം പൊളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: