ഇസ്ലാമാബാദ്: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരനേയും മകനേയും പാക്കിസ്ഥാന് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.
മസൂദിന്റെ സഹോദന് മുഫ്തി റൗഫ് അസറിനേയും മകന് ഹമദ് അസറിനേയും അറസ്റ്റ് ചെയ്തതായി പാക് ആഭ്യന്തരമന്ത്രി ഷെഹരിയാര്‍ ഖാന് അഫ്രീദി സ്ഥിരീകരിച്ചു. നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള 44 പേരെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അഫ്രീദി വ്യക്തമാക്കി.
ഇന്ത്യയുടേയും അന്താരാഷ്ട്ര സമൂഹത്തിന്റേയും സമ്മര്‍ദ്ദത്തില്‍ ഗത്യന്തരമില്ലാതെയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടിയുണ്ടായത്. ഇന്ത്യ പാക്കിസ്ഥാന് നല്കിയ തെളിവുകളിലും മസൂദിന്റെ സഹോദരന്റേയും മകന്റേയും പേരുകളുണ്ടായിരുന്നു. അതേസമയം നിരപരാധികളെന്ന് കണ്ടെത്തിയാല്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുമെന്ന് ആഭ്യന്തരമന്ത്രാലയം സെക്രട്ടറി പറഞ്ഞു. നാഷണല്‍ ആക്ഷന്‍ പ്ലാന്‍ (എന്‍.എ.പി) നടപ്പിലാക്കുന്നതിന് വേണ്ടി പാക്കിസ്ഥാന് അഭ്യന്തരമന്ത്രാലയം മാര്‍ച്ച് നാലിന് വിളിച്ച് ചേര്‍ത്ത് പ്രവിശ്യാ സര്‍ക്കാരുകളുടെ യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി.
മസൂദ് അസറിന്റെ സഹോദരന് മുഫ്തി അബ്ദുല്‍ റൗഫ് അസര്‍ ജെയ്ഷെ മുഹമ്മദിന്റെ ഇപ്പോഴത്തെ സജീവ കമാന്‍ഡറാണ്. ഇയാള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയെന്ന വാര്‍ത്തകളും പുറത്തുവരികയുണ്ടായി. പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ ഭീകരര്‍ ഇന്ത്യയില്‍ ആക്രമണത്തിനു ലക്ഷ്യമിടാന്‍ നീക്കം നടത്തിയതും അബ്ദുള്‍ റൗഫ് ആിരുന്നു. പത്താന്‍കോട്ട് ഉള്‍പ്പെടെ ഭീകരാക്രമണം നടത്തിയതിനു നേതൃത്വം നല്‍കിയത് മുഫ്തി അബ്ദുല്‍ റൗഫ് അസര്‍ ആയിരുന്നു.
ബലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രണത്തിന് ശേഷവും പാക്കിസ്ഥാനില്‍ ഭീകരവാദ ക്യാമ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെ ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തിന് ഇതു സംബന്ധിച്ച തെളിവുകള്‍ നല്കാന് ഒരുങ്ങുകയായിരുന്നു. പാക്കിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമാണ് ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. പാക്കിസ്ഥാനില്‍ നിലവില്‍ 16 ഭീകരവാദ ക്യാമ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 11 ക്യാമ്പുകള്‍ പാക് അധിനിവേശ കശ്മീരിലാണ്. അഞ്ച് എണ്ണം മുജ്ഫറാബാദ്, കോട്ലി, ബര്‍ണാല എന്നിവടങ്ങളിലാണ്. ഈ ക്യാമ്പുകളിലാണ് ഭീകരവാദികള്‍ക്ക് പരിശീലനം നല്കിക്കൊണ്ടിരിക്കുന്നത്.
അതേസമയം പുല്‍വാമാ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്കിയ കേസ് ഫയല്‍ പരിശോധിച്ചുവരികയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു. പാക് മണ്ണിലെ ഭീകരതയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് കേസ് ഫയലിലൂടെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്ട്ര സുരഷാ കൗണ്‍സിലിന്റെ (UNSC) പട്ടികയില്‍ മസൂദിന്റെ പേര് വന്നതിലെ പാക്കിസ്ഥാന്റെ നിലപാട് എന്താണെന്ന ചോദ്യത്തിന് വിഷയത്തെ കുറിച്ച് മാര്‍ച്ച് 12ന് ചര്‍ച്ച ചെയ്യുമെന്നായിരുന്നു ഖുറേഷിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: