ന്യൂദല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ത്യയുടെ സ്ഥാനത്തെ ക്ഷയിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പാക്കിസ്ഥാന്റെ ‘പോസ്റ്റര്‍ ബോയ്സ്’ ആണ് അവരെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാനിലെ ജെഷെ മുഹമ്മദ് ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണം നടത്തിയതിന് തെളിവ് ആവശ്യപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മറുപടി നല്‍കവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
പാക്കിസ്ഥാനിലാണ് വ്യോമാക്രമണം നടന്നത് എന്നാല്‍ ഇന്ത്യയിലുള്ള ചിലര്‍ അതിനെ പഴിക്കുന്നു. ഇത്തരക്കാര്‍ പാക്കിസ്ഥാന്റെ ‘പോസ്റ്റര്‍ ബോയ്സ്’ ആണ്. രാജ്യത്തെ ജനങ്ങളെ ഇവര്‍ തെറ്റായ ദിശയിലേക്ക് നയിക്കാനാണ് ഇവരുടെ ശ്രമമെന്നും മധ്യാപ്രദേശിലെ ധാറില്‍ നടന്ന റാലിയില്‍ മോദി വ്യക്തമാക്കി.
പുല്‍വാമ ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങിനെ പേരെടുത്ത് പറയാതെയാണ് പ്രധാനമന്ത്രി വിമര്‍ശിച്ചത്.
തന്നെ പ്രധാനമന്ത്രി കസേരയില്‍ നിന്ന് നീക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് പ്രതിപക്ഷത്തിനുള്ളത്. എന്നാല്‍ തന്റെ ലക്ഷ്യം ഭീകരതയെ ഉന്മൂലനം ചെയ്യുക എന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: