നാഗ്പ്പൂര്‍: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ആവേശകരമായ ജയം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ എട്ട് റണ്‍സിന് ഇന്ത്യ വിജയം പിടിച്ചെടുത്തു. ആദ്യ മത്സരത്തില്‍ ആറു വിക്കറ്റിന് വിജയിച്ച ഇന്ത്യ ഇതോടെ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ 250 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.3 ഓവറില്‍ 242 റണ്‍സിന് പുറത്തായി.
അവസാന ഓവറില്‍ 11 റണ്‍സ് വേണ്ടിയിരുന്ന ഓസീസിന് ലക്ഷ്യത്തിലെത്താനായില്ല. വിജയ് ശങ്കര്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ അര്‍ധശതകവുമായി ഓസീസിന് പ്രതീക്ഷ നല്കിയ ഓള്‍റൗണ്ടര്‍ മാര്‍ക് സ്റ്റോയ്നിസിനെ (52) പുറത്താക്കിയതോടെയാണ് ഇന്ത്യ ജയമുറപ്പിച്ചത്. മൂന്നാം പന്തില്‍ പതിനൊന്നാമന്‍ ആദം സാമ്പയെ മടക്കി വിജയ് ഇന്ത്യക്ക് വിജയം കൊണ്ടുവന്നു.
നായകന് വിരാട് കോഹ്ലിയുടെ ചിറകിലേറിയായിരുന്നു ഇന്ത്യയുടെ ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്. കരിയറിലെ നാപ്പതാം സെഞ്ചുറി നേടിയ കോഹ്ലി (116) പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചാണ് മടങ്ങിയത്. ആദ്യ ഏകദിനത്തിലെന്ന പോലെ രണ്ടാം മത്സരത്തിലും ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (പൂജ്യം) ശിഖര്‍ ധവാനും (21) തുടക്കത്തിലെ കൂടാരം കയറി. മധ്യനിരയില്‍ അമ്പാട്ടി റായ്ഡു (18) ഒരിക്കല്‍ കൂടി പരാജയപ്പെട്ടപ്പോള്‍ വലിയ തകര്‍ച്ച ഇന്ത്യ മുന്നില്‍ കണ്ടു. കഴിഞ്ഞ മത്സരത്തിലെ ഹീറോ കേദാര്‍ ജാദവും (11) നിറം മങ്ങി.
ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനൊപ്പം കോഹ്ലി നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ ഇരുന്നൂറ് കടത്തിയത്. കളിക്കു വിപരീതമായി വിജയ് ശങ്കറിന്റെ ബാറ്റിങ്. കോഹ്ലിയെ ഒരറ്റത്തുനിര്‍ത്തി തലങ്ങും വിലങ്ങും തകര്‍ത്തടിച്ചു ശങ്കര്‍. അപ്രതീക്ഷിതമായി ശങ്കര്‍ റണ്‍ ഔട്ടായതാണ് ഇന്ത്യയെ വീണ്ടും തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ വീരനായകനായ എം.എസ്. ധോണി എന്നാല്‍ ഇത്തവണ ആദ്യ പന്തില്‍ പുറത്തായി. അവസാന ഓവറുകളില്‍ കോഹ്ലിക്കൊപ്പം ജഡേജ പിടിച്ചുന്നതോടെയാണ് ഇന്ത്യയ്ക്ക് നേട്ടമായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ലഭിച്ചത് സ്വപ്ന സമാനമായ തുടക്കം. ഫോമിലേക്ക് തിരിച്ചെത്തിയ നായകന് ആരോണ്‍ ഫിഞ്ചും (37) ഉസ്മാന് ഖവാജയും (38) ആദ്യ വിക്കറ്റില്‍ കൂട്ടിചേര്‍ത്തത് 83 റണ്‍സ്. പല താരങ്ങള്‍ക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിക്കാഞ്ഞതാണ് വിനയായത്. മത്സരത്തില്‍ കുല്‍ദീപ് യാദവ് മൂന്നും, ബുംറ, വിജയ് ശങ്കര്‍ എന്നിവര്‍ രണ്ടു വീതവും വിക്കറ്റ് വീഴ്ത്തി. മൂന്നാം ഏകദിനം വെള്ളിയാഴ്ച റാഞ്ചിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: