ചെന്നൈ: ബംഗാളിനു പുറമേ തമിഴ്നാട്ടിലും കോണ്‍ഗ്രസ്, സിപിഎം, സിപിഐ സഖ്യം. മൂന്നു പാര്‍ട്ടികളും ഡിഎംകെയുടെ നേതൃത്വത്തില്‍ രൂപീകരിച്ച മുന്നണിയിലെ അംഗങ്ങളാണ്.
മൊത്തമുള്ള 40 സീറ്റുകളില്‍ 20 സീറ്റുകളില്‍ തങ്ങളും 20 സീറ്റുകളില്‍ ഘടക കക്ഷികളും മല്‍സരിക്കുമെന്ന് ഡിഎംകെ പ്രസിഡന്റ് എം.കെ. സ്റ്റാലിന് അറിയിച്ചു.
കോണ്‍ഗ്രസ് പത്തു സീറ്റിലും സിപിഎം, സിപിഐ, വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) എന്നിവ രണ്ടു വീതം സീറ്റുകളിലും മുസ്ലിം ലീഗ്, കൊങ്ങുനാട് മക്കള്‍ ദേശീകക്ഷി, ഇതിയ ജനനായക കക്ഷി എന്നിവര്‍ ഓരോ സീറ്റിലും മത്സരിക്കും. വൈകോയുടെ എംഡിഎംകെക്ക് ഒരു ലോക്സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റും ലഭിക്കും.
സഖ്യം ആവശ്യമെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പിലും തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന് പറഞ്ഞു.
എഐഡിഎംകെയും ബിജെപിയും സഖ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിടുക. വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെയും എന്‍ഡിഎയില്‍ ചേരുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: