നമ്മുടെ മുന്‍ മുഖ്യമന്ത്രി അടുത്തദിവസം പറഞ്ഞു, ജവാന്മാരുടെ ത്യാഗത്തെ രാഷ്ട്രീയനേട്ടമാക്കിയ പ്രധാനമന്ത്രി രാജിവെക്കണമെന്ന്. എത്ര ബാലിശമായ പ്രസ്താവന. ജവാന്മാര് ഈ രാഷ്ട്രത്തിലെ പ്രജകളാണ്. രാജ്യത്തിന്റെ നേട്ടവും കോട്ടവും അവരേയും ബാധിക്കും. 1950ല്‍ പാസ്സാക്കിയ ആര്മിആക്ടിലെ വകുപ്പനുസരിച്ച് സായുധസേനാംഗങ്ങളുടെ മൗലികാവകാശങ്ങള്‍ ഒരളവോളം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നത് സത്യമാണ്. എന്നുവെച്ച് അവര്‍ ഇന്ത്യക്കാരനല്ലാതാവുന്നില്ല. രാജ്യത്തെ മറ്റേതൊരു പ്രജയുടേതും പോലെ സായുധസേനാംഗങ്ങളുടെ നേട്ടങ്ങളും രാജ്യത്തിന്റെ നേട്ടങ്ങളാണ്. രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രിക്ക് അതുയര്‍ത്തിപ്പിടിക്കാനും അതില്‍ ഊറ്റം കൊള്ളാനും അവകാശമുണ്ട്. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്നത്തെ രാജ്യരക്ഷാമന്ത്രിയെ രാജിവെപ്പിച്ചത് പിന്നെ എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു? ഇത്തരം അനവസരത്തിലുള്ളതും നിരര്‍ത്ഥകവും ആയൊരു പ്രസ്താവന മുന്മുഖ്യമന്ത്രിയില്നിന്ന് പ്രതീക്ഷിച്ചതല്ല. അത് നമ്മുടെ സേനയുടെ മനോവീര്യം തകര്‍ക്കാനേ ഉപകരിക്കൂ. ഈയവസരത്തില്‍ നമ്മുടെ ബഹുമാനപ്പെട്ട മുന്‍മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പ്രധാനമന്ത്രിയും സായുധസേനാംഗങ്ങള്‍ക്കും വിമുക്തഭടന്മാര്ക്കും വേണ്ടി ചെയ്ത കാര്യങ്ങള്‍ ഒന്ന് താരതമ്യം ചെയ്യേണ്ടതാണ്.
ക്യാപ്ടന് കെ വേലായുധന്,
കോഴിക്കോട്
അവാര്‍ഡ് നിര്‍ണ്ണയത്തിന് ജൂറി വേണോ?
മുന്‍ വര്‍ഷങ്ങളിലെപ്പോലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഈ വര്‍ഷവും ഉത്തരമില്ലാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നു. ജുറി ചെയര്മാന് അല്‍പ്പം വകതിരിവ് പ്രകടിപ്പിച്ചുവെന്നതു മാത്രമാണ് ഈ വര്‍ഷത്തെ പ്രത്യേകത. മികച്ച കഥയോ, തിരക്കഥയോ, അഭിനേതാക്കളോ, സംവിധായകനോ ഒന്നുമില്ലാത്ത ഒരു ചിത്രം പതിവുപോലെ ഈ വര്‍ഷവും ഒന്നാം സ്ഥാനത്തെത്തി. ആകപ്പാടെ ഒരു നല്ലപടം എന്ന വിലയിരുത്തലാകാം ഈ ചിത്രത്തെ തെരഞ്ഞെടുക്കാനുണ്ടായ കാരണം. ചില സംഘടനകള്‍ ഇതേപോലെ അവാര്‍ഡ് നല്‍കും.’ സമഗ്ര സംഭാവന’ യ്ക്കെന്നായിരിക്കും അവര്‍ നല്കുന്ന വിശേഷണം.
സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, കലാമണ്ഡലം, ചലച്ചിത്രവികസന കോര്പ്പറേഷന് തുടങ്ങി കലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ചെയര്മാന്മാരെ നിശ്ചയിക്കുവാന്‍ വല്ല ജൂറിയുമുണ്ടോ. സ്ഥാനമാനങ്ങള്‍ മുന്നണി പങ്കിട്ടെടുക്കുന്നു. നായകനെ ബന്ധപ്പെട്ട പാര്‍ട്ടി അവരോധിക്കുന്നു. അവാര്‍ഡ് നിര്‍ണ്ണയവും അതേ രീതിയിലാക്കിയാല്‍ പിന്നെ പരാതിയുണ്ടാവില്ല
– ടി. സംഗമേശന്, താഴെക്കാട്.
ഇവിടെ വെട്ടിക്കൊല്ലല്‍ അവിടെ നക്കിക്കൊല്ലല്!
ലോകസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഎം സഖ്യത്തിലായി. ഇരുപാര്‍ട്ടികളും അവിടെ ആറ് സിറ്റിങ്സീറ്റുകളില് പരസ്പരം മത്സരിക്കില്ലെന്ന് കേന്ദ്രകമ്മറ്റി തീരുമാനിച്ചതായി പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നു. ബംഗാളിനു പുറമെ ഒഡിഷയിലും സിപിഎം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുണ്ടത്രെ.
എങ്കില്‍പ്പിന്നെ, സിപിഎം ഭരിക്കുന്ന കേരളത്തില്‍ ഈ രണ്ടുപാര്‍ട്ടിയും തമ്മില്‍ മത്സരിക്കുന്നതെന്തിന്? വെട്ടിക്കൊല്ലലും അക്രമവും പരസ്പരം വീരവാദം മുഴക്കലുമെന്തിന്? ബിജെപിയെ പരാജയപ്പെടുത്താന്‍ സമൂഹത്തെ വിഢികളാക്കുന്ന ഈ ശൈലിയേക്കുറിച്ചു വോട്ടര്‍മാര്‍ ചിന്തിക്കേണ്ടതുണ്ട്. കേരളത്തിലെ വോട്ടര്‍മാര്‍ വിഢികളല്ലെന്ന് തിരഞ്ഞെടുപ്പില്‍ കാണിച്ചുകൊടുക്കണം.
– ശ്രീജിത്ത്, മട്ടന്നൂര്‍
ലിംഗസമത്വം തെരഞ്ഞെടുപ്പിലും വേണം
അധികാരമുപയോഗിച്ചു സ്ത്രീപുരുഷസമത്വം നടപ്പാക്കാനിറങ്ങിയ സിപിഎം കേരളത്തില്‍ കാട്ടിക്കൂട്ടിയ ഗുണ്ടായിസത്തിനു കണക്കില്ല. ശബരിമലയടക്കം ഹിന്ദു വിശ്വാസകേന്ദ്രങ്ങളില്‍ ആക്ടിവിസം നടപ്പാക്കി. നവോത്ഥാനത്തിന്റെ പേരില്‍ വനിതാമതില്‍ കെട്ടി.
എങ്കില്‍പ്പിന്നെ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും വേണ്ടേ ഈ സമത്വം. സ്ഥാനാര്‍ഥികളില്‍ പകുതി സ്ത്രീകളായിരിക്കട്ടെ. തയ്യാറുണ്ടോ കമ്യൂണിസ്റ്റുകളേ…
ബഷീര്‍ പനക്കല്‍, ചെറുമുക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: