വസ്ത്രാള്: അസംഘടിത മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് മാസം മൂവായിരം രൂപ പെന്ഷന് നല്‍കാനുള്ള ബൃഹദ് പദ്ധതിക്ക് തുടക്കം. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന്‍മന്ത്രി ശ്രമ യോഗി മന്ധന് യോജന (പിഎംഎസ്വൈഎം) ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വസ്ത്രാളില് ഉദ്ഘാടനം ചെയ്തു.
പ്രതിമാസം 15,000 രൂപ വരെ വരുമാനമുള്ള അസംഘടിത തൊഴിലാളികള്‍ക്ക് 60 വയസു മുതല്‍ മാസം മൂവായിരം രൂപ പെന്ഷന് ലഭ്യമാക്കുന്ന പദ്ധതിയാണിത്. അംഗങ്ങളാകുന്നവര്‍ മാസം തോറും ചെറിയ തുക അടയ്ക്കണം. അത്രയും തുക കേന്ദ്രവും അടയ്ക്കും. ഇരുപത്തിയൊമ്പതാമത്തെ വയസില്‍ പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളി 60 വയസു വരെ മാസം നൂറു രൂപ വീതം അടച്ചാല്‍ മതിയാകും. പദ്ധതിക്ക് കേന്ദ്രം ബജറ്റില്‍ 500 കോടി രൂപയാണ് ആദ്യ ഘട്ടമായി നീക്കിവച്ചത്.
തെരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് അദ്ദേഹം പെന്ഷന് കാര്‍ഡുകള്‍ വിതരണം ചെയ്തു. രാജ്യത്ത് മൂന്ന് ലക്ഷം പൊതുസേവന കേന്ദ്രങ്ങളിലായി രണ്ടു കോടിയിലേറെ തൊഴിലാളികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങിന് സാക്ഷിയായി.
ചരിത്രദിനമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തെ അനൗപചാരിക മേഖലയിലെ 42 കോടിയോളം വരുന്ന തൊഴിലാളികള്‍ക്ക് പദ്ധതി സമര്‍പ്പിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണ് അനൗപചാരിക മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്ഷന് പദ്ധതി നടപ്പാക്കുന്നത്. തൊഴിലാളികള്‍ തൊട്ടടുത്തുള്ള പൊതു സേവന കേന്ദ്രം വഴി പേര് ചേര്‍ക്കണം. ആധാര്‍ നമ്പറും ബാങ്ക് വിവരങ്ങളും നല്കി ഒരു ഫോറം പൂരിപ്പിച്ചു നല്‍കുകമാത്രമാണ് ചെയ്യേണ്ടത്.
കേന്ദ്ര പദ്ധതികളായ ആയുഷ്മാന്‍ ഭാരത്, പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പിഎം ആവാസ് യോജന, ഉജ്ജ്വല യോജന, സൗഭാഗ്യ യോജന, സ്വച്ഛ് ഭാരത് എന്നിവ അസംഘടിത മേഖലയിലെ തൊഴിലാളികളെയാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: