തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംസ്ഥാന സര്‍ക്കാരിനെതിരായ കര്‍ഷകരോഷം കുറയ്ക്കാനുള്ള നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. കര്‍ഷകരുടെ ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു അതാണ് ഡിസംബര്‍വരെ ദീര്‍ഘിപ്പിച്ചത്.
കാര്‍ഷിക കടാശ്വാസ കമ്മീഷന് മുഖേന ഇടുക്കി വയനാട് ജില്ലയില്‍ 2018 ആഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ ദീര്‍ഘിപ്പിച്ചു നല്‍കാനും തീരുമാനിച്ചു. മറ്റ് ജില്ലകളില്‍ 2011 ഒക്ടോബര്‍ 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്ക് ആനുകൂല്യം ലഭിക്കും.
കാര്‍ഷിക കടാശ്വാസ കമ്മീഷന് 50,000 രൂപയ്ക്കു മേലുള്ള കുടിശ്ശികയ്ക്ക് നല്കുന്ന ആനുകൂല്യം ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ടുലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു. ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ 9 ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. ഒരു വര്‍ഷം വരെ ഈ ആനുകൂല്യം ലഭിക്കും. പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നല്കാന് 85 കോടി രൂപ ഉടന്‍ അനുവദിക്കും.
വിളനാശം മൂലമുള്ള നഷ്ടത്തിന് 2015 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നല്കുന്ന ധനസഹായം കുരുമുളക്, കമുക്, ഏലം, കാപ്പി, കൊക്കോ, ജാതി, ഗ്രാമ്പു എന്നീ വിളകള്‍ക്ക് നിലവിലുള്ള തുകയുടെ 100 ശതമാനം വര്‍ദ്ധന അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ ധനസഹായം ഇക്കഴിഞ്ഞ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കും നല്‍കും. എന്നാല്‍ ഇതുകൊണ്ട് കര്‍ഷകരുടെ ദീനരോദനത്തിന് അയവ് വരാന്‍ സാധ്യതയില്ല. സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ക്കാണ് മൊറോട്ടോറിയം പ്രഖ്യാപിച്ചത്. കര്‍ഷകര്‍ വായ്പകള്‍ കൂടുതലും എടുത്തിട്ടുള്ളത് പൊതു മേഖലാ ബാങ്കുകളില്‍ നിന്നാണ്.മൊറോട്ടോറിയം ഇവര്‍ക്ക് ബാധകമല്ല. പൊതുമേഖലാ ബാങ്കുകള്‍ അവരുടെ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകും.
കാര്‍ഷിക വായ്പയുടെ പകുതിസര്ക്കാര് വഹിക്കുകയോ പലിശ പൂര്‍ണ്ണമായും എഴുതി തള്ളുകയോ ചെയ്യുമെന്നാണ് കര്‍ഷകര്‍ കരുതിയത്.എന്നാല്‍ അതുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: