തിരുവനന്തപുരം: സിപിഎമ്മും സിപിഐയും അവരുടെ ചിഹ്നത്തില്‍ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മും സിപിഐയും ലിക്വിഡേഷന് നേരിടുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒരേ തൂവല്‍ പക്ഷികളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
1957 ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രാജ്യത്ത് പ്രതിപക്ഷത്തായിരുന്ന സിപിഎം ഇപ്പോള്‍ എവിടെ എത്തിയെന്ന് ചിന്തിക്കണം. കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്നുള്ള ‘കോമ’ മുന്നണി വേണോ നരേന്ദ്ര മോദി വേണോയെന്നു ജനങ്ങള്‍ തീരുമാനിക്കും. ഐസിയു, വെന്റിലേറ്റര്‍ എന്നിവയും കടന്നുള്ള അവസ്ഥയാണ് കോമയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ്. കര്‍ഷകരോട് ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഇതിനു മുമ്പ് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കണമായിരുന്നു. മണ്ഡലം-ജില്ലാ നേതാക്കളുമായി മുതിര്‍ന്ന നേതാക്കളുടെ കൂടിക്കാഴ്ച മൂന്നു മേഖലകളില്‍ നടന്നതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. ഒ. രാജഗോപാല്‍, പി.കെ. കൃഷ്ണദാസ്, സി.കെ. പദ്മനാഭന് എന്നിവര്‍ നേതാക്കളെ കണ്ട് അഭിപ്രായങ്ങള്‍ ആരാഞ്ഞു. ഇവര്‍ ശേഖരിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മിറ്റി പരിശോധിച്ച് കേന്ദ്ര നേതൃത്തിനു കൈമാറും. പാര്‍ട്ടിയിലുള്ളവര്‍ക്കു പുറമേ എല്ലാ മേഖകളിലുള്ളവരേയും പുതുമുഖങ്ങളേയും ഉള്‍പ്പെടുത്തിയാകും ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക.
എന്‍ഡിഎയിലെ ഘടകകക്ഷികളുമായി സീറ്റു ധാരണയാക്കിയതിനാല് അടുത്തുതന്നെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് പട്ടിക പുറത്തിറക്കും. അവിടന്നാണ് പ്രഖ്യാപനം വരുക. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കില്ലെന്ന നിലപാട് മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച നാലുമേഖലകളില് നിന്നു തുടങ്ങിയ പരിവര്‍ത്തന ജാഥകള്‍ 10ന് സമാപിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ശശി തരൂര്‍ മാപ്പ് പറയണം
തിരുവനന്തപുരം: ശബരിമലയിലെ സുപ്രീംകോടതി വിധിയില്‍ വിശ്വാസികള്‍ക്കൊപ്പം സമരത്തിനിറങ്ങിയ സ്ത്രീകളെ അധിഷേപിച്ച ശശി തരൂര്‍ എംപി മാപ്പ് പറയണമെന്ന് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
സ്റ്റോക്ഹോം സിന്‍ഡ്രോം ബാധിച്ചവരാണെന്നാണ് ശശി തരൂര്‍ സ്ത്രീകളെ കളിയാക്കിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തരൂര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടി നിന്നതെങ്കിലും ശബരിമലയെ തെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കാനില്ല. എന്നാല്‍, അയ്യപ്പന് തങ്ങളെ കൈവിടില്ലെന്നാണ് വിശ്വാസമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: