തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദളിത് വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതിമോര്‍ച്ചയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 27 പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ കൊല്ലപ്പെട്ടു. ഇതില്‍ മൂന്നു ദളിതര്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് ഇരകളാണെന്ന് ശ്രീധരന്‍പിള്ള
പറഞ്ഞു.
ദളിതരുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ സിപിഎമ്മും സിപിഐയും അവരുടെ പാര്‍ട്ടിയിലെ ഉന്നതസമിതിയില്‍ എന്തുകൊണ്ട് ദളിതരെ എത്തിക്കുന്നില്ല.
പി.കെ. കുഞ്ഞച്ചനും എ.കെ. ബാലനും പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തു വരാന്‍ എന്ത് തടസ്സമാണുള്ളത്. ദളിത് വിഭാഗത്തില്‍ നിന്ന് രണ്ടു രാഷ്ട്രപതികളെ സംഭാവന നല്കിയ പാര്‍ട്ടിയാണ് ബിജെപി. പട്ടികജാതി വകുപ്പും മന്ത്രിയുമുണ്ടായത് വാജ്പേയ് പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ്. ഏറ്റവും കൂടുതല്‍ ദളിത് എംഎല്‍എയും എംപിയുമുള്ള പാര്‍ട്ടിയാണ് ബിജെപിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീര്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. വാവ, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സി.എ. പുരുഷോത്തമന്, സര്‍ജു തൈക്കാട്, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. സ്വപ്നജിത്ത്, വി. സന്ദീപ് കുമാര്‍, സംസ്ഥാന വൈസ്പ്രസിഡന്റുമാരായ രമേഷ് കാവിമറ്റം, പ്രേംകുമാര്‍, കെ.കെ. ശശി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: