കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ഗുരുതി തയാറാക്കാന്‍ ബ്ലീച്ചിങ് പൗഡറുപയോഗിച്ചതില് കൊച്ചിന് ദേവസ്വം ബോര്‍ഡ് വിജിലന്‍സ് പ്രാഥമികാന്വേഷണം തുട
ങ്ങി. ആറുപേര്‍ക്കെതിരെ നടപടി ആരംഭിച്ചു. കീഴ്ശാന്തിയുടെ രണ്ട് സഹായികളെ മാറ്റി നിര്‍ത്തി. നാല് ദേവസ്വം ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ദേവീക്ഷേത്രത്തിലെ കീഴ്ക്കാവില്‍ ഭഗവതിക്ക് ഞായറാഴ്ച തയ്യാറാക്കിയ 12 പാത്രം ഗുരുതിയിലാണ് ചുണ്ണാമ്പിന് പകരം ബ്ലീച്ചിങ് പൗഡര്‍ ഉയോഗിക്കാനിടയായത്. ഞായറാഴ്ച രാത്രി 8.30നാണ് സംഭവം. ഗുരുതി തയാറാക്കുമ്പോള്‍ അസാധാരണ ഗന്ധം അനുഭവപ്പെട്ട മേല്‍ശാന്തി ടി.എന്‍. നാരായണന് നമ്പൂതിരി ഭഗവതിക്ക് തര്‍പ്പണം ചെയ്തില്ല. അധികൃതരെ വിവരമറിയിച്ചു. അന്വേഷണത്തിലാണ് ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ചെന്ന് അറിഞ്ഞത്. തുടര്‍ന്ന് പുതിയത് തയാറാക്കി ഗുരുതി പൂജ നടത്തി. ക്ഷേത്രത്തില്‍ കീഴ്ക്കാവ് ശാന്തി ജയപ്രകാശ് എമ്പ്രാന്തിരിക്ക് പകരം സഹായികളാണ് പൂജ ചെയ്തത്. ഇതേക്കുറിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷണം തുടങ്ങി.
കീഴ്ക്കാവ് ഭഗവതിക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഗുരുതി പൂജയ്ക്ക് 2025 വരെ ബുക്കിങ്ങാണ്. ഉത്സവ കാലത്തും മുടിയേറ്റ് സമയത്തുമേ ഒഴിവാക്കാറുള്ളൂ. കീഴ്ക്കാവ് ഭഗവതിക്കായി ശ്രീകോവിലിനു മുന്നില്‍ ഗുരുതി നിറച്ച ഓട്ടുരുളികള്‍ വച്ച് പ്രത്യേകം പൂജകള്‍ നടത്തി തര്‍പ്പണം ചെയ്യും, നിവേദ്യ ഗുരുതി ഭക്തര്‍ക്ക് സേവിക്കാന്‍ നല്‍കും.
ഗുരുതിക്കൂട്ടിന് ചുണ്ണാമ്പിനു പകരം ബന്ധപ്പെട്ട ജീവനക്കാരന് കൊണ്ടുവന്നു കൊടുത്തത് ബ്ലീച്ചിങ് പൗഡറായിരുന്നുവെന്ന് ചോറ്റാനിക്കര ദേവസ്വം മാനേജര്‍ ബിജുകുമാര്‍ പറഞ്ഞു.
അന്വേഷണ വിധേയമായി കീഴ്ക്കാവ് ശാന്തിയുടെ രണ്ട് ശിഷ്യരെ ജോലിയില്‍നിന്നു മാറ്റി നിര്‍ത്തി. നാല് ദേവസ്വം ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ചീഫ് വിജിലന്‍സ് ഓഫീസര്‍ ആര്.കെ. ജയരാജ് ഇന്നലെ രാവിലെ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെത്തി ജീവനക്കാരുടെയും മറ്റും മൊഴിയെടുത്തു.
വിവരമറിഞ്ഞ് സ്വയം അന്വേഷണം തുടങ്ങിയതാണെന്നും വിഷയം വളരെ ഗൗരവമുള്ളതാണെന്നും ചീഫ് വിജിലന്‍സ് ഓഫീസര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: