ന്യൂദല്‍ഹി: ഭീകരസംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന് നടപടിയെടുക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ. പുല്‍വാമ ഉള്‍പ്പെടെയുള്ള ഭീകരാക്രമണങ്ങളില്‍ പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ യുഎന്‍ സുരക്ഷാ സമിതിക്ക് കൈമാറി. ജയ്ഷെക്കും തലവന്‍ മസൂദ് അസറിനുമെതിരെ നടപടിയെടുക്കാന്‍ ഈ തെളിവുകള്‍ കഴിഞ്ഞയാഴ്ച പാക്കിസ്ഥാന് നല്‍കിയിരുന്നു. ഇതിന് പിന്നാലെ അസറിന്റെ മകനും സഹോദരനും അറസ്റ്റിലായി.
അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ യുഎസ്സും ഫ്രാന്‍സും യുകെയും സുരക്ഷാ സമിതിയില്‍ പ്രമേയം കൊണ്ടുവന്നിട്ടുണ്ട്. റഷ്യയും ചൈനയുമാണ് സമിതിയിലെ മറ്റ് സ്ഥിരാംഗങ്ങള്‍. വീറ്റോ അധികാരം ഉപയോഗിച്ച് പത്ത് വര്‍ഷത്തിനിടെ മൂന്ന് തവണ ചൈന അസറിന് സംരക്ഷണമൊരുക്കി. ലോകരാജ്യങ്ങളെ യാഥാര്‍ത്ഥ്യം ബോധിപ്പിക്കാന്‍ വിദേശത്തുള്ള ഇന്ത്യന്‍ സ്ഥാനപതികള്‍ക്കും തെളിവുകള്‍ നല്‍കിയിട്ടുണ്ട്. തങ്ങളുടെ മേഖലയെ പ്രതിനിധീകരിക്കുന്ന സുരക്ഷാ സമിതിയിലെ അംഗങ്ങളോട് പാക്കിസ്ഥാനെതിരെ നിലപാട് സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നതിന് ശക്തമായ സമ്മര്‍ദ്ദമാണ് മറ്റ് രാജ്യങ്ങളില്‍ ഇന്ത്യ ചെലുത്തുന്നത്. ആദ്യമായാണ് ഇത്തരം നയതന്ത്ര സമീപനം കൈക്കൊള്ളുന്നതും.
ഈ മാസം 13 വരെയാണ് പ്രമേയത്തെ എതിര്‍ക്കാന്‍ അവസരം. സ്ഥിരാംഗങ്ങള്‍ക്ക് പുറമെ പത്ത് അംഗങ്ങളും സമിതിയിലുണ്ട്. ചൈന നിലപാട് മാറ്റുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പുല്‍വാമ ആക്രമണത്തിന് ശേഷം ഇറക്കിയ പ്രസ്താവനകളില്‍ ഇന്ത്യയെ ചൊടിപ്പിക്കാതിരിക്കാന്‍ ചൈന ശ്രദ്ധിച്ചിരുന്നു.
ജെയ്ഷെ മുഹമ്മദിനെ പേരെടുത്ത് പറഞ്ഞുള്ള സുരക്ഷാ സമിതിയുടെ പ്രസ്താവന പുറത്തുവന്നതും നിലപാട് മാറ്റമായി വിലയിരുത്തപ്പെടുന്നുണ്ട്. വ്യോമാക്രമണത്തിന് പിന്നാലെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ചൈന സന്ദര്‍ശിച്ചത് ഗുണകരമായെന്നാണ് നിരീക്ഷണം.
പുല്‍വാമ വിഷയത്തില്‍ പാക്കിസ്ഥാനെതിരെ ഇനി സൈനിക നടപടി വേണ്ടെന്ന തീരുമാനത്തിലാണ് ഇന്ത്യ. പാക്കിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലാണ് ഇനി കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ പുതിയ ഭീകരാക്രമണങ്ങളുണ്ടായാല്‍ ബലാകോട്ട് മാതൃകയിലുള്ള പ്രത്യാക്രമണം ഇന്ത്യ നടത്തും. എല്ലാ സാധ്യതകളും തുറന്നുകിടക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വീഴ്ത്തിയത് അഭിനന്ദന് വര്ത്തമാനാണെന്ന് വ്യോമസേന സ്ഥിരീകരിച്ചു. മിഗ് 21 ബൈസണ്‍ യുദ്ധവിമാനത്തില്‍ നിന്നുള്ള ആര്-73 മിസൈല്‍ ഏറ്റാണ് പാക്കിസ്ഥാന് വിമാനം വീണതെന്നും വ്യോമസേന ഔദ്യോഗികമായി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: