കൊച്ചി: മിന്നല്‍ ഹര്‍ത്താലിനെതിരായ ഇടക്കാല ഉത്തരവിനെക്കുറിച്ച് അറിവില്ലായിരുന്നെന്ന വാദം അംഗീകരിക്കാനാവില്ലെന്നും എത് തരത്തിലുള്ള പ്രകോപനമുണ്ടായാലും നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഹൈക്കോടതി.
കാസര്‍കോട് പെരിയ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസിലാണ് ഹൈക്കോടതിയുടെ നിലപാട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കാസര്‍കോട് ജില്ലാ യുഡിഎഫ് നേതാക്കളായ എം.സി. കമറുദ്ദീന്, എം. ഗോവിന്ദന് നായര്‍ എന്നിവര്‍ക്കെതിരെയാണ് കോടതിയലക്ഷ്യക്കേസെടുത്തത്. മൂവരും ഇന്നലെ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി.
പ്രതിഷേധിക്കാനുള്ള അവകാശം കോടതി തടഞ്ഞിട്ടില്ല. മാര്‍ച്ചും പ്രതിഷേധവുമൊക്കെ ജനാധിപത്യപരമായ അവകാശമാണ്. എന്നാല്‍, ഇതു മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കരുത്. പ്രതിഷേധിക്കാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കാനാവില്ല. ഹര്‍ത്താലിനെതിരായ ഹര്‍ജികളില്‍ കക്ഷികളല്ലെന്നും ഇടക്കാല ഉത്തരവിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും മൂവരും വാദിച്ചു. എന്നാല്‍ പൊതു താത്പര്യ ഹര്‍ജികളില്‍ കോടതിയുത്തരവ് എല്ലാവര്ക്കും ബാധകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എതിര്‍പ്പുള്ളവര്‍ക്ക് കേസില്‍ കക്ഷി ചേരാം. ഉത്തരവിനെക്കുറിച്ച് അറിഞ്ഞില്ലെന്നത് വസ്തുതയാകാം. എന്നാല്‍, ഇതൊരു വാദമായി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു.
ഹൈക്കോടതി ഇന്നലെ ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ജില്ലാ യുഡിഎഫ് നേതാക്കളുടെ അഭിഭാഷകന് ബോധിപ്പിച്ചു. എന്നാല്‍, ഹര്‍ത്താല്‍ നടന്നെന്നും ഇവര്‍ക്ക് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡി. അഡ്വക്കേറ്റ് ജനറല്‍ രഞ്ചിത്ത് തമ്പാന് വാദിച്ചു. സമാധാനപരമായ ഹര്‍ത്താലിനാണ് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തതെന്ന് ഡീന്‍ കുര്യാക്കോസിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടിയെങ്കിലും ഹര്‍ത്താലിന്റെ ഫലമെന്താണെന്ന് നോക്കണമെന്നും അതിനാണ് പ്രസക്തിയെന്നും ഡിവിഷന് ബെഞ്ച് മറുപടി നല്കി.
ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നല്കിയ വിശദീകരണത്തിന് അടുത്ത ചൊവ്വാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നല്കാന് സര്‍ക്കാരിനോടു നിര്‍ദേശിച്ച ഡിവിഷന് ബെഞ്ച് ഹര്‍ജി 18ന് പരിഗണിക്കാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: