ന്യൂദല്‍ഹി: അയോധ്യ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചക്കുള്ള സുപ്രീംകോടതി നീക്കത്തെ ഹിന്ദു സംഘടനകള്‍ എതിര്‍ത്തു. മുന്‍പ് നിരവധി തവണ ചര്‍ച്ചകള്‍ നടന്നതാണെന്നും ഇനി ഇത്തരത്തില്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും നിര്‍മോഹി അഖാഡ ഒഴികെയുള്ള സംഘടനകള്‍ വ്യക്തമാക്കി.
അതേ സമയം മുസ്ലിം സംഘടനകള്‍ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തു. വിഷയം വിധി പറയുന്നതിനായി കോടതി മാറ്റി. നേരത്തെ ജീവനകലാ ആചാര്യന് ശ്രീശ്രീ രവിശങ്കര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചപ്പോള്‍ മുസ്ലിം വിഭാഗം സഹകരിച്ചിരുന്നില്ല. വിധി വൈകിക്കുന്നതിനാണ് ഇപ്പോഴത്തെ മധ്യസ്ഥ ചര്‍ച്ചകളെന്നും ആരോപണമുണ്ട്.
മധ്യസ്ഥ നീക്കത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാരും എതിര്‍ത്തു. ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടെങ്കില്‍ മാത്രമാണ് മധ്യസ്ഥശ്രമങ്ങള്‍ക്ക് പ്രസക്തിയെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ഈ കേസില്‍ ചര്‍ച്ച ഫലപ്രാപ്തിയിലെത്തില്ല. മുന്‍പ് നിരവധി തവണ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നതിനാല്‍ തര്‍ക്കപരിഹാരത്തിന് സാധ്യതയില്ലെന്ന് രാം ലല്ലാ വിരാജ്മനും വ്യക്തമാക്കി.
രാമന് ജനിച്ചത് അയോധ്യയിലാണ്. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചക്കും തയ്യാറല്ല. അയോധ്യയിലെ തര്‍ക്ക ഭൂമി ക്ഷേത്രം നിര്‍മിക്കാന്‍ കൈമാറാമെന്ന് നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ വാഗ്ദാനം ചെയ്തിരുന്നതാണെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
മധ്യസ്ഥ ചര്‍ച്ചയുടെ അന്തിമ ഫലം എന്തായിരിക്കുമെന്ന് ഇപ്പാള്‍ എങ്ങനെ പറയാനാകുമെന്ന് ജസ്റ്റിസ് ബോബ്ഡെ ചോദിച്ചു. ചില വിവാഹ കേസുകളില്‍ മധ്യസ്ഥ ചര്‍ച്ച നടന്നാലും വിവാഹ മോചനം സംഭവിക്കാറുണ്ട്. അതുകൊണ്ട് മധ്യസ്ഥ ചര്‍ച്ച പാടില്ലെന്ന് പറയാനാകില്ല. ഇത് വസ്തുവിന്റെ മാത്രം പ്രശ്നമല്ല. വികാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രശ്നം കൂടിയാണ്. മുറിവുണക്കാന്‍ കഴിയും എന്നാണ് ഞങ്ങളുടെ വിശ്വാസം. ചര്‍ച്ചകളിലൂടെ സമവായമുണ്ടായാല്‍ എല്ലാവരും അത് അനുസരിക്കാന്‍ ബാധ്യസ്ഥരായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഹിന്ദു മഹാസഭ, മുന്‍ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ.എസ്. ഖേഹര്‍, മുന്‍ സുപ്രീംകോടതി ജഡ്ജി എകെ. പട്നായിക് എന്നിവരുടെയും നിര്‍മോഹി അഖാഡ മുന്‍ സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് കുര്യന് ജോസഫ്, ജസ്റ്റിസ് എ.കെ പട്നായിക്, ജസ്റ്റിസ് ജി.എസ്. സിംഗ്വി എന്നിവരുടെയും പേരുകള്‍ നല്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: