ബെംഗളൂരു: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ഉമേഷ് ജാദവ് ഉള്‍പ്പെടെ മൂന്നുപേര്‍ ബിജെപിയില്‍ ചേര്‍ന്നു. എംഎല്‍എ സ്ഥാനവും കോണ്‍ഗ്രസിന്റെ പ്രാധമിക അംഗത്വവും രാജി വച്ച ശേഷമാണ് മുന്‍ ചിഞ്ചോളി എംഎല്‍എയായ ഉമേഷ് ജാദവ് ബിജെപിയില്‍ ചേര്‍ന്നത്.
കലബുറഗിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ബിജെപി മഹാറാലിയില്‍ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് ഉമേഷ് ജാദവ്, കലബുറഗിയിലെ കോണ്‍ഗ്രസ് നേതാക്കളായ ബാബുറാം ചിഞ്ചാന്‍സുര്‍, മല്ലികയ്യ ഗുട്ടേദാര്‍ എന്നിവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
ബിജെപിയുടെ ഭാഗമാകുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഉമേഷ് പറഞ്ഞു. ബിജെപി തന്നെ സ്നേഹപൂര്‍വമാണ് സ്വീകരിച്ചത്. തനിക്ക് ഒരു അവസരം നല്കാന് താന്‍ ബിജെപിയോട് അപേക്ഷിക്കുകയാണ്. കല്‍ബുര്‍ഗിയില്‍ നമ്മള്‍ക്ക് പുതുചരിത്രം കുറിക്കണം. ഇത്തവണ കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന് പിന്തുണ നല്കാന് കലബുറഗിയില്‍ നിന്നുള്ള അംഗവും ഉണ്ടാകുമെന്ന്-ഉമേഷ് പറഞ്ഞു.
കലബുറഗിയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖര്‍ഗെയുടെ ആധിപത്യമാണെന്നും മകന് പ്രിയങ്ക ഖര്‍ഗെയെ വളര്‍ത്താന്‍ മറ്റ് നേതാക്കളെ അവഗണിക്കുകയാണെന്ന് ബാബുറാം ചിഞ്ചാന്‍സുര്‍, മല്ലികയ്യ ഗുട്ടേദാര്‍ എന്നിവര്‍ കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെദ്യൂരപ്പ, കേന്ദ്രമന്ത്രി ഡി.വി. സാദാനന്ദ ഗൗഡ, ജഗദീഷ് ഷെട്ടാര്‍, ആര്.അശോക്, എം.രവികുമാര്‍ തുടങ്ങി നിരവധി നേതാക്കളുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്.
ഇതിനിടയില്‍ ഉമേഷ് ജാദവിനെ അയോഗ്യനാക്കാനുള്ള കോണ്‍ഗ്രസ് നീക്കം വിജയിക്കില്ലെന്ന് ഉറപ്പായി. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ ഉമേഷ് ജാദവ് ഉള്‍പ്പെടെ നാലുപേര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗങ്ങളിലും ബജറ്റ് സമ്മേളനത്തിലും പങ്കെടുക്കാതെ വിട്ടു നിന്നിരുന്നു.
ഇതേ തുടര്‍ന്ന് ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ രമേശ് കുമാറിന് കോണ്‍ഗ്രസ് കത്ത് നല്കി. എന്നാല്‍ ഇതിന് ശേഷം നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാലുപേരും ബജറ്റ് ചര്‍ച്ചയില്‍ ധനകാര്യബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഇതോടെ വിപ്പ് ലംഘനത്തിന്റെ പേരില്‍ ഉമേഷ് ജാദവിനെതിരെ നടപടി എടുക്കാന്‍ സാധിക്കില്ലെന്ന് നിയമ വിദഗ്ധര്‍ പറഞ്ഞു. അയോഗ്യനാക്കുന്ന നടപടികളുമായി സ്പീക്കര്‍ മുന്നോട്ടുപോയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉമേഷ് ജാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: