ന്യൂദല്‍ഹി : കുംഭമേളയിലെ ശുചീകരണ തൊഴിലാളികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി 21 ലക്ഷം രൂപ സംഭാവന നല്കി. പ്രധാനമന്ത്രിയുടെ വ്യക്തിഗത സമ്പാദ്യത്തില്‍ നിന്നാണ് ഈ തുക സംഭാവന ചെയ്തിരിക്കുന്നത്.
കുമഭമേളയില് പങ്കെടുക്കവേ ശുചീകരണ തൊഴിലാളികളുമായി പ്രധാനമന്ത്രി സംസാരിച്ചിരുന്നു. ഇവരാണ് യഥാര്‍ത്ഥ കര്മ്മയോഗികളെന്നും മോദി അവരെ പ്രകീര്‍ത്തിച്ചിരുന്നു. അതേസമയം ഇത് തൊഴിലാളികള്‍ക്ക് നല്‍കിവരുന്നതില്‍ ഒരു ചെറിയ നടപടി മാത്രമാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
കുംഭമേളയിലെ ശുചീകരണ തൊഴിലാളികളെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൊവ്വാഴ്ച അനുമോദിച്ചിരുന്നു. ഇതിന് മുന്‍പും പ്രധാനമന്ത്രി ഇത്തരത്തില്‍ വ്യക്തിപരമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഉത്തരകൊറിയയുടെ സോള്‍ സമാധാനാ പുരസ്കാരത്തുകയായ 1.3 കോടി രൂപ ഗംഗാ ശുചീകരണ പദ്ധതിയിലേക്ക് പ്രധാനമന്ത്രി സംഭാവന നല്‍കിയിരുന്നു.
2015 ല്‍ അതുവരെ തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്തതിലൂടെ കിട്ടിയ 8.33 കോടി രൂപയും ഗംഗാ ശുചീകരണ പദ്ധതിയിലേക്ക് പ്രധാനമന്ത്രി സംഭാവന ചെയ്തിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായി കാലാവധി പൂര്‍ത്തിയാക്കിയ വേളയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെണ്മക്കള്ക്കായി 21 ലക്ഷം രൂപയും പ്രധാനമന്ത്രി തന്റെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്നും സംഭാവന നല്‍കിയിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങളെല്ലാം ലേലം ചെയ്ത് കിട്ടിയ 89 കോടി രൂപയും പ്രധാനമന്ത്രി സംഭാവന ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി രൂപീകരിച്ച ഫണ്ടിലേക്കായിരുന്നു അന്ന് സംഭാവന നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: