ഇസ്ളാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തോടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട പാക്കിസ്ഥാന് തത്ക്കാലം മുഖം രക്ഷിക്കാനുള്ള നടപടികള്‍ തുടരുന്നു. ഇതിന്റെ ഭാഗമായി ഇന്നെല നിരവധി മദ്രസകള്‍ പാക് സര്‍ക്കാര്‍ പിടിച്ചെടുത്തു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സെയ്ദിന്റെ ജമാ അത് ദവയുടെയും ഉപസ്ഥാപനമായ ഫാലാ ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷന്റെയും സ്വത്തുവകകള്‍ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മൗലാനാ മസൂദ് അസറിന്റെ മകന്, സഹോദരന് എന്നിവരടക്കം 44 ഭീകരരെ അറസ്റ്റു ചെയ്തിരുന്നു. വിവാദകോലാഹലം കെട്ടടങ്ങുമ്പോള്‍ ഇവരെ വിട്ടയക്കും. മുന്‍പും ഇങ്ങനെയാണ് പാക്കിസ്ഥാന് ചെയ്തിരുന്നത്.
ജമാ അത് ദവാ, ഫാലാ ഇ ഇന്‍സാനിയത്ത് പന്നിവയെ ചൊവ്വാഴ്ച പാക് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. അതിനു പിന്നാലെ ഇന്നലെ ഇവയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി. ഭീകര പ്രവര്‍ത്തനം നടത്തുന്ന 70 ലേറെ സംഘടനകളെ വിലക്കിയിട്ടുണ്ടെന്നാണ് പാക് ദേശീയ ഭീകരവിരുദ്ധ അതോറിറ്റിയുടെ അവകാശ വാദം.
ഇന്നലെ രണ്ട് മദ്രസകളാണ് പിടിച്ചെടുത്തത്.ചക്വാളിലെ ഖാലീദ് ബിന്‍ വാലീദ് മദ്രസ, ദാറുസലാം മദ്രസ എന്നിവയാണ് പിടിച്ചെടുത്തത്.അറ്റോക് ജില്ലയിലുള്ള ജമാ അത് ദവയുടെയും ഇന്‍സാനിയത്തിന്റെയും മൂന്ന് സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ജമാ അത് ദവയ്ക്ക് മുന്നൂറിലേറെ മദ്രസകളും സ്കൂളുകളും ആശുപത്രികളും പ്രസിദ്ധീകരണ ശാലയും ഉണ്ട്.
ലഷ്ക്കര്‍ ഇ തൊയ്ബയുടെ മുഖമാണ് ജമാ അത് ദവാ. 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്ഫോടന പരമ്പര ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ലഷ്ക്കറാണ്. 2014 ല്‍ ജമാ അത് ദവയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മേധാവി ഹാഫീസ് സെയ്ദിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.100 ലക്ഷം ഡോളറാണ് അമേരിക്ക ഇയാളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: