ബെംഗളൂരു: പ്രധാനമന്ത്രിപദത്തില്‍ നിന്ന് എന്നെ പുറത്താക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു. എന്നാല്‍ ഭീകരതയെ തുരത്താനാണ് തന്റെ ശ്രമം, പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കലബുറഗിയില്‍ ഊര്‍ജ, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ശേഷം ന്യൂടണ്‍ വിദ്യാലയ ഗ്രൗണ്ടില്‍ ബിജെപി മഹാറാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി.
കര്‍ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി റിമോട്ട് കണ്ട്രോള് മുഖ്യമന്ത്രിയാണ്. പന്ത്രണ്ട് കോടി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടില്ല. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ സംസ്ഥാനത്തെ കര്‍ഷകരെ അവഗണിക്കുകയാണ്.
കര്‍ഷക വിരുദ്ധ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ക്കായി ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. ഈ പദ്ധതി പല സംസ്ഥാനങ്ങളും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ ഇത് പ്രയോജനപ്പെടുത്തുന്നില്ലെന്ന് മോദി പറഞ്ഞു.
സംസ്ഥാനത്തെ കര്‍ഷകരുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് സഖ്യസര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇതുവരെ വാഗ്ദാനം പാലിക്കാന്‍ ഇവര്‍ക്കായില്ല. വോട്ട് ലഭിച്ച ശേഷം പാവപ്പെട്ടവരെയും കര്‍ഷകരെയും ഇവര്‍ മറക്കുന്നു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം രണ്ട് ഹെക്ടര്‍ ഭൂമിയുള്ള കര്‍ഷകര്‍ക്ക് 6000 രൂപയാണ് നല്‍കുന്നത്. ഇത് ഇടനിലക്കാരന്റെ കൈകടത്തല്‍ ഇല്ലാതെ നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് നല്‍കുന്നത്. അതിനാലാണ് സര്‍ക്കാര്‍ പദ്ധതിക്കെതിരെ മുഖംതിരിച്ച് നില്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കര്‍ണാടകത്തില്‍ 2009 മുതല്‍ മുടങ്ങി കിടന്ന കേന്ദ്ര പദ്ധതികളെല്ലാം എന്‍ഡിഎ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. ആരോഗ്യ, ഊര്‍ജ, വിദ്യാഭ്യാസ മേഖലയില്‍ 1000കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. കര്‍ണാടകത്തില്‍ ഒരു തട്ടിക്കൂട്ട് മന്ത്രിസഭയാണുള്ളത്. പക്ഷെ എനിക്ക് ഉറപ്പുണ്ട്, കേന്ദ്രത്തില്‍ ഇത്തരത്തില്‍ ഒരു സര്‍ക്കാര്‍ വരാന്‍ കര്‍ണാടകത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല, മോദി പറഞ്ഞു.
ചെറിയ പിഴവിന് ചില സമയത്ത് നാം വലിയ വില നല്‍കേണ്ടി വരും. അതിന് കര്‍ണാടകത്തില്‍ ജനങ്ങള്‍ ഇപ്പോള്‍ അനുഭവസ്ഥരാണ്. രാജ്യവും ജനങ്ങളും സുരക്ഷിതരായിരിക്കാന്‍ ഇത്തരത്തിലുള്ള പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രാജ്യത്തെ സംരക്ഷിക്കാന്‍ സുസ്ഥിര സര്‍ക്കാരിന് മാത്രമെ സാധിക്കുകയുള്ളു.
മുപ്പതു വര്‍ഷത്തിനു ശേഷമാണ് കേന്ദ്രത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. അത് രാജ്യത്തിന് സുരക്ഷിതത്വവും പുരോഗതിയും സംഭാവന ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ, മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രി ആര്. അശോക്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രവികുമാര്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: