ന്യൂദല്‍ഹി: ലോകത്തെ ശതകോടീശ്വരരുടെ പട്ടിക ഫോബ്സ് മാഗസിന് പ്രസിദ്ധീകരിച്ചപ്പോള്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബിയോസ് മുന്നില്‍. റിലയന്‍സ് ഉടമ മുകേഷ് അംബാനി ആദ്യ ഇരുപതില്‍ ഇടം നേടി. ലോറിയല് കമ്പനിയിലെ ഫ്രാന്‍കോയിസ് ബെറ്റെന്കോര്ട്ടും ക്രിസ്റ്റല്‍ ബ്രിഡ്ജസ് മ്യൂസിയം ഓഫ് അമേരിക്കന്‍ ആര്‍ട് ചെയര്മാന് ആലീസ് വാള്‍ട്ടണും ആദ്യ ഇരുപതിലെ വനിതകള്‍.
പട്ടികയില്‍ മുകേഷ് അംബാനി പതിമൂന്നാമതാണ്. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ നിന്ന് അറുപത്തൊന്നുകാരനായ മുകേഷ് ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. അമ്പതു ബില്യണ്‍ ഡോളറാണ് മുകേഷിന്റെ ആസ്തി. ആഗോള സാമ്പത്തിക രംഗത്ത് അതിസമ്പന്നര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിച്ചാണ് ഇത്തവണ ഫോബ്സ് മാഗസിന് പട്ടിക പുറത്തുവിട്ടത്. സാമ്പത്തിക പ്രതിന്ധികളെ പ്രതിരോധിക്കാന്‍ ശതകോടീശ്വരന്മാര്ക്കും കഴിയുന്നില്ല എന്ന് ഫോബ്സ് മുന്നറിയിപ്പു നല്കുന്നു.
നൂറ്റിമുപ്പത്തൊന്നു ബില്യണ്‍ ഡോളര്‍ ആസ്തിയോടെയാണ് ജെഫ് ബിയോസ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. കഴിഞ്ഞ ജനുവരിയില്‍ ജെഫും ഭാര്യ മക്കന്‍സിയും വിവാഹമോചനം പ്രഖ്യാപിച്ചിരുന്നു. വിവാഹമോചനം സംബന്ധിച്ച അമേരിക്കന്‍ നിയമം അനുസരിച്ച് ആസ്തിയുടെ പകുതി മക്കന്‍സിക്കു നല്‍കണം. എന്നിട്ടും പട്ടികയില്‍ ജെഫ് പിന്നോട്ടു പോയില്ല എന്നതാണ് സവിശേഷത.
മൈക്രോസോഫ്റ്റ് ഉടമ ബില്‍ഗേറ്റ്സ് ആണ് രണ്ടാമത്. 96.5 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്സിന്റെ ആസ്തി. ബെര്ക്ഹാത്തവെയുടെ ചെയര്‍മാനും സിഇഒയുമായ വാറന്‍ ബഫറ്റാണ് മൂന്നാമത്.
ഫ്രാന്‍സിലെ ആഡംബര ബ്രാന്‍ഡായ എല്‍വിഎംഎച്ചിന്റെ സിഇഒ ബെര്‍ണാഡ് അര്‍നോള്‍ട്ട് നാലാമത്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ അമേരിക്ക മൊവീലിന്റെ ഉടമ കാര്‍ലോസ് സ്ലിം ഹെലു അഞ്ചാം സ്ഥാനത്തെത്തി. മെക്സിക്കോയിലെ ഏറ്റവും സമ്പന്നനെന്ന ബഹുമതി കൂടിയുണ്ട് കാലങ്ങളായി കാര്‍ലോസിന്.
സാറ ഫാഷന്‍ ചെയിന്‍ ഉടമ അമാണിക്കോ ഒര്‍ട്ടെഗ, ഒറാക്കിളിന്റെ സ്ഥാപകന്‍ ലാറി എല്ലിസണ്, ഫേസ്ബുക്ക് ഉടമ മാര്‍ക് സുക്കര്‍ബെര്‍ഗ്, ബ്ലൂംബെര്‍ഗ് സിഇഒ മൈക്കിള്‍ ബ്ലൂംബെര്‍ഗ്, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ തലപ്പത്തുള്ള ലാറി പേജ് എന്നിവരാണ് ആദ്യ പത്തില്‍. കോച്ച് ഇന്‍ഡസ്ട്രീസിന്റെ സിഇഒ ചാള്‍സ് കോച്ചും സഹോദരന് ഡേവിഡ് കോച്ചും പതിനൊന്നും പന്ത്രണ്ടും സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: