മാഡ്രിഡ്: ഫുട്ബോള്‍ രാജാക്കന്മാരായ റയല്‍ മാഡ്രിഡിന്റെ യുറോപ്പിലെ ആധിപത്യം അവസാനിച്ചു. തുടര്‍ച്ചയായ മൂന്ന് വര്‍ഷം യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ശിരസിലേറ്റിയ റയല്‍ പ്രീക്വാര്‍ട്ടറില്‍ ചെങ്കോലും കീരീടവും അടിയറവെച്ചു. സ്വന്തം തട്ടകത്തില്‍ അവര്‍ ഡച്ച് ടീമായ അയാക്സിനോട് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് നാണം കെട്ടു. രണ്ട് പാദങ്ങളിലായി 5-3ന് വിജയം സ്വന്തമാക്കി അയാക്സ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. നിലവിലെ ചാമ്പ്യന്മാരായ റയല്‍ 2010നു ശേഷം ഇതാദ്യമായാണ് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്.
ആദ്യ പാദത്തില്‍ 1-2ന് തോറ്റ അയാക്സ് ശക്തമായ തിരിച്ചുവരവിലൂടെയാണ് രണ്ടാം പാദ മത്സരത്തില്‍ വിജയം പിടിച്ചെടുത്തത്. ഹക്കിമും ഡേവിഡ് നെരസും ഗോള്‍ നേടി അയാക്സിന്റെ ആദ്യ പകുതിയില്‍ 2-0ന് മുന്നിലെത്തിച്ചു. ഇടവേളയ്ക്ക് ശേഷം ദുസാന്‍ ടാഡിക് ലീഡ് 3-0ന് ആക്കി. ഏറെതാമസിയായെ റയല്‍ ഒരു ഗോള്‍ മടക്കി. മാര്‍ക്കോ അസന്‍സിയോയാണ് ഗോളടിച്ചത്. പക്ഷെ രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ലാസി ഷോണ്‍ അയാക്സിന്റെ നാലാം ഗോളും കുറിച്ചു.
പരിക്കേറ്റ ലുകാസ് വാസ്ക്വസിന് പകരം ഇറങ്ങിയ ഗാരേത്ത് ബെയ്ലിന് മികവ് കാട്ടാനായില്ല. രണ്ട് സുവര്‍ണാവസരങ്ങളാണ് ഈ റയല്‍ താരം നഷ്ടപ്പെടുത്തിയത്.
ഏഴു ദിവസത്തിനുള്ളില്‍ മൂന്ന് പ്രമുഖ ടൂര്‍ണമെന്റുകളില്‍ നിന്നാണ് റയല്‍ മാഡ്രിഡ് പുറത്താകുന്നത്. നേരത്തെ കോപ്പ ഡെല്‍ റേയില്‍ നിന്ന് പുറത്തായ റയലിന് ലാ ലിഗയിലും കിരീട പ്രതീക്ഷകള്‍ അസ്തമിച്ചു.
കഴിഞ്ഞ സീസണില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് റയലിനെ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചത്. ഗാരേത്ത് ബെയ്ലിന്റെ മികവില്‍ അവര്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടി. ഈ സീസണില്‍ റൊണാള്‍ഡോ കൂടുമാറിയതോടെ റയല്‍ മാഡ്രിഡിന്റെ ശക്തി ക്ഷയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: