വയനാട്: വൈത്തിരിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്പ് ഉണ്ടായ സാഹചര്യത്തില്‍ പ്രദേശത്ത് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. മാവോയിസ്റ്റുകള്‍ക്കായി വനത്തില്‍ തെരച്ചില്‍ തുടരുകയാണ്. പ്രദേശത്തേക്ക് മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ ഒമ്പത് മണിയോടെ എത്തിയിട്ടുണ്ട്.
മാവോയിസ്റ്റുകളുമായുള്ള വെടിവയ്പ്പിനെ തുടര്‍ന്ന് തടഞ്ഞ കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിസോര്‍ട്ട് അധികൃതരോടും താമസക്കാരോടും പുറത്തിറങ്ങരുതെന്നാണ് പോലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വെടിവെയ്പ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. മരിച്ചത് മാവോയിസ്റ്റ് നേതാവ് സിപി ജലീലെന്ന് സൂചന.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തര്‍ക്കത്തിലെത്തുകയും ചെയ്തു. തുടര്‍ന്ന് സമീപമുണ്ടായിരുന്ന പോലീസ് സംഘം മാവോയിസ്റ്റുകളെ തിരിച്ചറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: