ആലപ്പുഴ: വിവിധ ജില്ലകളിലായി രണ്ടായിരത്തിലധികം ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കേരള സ്റ്റേറ്റ് കയര്‍ കോര്പ്പറേഷന് തീരുമാനം. 10 വര്‍ഷമായി ലാഭത്തിലാണ് കോര്പ്പറേഷന്. തനത് സാമ്പത്തിക വര്‍ഷം ഇതുവരെ 160 കോടി രൂപ വിറ്റുവരവ് നേടി. 2019-20 വര്‍ഷത്തില്‍ 300 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.
കമ്പനിയുടെ അടൂര്‍ ഡിവിഷനില്‍ വര്‍ധിച്ച ഉത്പാദനക്ഷമതയുള്ള നാലു ടഫ്റ്റിങ് ലൈനുകള്‍ സ്ഥാപിക്കുക, ടഫ്റ്റഡ് ഡോര്‍മാറ്റുകളുടെ മൂല്യവര്‍ധനയ്ക്കായി അടൂര്‍ ഡിവിഷനില്‍ സ്റ്റെന്‍സിലിങ് യൂണിറ്റ് സ്ഥാപിക്കുക, കമ്പനിയുടെ ബേപ്പൂര്‍ ഡിവിഷനില്‍ മെത്ത നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുക, അധിക ഉത്പാദനക്ഷമതയുള്ള ഓട്ടോമാറ്റിക്ക് തറികള്‍ സ്ഥാപിച്ച് കയര്‍ ഭൂവസ്ത്രം നിര്‍മിക്കുക, കേരളത്തിലെ എല്ലാ ജില്ലകളിലുമായി രണ്ടായിരത്തിലധികം ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലൂടെ കയര്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുക തുടങ്ങിയവ പദ്ധതികളില്‍ പ്രധാനപ്പെട്ടവയാണ്.
കൂടാതെ, ചകിരി ലഭ്യതയില്‍ സ്വയംപര്യാപ്തത നേടുന്നതിന് ലക്ഷദ്വീപില്‍ ചകിരി മില്ലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം പുരോഗമിച്ചു വരുന്നതായും ചെയര്മാന് ടി.കെ. ദേവകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: