ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടന നിലവിലില്ലെന്ന് പാക് സൈന്യം. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ മകനെയും സഹോദരങ്ങളെയും കരുതല്‍ തടങ്കലിലാക്കിയതിന് പിന്നാലെയാണ് പാക് സൈന്യത്തിന്റെ പുതിയ വാദം. സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് രാജ്യത്ത് ജെയ്ഷെ മുഹമ്മദ് സംഘടന നിലവിലില്ല എന്ന വിചിത്ര വാദം ഉന്നയിച്ചത്.
എന്നാല്‍, ജെയ്ഷെ മുഹമ്മദിന്റേത് എന്ന പേരില്‍ ബുധനാഴ്ച മസൂദ് അസറിന്റെ ഒരു ശബ്ദരേഖ പുറത്തുവന്നിരുന്നു. ദൈവ ഭയം ഉണ്ടാകണമെന്ന് ഭരണാധികാരികള്‍ക്ക് ശാസനം നല്‍കുന്നതാണ് ശബ്ദരേഖ. നാല്‍പ്പത് ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
എന്നാല്‍, പാക്കിസ്ഥാന് അകത്തു നിന്നല്ല ഭീകരര്‍ ആക്രമണം ഏറ്റെടുത്തതെന്നും പാക്കിസ്ഥാനില്‍ ജെയ്ഷെ മുഹമ്മദ് എന്ന സംഘടനയേ ഇല്ല എന്നുമാണ് സൈന്യം ഇപ്പോള്‍ പറയുന്നത്. പാക്കിസ്ഥാനും ഐക്യരാഷ്ട്ര സഭയും നിരോധിച്ചിട്ടുള്ള സംഘടനയാണ് ജെയ്ഷെയെന്നും മേജര്‍ ജനറര്‍ ഗഫൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍, കഴിഞ്ഞ ആഴ്ച ഒരു അഭിമുഖത്തില്‍ പാക് വിദേശകാര്യ മന്ത്രി മെഹമ്മൂദ് ഖുറേഷി പറഞ്ഞതാകട്ടെ മസൂദ് അസര്‍ വൃക്കരോഗം ബാധിച്ച് അതീവ ഗുരുതരാവസ്തയില് ചികിത്സയിലാണെന്നായിരുന്നു. എന്തുകൊണ്ട് അസറിനെതിരെ നടപടിയെടുക്കുന്നില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഖുറേഷി.
അതേസമയം, കഴിഞ്ഞ ദിവസം പുറത്ത് വന്ന ശബ്ദരേഖയില്‍ വളരെ ഉന്മേഷത്തോടെയാണ് മസൂദ് അസര്‍ സംസാരിച്ചിട്ടുള്ളതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് നാലാം തീയതിയാണ് ശബ്ദരേഖ നിര്‍മിച്ചിരിക്കുന്നതെന്ന് മസൂദ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: