ഇന്നത്തെ പെണ്‍കുട്ടികള്‍ കൂടുതല്‍ ധൈര്യം സംഭരിക്കണമെന്ന് 96-ാം വയസ്സില്‍ തുല്ല്യതാ പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടി കോമണ്‍വെല്‍ത്ത് ലേണിങ്ങ് ഗുഡ്വില് അംബാസിഡറായ കാര്‍ത്ത്യായനിയമ്മ. പെണ്‍കുട്ടികള്‍ വെറും തൊട്ടാവാടികളാകരുത്. പണ്ട് ഞങ്ങളുടെ കുട്ടിക്കാലത്ത് ഇന്നത്തെ ശ്രദ്ധയൊന്നും മാതാപിതാക്കളില്‍ നിന്നും കിട്ടിയിട്ടിയില്ല. പക്ഷേ പലതും കണ്ടും, കേട്ടും തെറ്റും, ശരിയും തിരിച്ചറിഞ്ഞ് ഞങ്ങള്‍ വളരുകയായിരുന്നു.
സൗകര്യങ്ങള്‍ തീരെ കുറവ്, സാമ്പത്തിക ബുദ്ധിമുട്ട് വളരെയേറെ. എന്നാലും സഹിച്ചും, പൊറുത്തും ജീവിച്ചപ്പോള്‍ സന്തോഷമായിരുന്നു കൂടുതല്‍. ഇതില്‍ നിന്ന് കിട്ടിയ അനുഭവസമ്പത്ത് വളരെ വലുതായിരുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജീവിക്കാന്‍ പഠിച്ചു. ദാരിദ്ര്യത്തിനോ, പരാജയങ്ങള്‍ക്കോ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരോ വീഴ്ചയിലും മുന്നോട്ട് പോകാനുള്ള ധൈര്യം കിട്ടിയതാണ് ഏറ്റവും വലിയ നേട്ടമായി കാണുന്നത്. കൂടുതല്‍ പഠിക്കുക, പ്രായം തടസ്സമാകരുത്. ഞാന്‍ ഈ വയസ്സാന്‍ കാലത്ത് പഠിച്ചത് കണ്ടില്ലേ? പഠനത്തിന്റെ വില എനിക്ക് മനസ്സിലായത് ഇപ്പോഴാണ്. പഠിക്കാന്‍ മനസ്സുണ്ടെങ്കില്‍ സഹായിക്കാന്‍ ധാരാളം പേരുണ്ടാകുമെന്ന് എന്റെ അനുഭവത്തില്‍ നിന്ന് എനിക്ക് ബോധ്യമായി. പ്രകൃതി, പുഴ, മല, മരങ്ങള്‍, ഉറുമ്പ് എല്ലാത്തില്‍ നിന്നും നമുക്ക് ധാരളം പഠിക്കാനുണ്ട്. ഇപ്പോള്‍ യുദ്ധവിമാനം വരെ പെണ്ണുങ്ങള് പറത്തിയെന്ന് വായിച്ചു. മാതാപിതാക്കളുടെ അമിത വാത്സല്യം പെണ്‍കുട്ടികളെ ദുര്‍ബലമാക്കിയോ എന്ന സംശയവും കാര്‍ത്ത്യായനിയമ്മ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: